സന്തോഷ് ട്രോഫിക്ക് കിക്കോഫ്; പഞ്ചാബിനെതിരെ ബംഗാളിന് ജയം

മലപ്പുറം: മലപ്പുറം: 75-ാം സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ജയം വെസ്റ്റ് ബംഗാളിന്. ശനിയാഴ്ച രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി ഫുട്‌ബാള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. 61-ാം മിനിറ്റില്‍ ശുഭാം ബൗമികാണ് വെസ്റ്റ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയുടെ 12-ാം മിനിറ്റില്‍ പഞ്ചാബിനെ തേടി ആദ്യ അവസരമെത്തി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീക്കിക്ക് പഞ്ചാബ് മധ്യനിരതാരം ജഷ്ദീപ് സിങ് ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുഭേബ്ദു മണ്ഡി തട്ടി അകറ്റി. 20-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍നിന്ന് വെസ്റ്റ് ബംഗാള്‍ സ്‌ട്രൈക്കര്‍ ശുഭാം ബൗമിക് ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് പോസ്റ്റിനകത്ത് നിലയുറപ്പിച്ച പഞ്ചാബ് താരം ജഷ്ദീപ് സിങ് തട്ടിമാറ്റി.

മൂന്ന് മിനിറ്റിന് ശേഷം ബംഗാളിനെ തേടി രണ്ടാം അവസരമെത്തി. ഫര്‍ദിന്‍ അലി മൊല്ല വിങ്ങില്‍നിന്ന് ബോക്‌സിന് അകത്തേക്ക് നൽകിയ പാസ് ബസു ദേബ് മണ്ഡി പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളി അനായാസം പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ 43-ാം മിനിറ്റില്‍ പഞ്ചാബ് താരം തരുണ്‍ സ്ലാത്തിയക്ക് സുവര്‍ണാവസരം ലഭിച്ചു. പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ച തരുണ്‍ സ്ലാത്തിയ പുറത്തേക്ക് അടിക്കുകയായിരുന്നു.


രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ബംഗാള്‍, സ്‌ട്രൈക്കര്‍ ശുഭാം ബൗമികിനെ തേടി ആദ്യ മിനിറ്റില്‍ തന്നെ അവസരമെത്തി. എന്നാല്‍, ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 61-ാം മിനിറ്റിലാണ് വെസ്റ്റ് ബംഗാള്‍ ലീഡെടുക്കുന്നത്. വലതു വിങ്ങില്‍നിന്ന് അണ്ടര്‍ 21 താരം ജയ് ബസ് നൽകിയ പാസ് ശുഭാം ബൗമിക് അതിമനോഹരമായ ടാപിങ്ങിലൂടെ ഗോളാക്കി മാറ്റി. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഗോള്‍.

നാല് മിനിറ്റിന് ശേഷം ബംഗാള്‍ താരം തന്‍മോയി ഗോഷ് ലോങ് റൈയ്ഞ്ചിലൂടെ രണ്ടാം ഗോളിന് ശ്രമിച്ചെങ്കിലും പഞ്ചാബ് ഗോള്‍ കീപ്പര്‍ അതിമനോഹരമായി രക്ഷപ്പെടുത്തി. അധിക സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ 89-ാം മിനിറ്റിൽ പഞ്ചാബ് താരം രോഹിത്ത് ഷെയ്ക് ഇടതു വിങ്ങില്‍നിന്ന് ബോക്‌സിന് അകത്തേക്ക് നീട്ടിനൽകിയ പാസ് അകശദീപ് സിങ് നഷ്ടപ്പെടുത്തി.

ശനിയാഴ്ച വൈകീട്ടാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. ആതിഥേയരായ കേരളത്തിന്റെ ആദ്യ മത്സരവും ഇന്ന് നടക്കും. രാജസ്ഥാൻ ആണ് എതിരാളികൾ. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം.


രാത്രി ഏഴിന് പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. കായിക മന്ത്രി വി. അബ്ദുറഹിമാൻ രാജ്യത്തിന്‍റെ 'ലോകകപ്പ്' മാമാങ്കം ഉദ്ഘാടനം ചെയ്യും. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയാകും. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുസ്സമദ് ചടങ്ങിൽ സംബന്ധിക്കും.

Tags:    
News Summary - Santosh Trophy kickoff; Bengal win over Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT