ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളം വീണ്ടും വിജയവഴിയിൽ. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഒഡിഷയെ ഒറ്റ ഗോളിന് വീഴ്ത്തിയ കേരളം ക്വാർട്ടർ സാധ്യത സജീവമാക്കി.
മത്സരത്തിന്‍റെ 22ാം മിനിറ്റിൽ മുന്നേറ്റക്കാരൻ ടി. ഷിജിനാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ബി ഗ്രൂപ്പിൽ മൂന്ന് കളിയിൽനിന്ന് ഏഴ് പോയന്റുമായി ഒന്നാമതാണ് കേരളം. രണ്ട് ജയവും ഒരു സമനിലയും. ഒഡിഷ താരത്തിന്റെ പിഴവ് മുതലെടുത്താണ് ഷിജിൻ വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് ഒഡിഷ പ്രതിരോധതാരം നൽകിയ പാസ് പിടിച്ചെടുത്ത ഷിജിൻ, പന്തുമായി ഡ്രിബിൾ ചെയ്ത് ഒറ്റക്ക് മുന്നേറി വലകുലുക്കുകയായിരുന്നു.
പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മടക്കാനുള്ള ഒഡിഷയുടെ നീക്കങ്ങളൊന്നും ആദ്യ പകുതിയിൽ ഫലം കണ്ടില്ല. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഒഡിഷ ആക്രമണം കടുപ്പിച്ചെങ്കിലും കേരളം വിട്ടുകൊടുത്തില്ല. പലതവണ കേരളത്തിന്റെ ബോക്സിൽ എതിരാളികൾ വെല്ലുവിളി ഉയർത്തി. ഏറെ ശ്രമിച്ചിട്ടും കേരളത്തിന്‍റെ പ്രതിരോധം മറികടക്കാൻ ഒഡിഷ താരങ്ങൾക്കായില്ല.
29ന് മേഘാലയയുമയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപിച്ച് തുടങ്ങിയ കേരളം, രണ്ടാം മത്സരത്തിൽ റെയിൽവേസിനോട് സമനില വഴങ്ങി.
ഗ്രൂപ്പ് ബി-യിലെ മറ്റു മത്സരങ്ങളിൽ റെയിൽവേസ് 2-0ത്തിന് പഞ്ചാബിനെ തോൽപിച്ചപ്പോൾ മേഘാലയ 2-2ന് സർവിസസിനെ തളച്ചു. റെയിൽസിന്റെ ഗോളുകളിലൊന്ന് മലയാളി താരം അബ്ദുറഹീമിന്റെ വകയായിരുന്നു. ഇൻജുറി ടൈമിലായിരുന്നു മലപ്പുറം മാറാക്കര സ്വദേശിയായ റഹീമിന്റെ (90+3) ഗോൾ. മേഘാലയ (5), റെയിൽവേസ് (5), സർവിസസ് (3), ഒഡിഷ (1), പഞ്ചാബ് (1) എന്നിങ്ങനെയാണ് രണ്ടു മുതൽ ആറു വരെ സ്ഥാനക്കാർ. ഓരോ ഗ്രൂപ്പിൽനിന്നും നാലുവീതം ടീമുകൾ ക്വാർട്ടർ ഫൈനലിൽ കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.