ഖത്തർ വിളിക്കുന്നു കേറിവാ മക്കളേ...

ദോഹ: എണ്ണിയെണ്ണി ഖത്തർ ലോകകപ്പ് ഇതാ അരികിലെത്തി. വിശ്വപോരാട്ടത്തിന് പന്തുരുളാൻ ഇനി 50 ദിനങ്ങൾ മാത്രം. അടിമുടി ചുട്ടുപൊള്ളിയ മരുഭൂമിയുടെ മണ്ണും ആകാശവുമെല്ലാം തണുത്തു തുടങ്ങിയിരിക്കുന്നു. വെറുതെ നിന്നാൽ വിയർപ്പുപൊടിയുന്ന ചൂടും ഇർപ്പവും മാറി, ശൈത്യകാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് അറേബ്യൻ നാട്.

ഒപ്പം, ചരിത്രത്തിലെ ആദ്യ ശൈത്യകാല ലോകകപ്പിനെയും. ചരിത്രത്തിൽ ആദ്യമായി മലയാളിക്ക് വീട്ടുകാര്യംപോലെയായി മാറിയ ലോകകപ്പിനാണ് ഖത്തറിൽ പന്തുരുളാനിരിക്കുന്നത്. ഗാലറിയിലും തെരുവിലും സംഘാടനത്തിലുമായി എവിടെയുമുണ്ട് മലയാളികൾ.


ലോകകപ്പിനെ വരവേറ്റുകൊണ്ട്

ദോഹ നഗരത്തിലെ ബഹുനില

കെട്ടിടത്തിൽ ഉയർന്ന വെയ്ൽസ് താരം

ഗാരെത് ബെയ്ലിന്റെ കൂറ്റൻ ചിത്രം

ലോകകപ്പ് ഒരുക്കങ്ങളുടെ 32 നിലകളുള്ള അൽ ബിദ ടവർ മുതൽ ലോകകപ്പ് വളന്റിയർഷിപ്പിലും, നിർമാണ തൊഴിലാളികളായും ടിക്കറ്റ് വാങ്ങിക്കൂട്ടിയ ആരാധകരായുമെല്ലാം അവരുണ്ട്. ലോകകപ്പ് ഗാലറിയിലും കോർണിഷിലെ തെരുവിലുമെല്ലാം മലയാളം ഉറക്കെത്തന്നെ കേൾക്കുമെന്നതിൽ തർക്കമില്ല.

ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ ആരാധകർക്ക് ഖത്തറിലേക്ക് പറക്കാനൊരുങ്ങാൻ സമയമായി. വിമാനടിക്കറ്റും താമസ സൗകര്യവും ഹയാ കാർഡും ഉൾപ്പെട്ട തയാറെടുപ്പിന്റെ ദിനങ്ങളാണ് മുന്നിലുള്ളത്.

ടിക്കറ്റുണ്ട്; പക്ഷേ കിട്ടാനില്ല

ലോകകപ്പ് മാച്ച് ടിക്കറ്റിന്റെ അവസാനഘട്ട വിൽപനക്ക് സെപ്റ്റംബർ 27നാണ് തുടക്കം കുറിച്ചത്. ഫൈനൽ ദിനമായ ഡിസംബർ 18 വരെ ഇത് തുടരുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്. പക്ഷേ, വിൽപന തുടങ്ങിയിട്ടും ടിക്കറ്റ് കിട്ടിയത് അപൂർവം ചിലർക്കു മാത്രമാണ്.

30 ലക്ഷം ടിക്കറ്റുകളാണ് ആകെയുള്ളത്. അവയിൽ 24.5 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. ശേഷിക്കുന്ന അഞ്ചു ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് അവസാന ഘട്ടത്തിലുള്ളത്. എന്നാൽ, ഒന്നിച്ചല്ല, ബാച്ചുകളായാണ് ടിക്കറ്റുകൾ വിൽപനക്കായി നീക്കിവെക്കുന്നതെന്നാണ് സംഘാടകർ അറിയിക്കുന്നത്.

അപ്രകാരമാണെങ്കിൽ പലസമയങ്ങളിൽ ഓൺലൈൻ പരിശോധിച്ചാൽ ഭാഗ്യമുള്ളവർക്ക് ടിക്കറ്റ് കിട്ടും. പുനർ വിൽപനയുടെ റിസെയിൽ പ്ലാറ്റ്ഫോം ഒക്ടോബറിൽ തുടങ്ങാനിരിക്കുകയാണ് അധികൃതർ.

ടിക്കറ്റ് ആപ്പിലാണേ...

കടലാസിന്റെ കാലം കഴിഞ്ഞ്, എല്ലാ ഡിജിറ്റലായ നാളിൽ മാച്ച് ടിക്കറ്റും ഡിജിറ്റലാണ്. ഒക്ടോബറിൽ മൊബൈൽ ടിക്കറ്റിങ് ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഫിഫ. രണ്ടാം വാരത്തോടെ പുറത്തിറങ്ങുന്ന ആപ് ഡൗൺലോഡ് ചെയ്ത്, തങ്ങളുടെ ഇ-മെയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ടിക്കറ്റ് വാങ്ങിയ ആരാധകർക്ക് മൊബൈൽ മാച്ച് ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.



ഇതാണ് ലോകകപ്പ് വേളയിൽ സ്റ്റേഡിയം പ്രവേശനത്തിനായി ഉപയോഗിക്കേണ്ടത്. അതതു മത്സരങ്ങളുടെ ടിക്കറ്റ് ഗേറ്റിൽ സ്കാൻ ചെയ്താവും അകത്തേക്ക് പ്രവേശനം നൽകുക. അതിഥികളായി രജിസ്റ്റർ ചെയ്തവർക്കുള്ള ടിക്കറ്റ് കൈമാറാനും അവരുടെ പേര് മാറ്റാനുമെല്ലാം മൊബൈൽ ടിക്കറ്റ്സിൽ വഴിയുണ്ട്.

വാക്സിൻ നിർബന്ധമല്ല, പക്ഷേ...

ലോകകപ്പ് വേളയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കോവിഡ് വാക്സിൻ നിർബന്ധമല്ല. എന്നാൽ, ദശലക്ഷം കാണികൾ ഒന്നിക്കുന്ന വേളയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ആരാധകരോട് നിർദേശിക്കുന്നു.

തണുപ്പുകാലം പനി കൂടിവരാൻ സാധ്യതയുള്ളതിനാൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പും നല്ലതാണ്. ഖത്തറിലേക്ക് പുറപ്പെടുംമുമ്പ് ഹെൽത്ത് ചെക് അപ് നടത്തുക, ആവശ്യമായ മരുന്നുകൾ കൈയിൽ കരുതുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം നൽകുന്നു.

ഹയാ മറക്കേണ്ട

ഖത്തർ ലോകകപ്പിനൊരുങ്ങുന്ന കാണികൾ ഏറെ പറഞ്ഞുകേട്ട പേരാകും ഹയാ കാർഡ്. മാച്ച് ടിക്കറ്റ് വാങ്ങിയ കാണികൾക്ക് hayya.qatar2022.qa എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് എല്ലാവർക്കും ഹയാകാർഡ് നിർബന്ധമാണ്.

ഒപ്പം, വിദേശകാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശന പെർമിറ്റുമാണ് ഹയാ. രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കും ആശുപത്രി ചികിത്സക്കും ഹയാ ആവശ്യമാണ്. നവംബർ ഒന്നുമുതൽ ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഡിസംബർ 23 വരെയാണ് പ്രവേശനാനുമതി. ജനുവരി 23 വരെ ഖത്തറിൽ തുടരാം. യു.എ.ഇ, ഒമാൻ, സൗദി രാജ്യങ്ങൾ ഹയാ ഉടമകൾക്ക് മൾട്ടിപ്പ്ൾ എൻട്രിയും അനുവദിച്ചിട്ടുണ്ട്.

യാത്രക്കുമുമ്പ് കോവിഡ് പരിശോധന നിർബന്ധം

കോവിഡ് സാഹചര്യത്തിലെ ആദ്യ ലോകകപ്പ് എന്ന നിലയിൽ ആ മുൻകരുതലും സംഘാടകർ നിർദേശിക്കുന്നു. ഖത്തറിന്റെ നിലവിലെ യാത്രാനയം ലോകകപ്പ് വേളയിലെ സന്ദർശകർക്കും ബാധകമായിരിക്കും.

ആറു വയസ്സിന് മുകളിലുള്ള എല്ലാ സന്ദർശകരും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിലെ റാപിഡ് ആൻറിജൻ ടെസ്റ്റ് എന്നിവ നടത്തി നെഗറ്റിവ് പരിശോധനഫലം കൈയിൽ സൂക്ഷിക്കണം. എയർപോർട്ട് ചെക് ഇൻ കൗണ്ടറിൽ പരിശോധനഫലം കാണിച്ചിരിക്കണം. എന്നാൽ, ഖത്തറിലെത്തിയശേഷം പരിശോധനയോ ക്വാറൻറീനോ ആവശ്യമില്ല.

Tags:    
News Summary - Qatar is calling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.