മഡ്രിഡ്: ദുർബലരായ എതിരാളികൾക്കു മേൽ രണ്ടുവട്ടം മിന്നൽപിണറായ സൂപർ താരം തകർപ്പൻ പോരാട്ടവുമായി നിറഞ്ഞ കളിയിൽ ഹുവസ്കയെ തകർത്ത് ബാഴ്സലോണ. ലാ ലിഗയിൽ കിരീട പോരാട്ടത്തിലേക്ക് ബാഴ്സയെ എത്തിച്ച് 4-1നായിരുന്നു ജയം. രണ്ടുവട്ടം ഗോൾ നേടിയ ലയണൽ മെസ്സി ഒരു അസിസ്റ്റ് കൂടി നൽകിയാണ് ടീമിന്റെ തിരിച്ചുവരവ് ആധികാരികമാക്കിയത്.
മെസ്സി മാജിക് ആദ്യം എത്തിയത് 13ാം മിനിറ്റിൽ. ആറു തവണ ബാലൺ ദി ഓർ പുരസ്കാര ജേതാവായ മെസ്സിയെ വളഞ്ഞ് പ്രതിരോധ നിര ഉണ്ടായിട്ടും അനായാസം വെട്ടിയൊഴിഞ്ഞ് പായിച്ച ബുള്ളറ്റ് ഷോട്ട് ഹുവസ്ക ഗോളിയെയും കടന്ന് പോസ്റ്റിലേക്ക്. 35ാം മിനിറ്റിൽ സമാനമായ ഷോട്ടിൽ ഗ്രീസ്മാൻ ബാഴ്സയുടെ ലീഡുയർത്തി. അതിനിടെ, ഹുവസ്കക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി റഫ മീർ ലീഡ് പകുതിയാക്കി കുറച്ചു. എന്നാൽ, രണ്ടാം പകുതിയിൽ മനോഹര ഫുട്ബാളുമായി പിന്നെയും മൈതാനം നിറഞ്ഞ മെസ്സി നൽകിയ പാസ് ഗോളാക്കി മിൻഗ്വസ ബാഴ്സ ലീഡ് 3-1 ആക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മെസ്സി ഒരുവട്ടം കൂടി വലചലിപ്പിച്ച് ബാഴ്സ ജയം ആധികാരികമാക്കി. ബാഴ്സലോണ ജഴ്സിയിൽ ഇതോടെ ഏറ്റവും കൂടുതൽ കളിച്ച രണ്ടു പേരിൽ ഒരാളായും മെസ്സി മാറി- 767 മത്സരങ്ങൾ. മുൻ ബാഴ്സ താരം സാവി ഹെർണാണ്ടസാണ് അത്രയും കളികൾ ഒരേ ജഴ്സിയിൽ കളിച്ചത്. മെസ്സി ബാഴ്സക്കായി കുറിച്ചത് 661 ഗോളുകൾ.
ജയം ബാഴ്സക്ക് ഒന്നാമതുള്ള അത്ലറ്റിക്കോയുമായി ലീഡ് നാലു പോയിന്‍റായി കുറച്ചു. അത്ലറ്റിക്കോ മഡ്രിഡിന് 27 കളികളിൽ 63ഉം ബാഴ്സലോണക്ക് അത്രയും കളിച്ച് 59ഉം പോയിന്‍റാണുള്ളത്. റയൽ മഡ്രിഡിന് 57 പോയിന്‍റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.