ഐ.എസ്.എൽ രണ്ടാം പ്ലേഓഫിൽ ഇന്ന് എഫ്.സി ഗോവയെ നേരിടാനൊരുങ്ങുന്നചെന്നൈയിൻ എഫ്.സി താരങ്ങൾ പരിശീലനത്തിൽ
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) രണ്ടാം പ്ലേഓഫിൽ ശനിയാഴ്ച എഫ്.സി ഗോവ-ചെന്നൈയിൻ എഫ്.സി പോരാട്ടം. ജയിക്കുന്നവർ സെമി ഫൈനലിൽ മുംബൈ എഫ്.സിയുമായി ഏറ്റുമുട്ടും. 22 കളികളിൽ 45 പോയന്റുമായാണ് ഗോവ പ്ലേഓഫിനെത്തുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഗോവക്കാർ സ്വന്തം സ്റ്റേഡിയമായ ഫത്തോർദയിൽ ഇറങ്ങുന്നത്. ചെന്നൈയിനെ 4-1ന് തകർത്തതും അടുത്തിടെയാണ്. തിരിച്ചടികളിൽനിന്ന് കരകയറി മുന്നേറുന്ന ചെന്നൈ ടീം കഴിഞ്ഞ അഞ്ച് കളികളിൽ മൂന്നെണ്ണത്തിൽ ജയിച്ചിരുന്നു. ഈ സീസണിലെ എവേ, ഹോം മത്സരങ്ങൾ ജയിച്ചതും ഗോവയാണ്. ആകെ ഏറ്റുമുട്ടിയ 25 കളികളിൽ 14ലും ജയം ഗോവക്കായിരുന്നു. ഒമ്പതെണ്ണം ചെന്നൈയിനും. 2015ൽ ചെന്നൈയിൻ എഫ്.സി കിരീടം നേടിയത് ഗോവയെ തോൽപിച്ചായിരുന്നു.
ചെന്നൈയിനെതിരെ ഗോവക്ക് ഗംഭീര വിജയപാരമ്പര്യമാണുള്ളത്. അവസാനം ഏറ്റുമുട്ടിയ ആറിൽ അഞ്ചിലും ഗോവ ജയിച്ചിരുന്നു. ഇതിൽ നാലെണ്ണവും ക്ലീൻഷീറ്റുകളായിരുന്നു. ക്യാപ്റ്റൻ ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഫോമാണ് ഗോവയുടെ വിജയങ്ങളുടെ പ്രധാന ഘടകം. ബാറിന് കീഴിൽ ധീരജ് സിങ് ഇറങ്ങും. മറുഭാഗത്ത് റാഫേൽക്രിവെല്ലാറോ ചെന്നൈയിന്റെ ശ്രദ്ധേയ താരമാണ്. സെറ്റ് പീസുകളുമായി എതിരാളികൾക്ക് തലവേദനയാണ് ഈ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.