കൊച്ചി: അച്ചടക്ക നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകി. ആൾ ഇന്ത്യാ ഫുട്‌ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അപ്പീൽ കമ്മിറ്റിയിലാണ് ബ്ലാസ്റ്റേഴ്സും പരിശീലകന്‍ ഇവാൻ വുകോമനോവിച്ചും അപ്പീൽ നൽകിയത്.
ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ വിവാദ ഗോളിനു പിന്നാലെ കളിക്കാരെ ഗ്രൗണ്ടിൽനിന്ന് തിരിച്ചുവിളിച്ചതിനെ തുടർന്നായിരുന്നു എ.ഐ.എഫ്.എഫ് ബ്ലാസ്റ്റേഴ്‌സിന് പിഴയും പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും പിഴയും വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് എ.ഐ.എഫ്.എഫ് തന്നെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താൻ ക്ലബിനോടും പരിശീലകനോടും നിർദേശിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായി ബ്ലാസ്റ്റേഴ്സ് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പാലിക്കണമെന്നാണ് ബ്ലാസ്റ്റേഴ്സിനോടും വുകോമാനോവിച്ചിനോടും അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രീകിക്കിൽനിന്ന് ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളംവിട്ടത്.
ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോള്‍കീപ്പറും തയാറാകാത്ത സമയം നോക്കി ഛേത്രി കിക്ക് എടുക്കുകയായിരുന്നു. ഇത് ഗോളാകുകയും ചെയ്തു. ഛേത്രിയെ ഫ്രീകിക്ക് എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ ക്ലബ് നേരത്തെ എ.ഐ.എഫ്.എഫിന് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.