ദോഹ: ലോകകപ്പിന് കിക്കോഫ് വിസിലുയരുംമുമ്പേ, ഖത്തറിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സംഗീതാസ്വാദകർക്കുള്ള സ്നേഹോപഹാരമായി സുപ്രീം കമ്മിറ്റിയും ഫിഫയും ചേർന്നൊരുക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിന്റെ പ്രചാരണത്തെ വരവേറ്റ് പ്രവാസികൾ. സുപ്രീം കമ്മിറ്റിയും ഖത്തർ ടൂറിസവുമായി സഹകരിച്ച് 'മീഡിയവൺ' ചാനൽ ഗ്രാൻഡ്മാൾ ഏഷ്യൻ ടൗണിൽ സംഘടിപ്പിച്ച പ്രീ ഇവന്റിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. നവംബർ നാലിന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിന്റെ പ്രചാരണങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച രാത്രി സംഗീതപരിപാടി സംഘടിപ്പിച്ചത്.
ബോളിവുഡിലെ സൂപ്പർ ഗായിക സുനീതി ചൗഹാൻ, കീബോര്‍ഡ്, ഹാര്‍മോണിയം, പിയാനോ, തബല എന്നിവയിലെല്ലാം വിസ്മയം തീര്‍ക്കുന്ന സാലിം-സുലൈമാന്‍ സഹോദരങ്ങൾ, പ്രശസ്ത ഖവാലി- ഹിന്ദുസ്ഥാനി സംഗീതപ്രതിഭ റാഹത്ത് ഫത്തേഹ് അലിഖാന്‍ എന്നിവരാണ് ലുസൈൽ മ്യൂസിക് ഫെസ്റ്റിൽ വേദിയിലെത്തുന്നത്.പരിപാടിയുടെ ടിക്കറ്റ് വിൽപന www.fifa.com/tickets എന്ന വെബ്സൈറ്റ് വഴി പുരോഗമിക്കുകയാണ്.
ഗ്രാൻഡ്മാൾ ഏഷ്യൻ ടൗണിൽ നടന്ന പരിപാടിയിൽ സുനീത ചൗഹാന്റെ ഗാനങ്ങൾ കോർത്തിണക്കി ഖത്തറിലെ പ്രശസ്തരായ ഗായകർ വേദിയിലെത്തി. ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, സുപ്രീം കമ്മിറ്റി പ്രതിനിധി അഭിലാഷ് നാലപ്പാട്ട്, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.