സാന്‍റിയാഗോ (ചിലി): ആറു തവണ ചാമ്പ്യന്മാരായ അർജന്‍റീന ഫിഫ അണ്ടർ 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ നൈജീരിയയെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് അർജന്‍റീനയുടെ യുവനിര തരിപ്പണമാക്കിയത്.
രണ്ട് വർഷം മുമ്പ് ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ പ്രീ ക്വാർട്ടറിൽ നൈജീരിയയോട് തോറ്റ് പുറത്തായതിനുള്ള പകരം വീട്ടൽ കൂടിയായി ഈ ഗംഭീര വിജയം. രണ്ടാം മിനിറ്റിൽ തന്നെ അലെജോ സാർകോയിലൂടെ അർജന്‍റീന മുന്നിലെത്തിയതോടെ തന്നെ മത്സരത്തിന്‍റെ ഗതി എന്താകുമെന്ന് ഏറെക്കുറെ നിർണയിക്കപ്പെട്ടിരുന്നു. നൈജീരിയക്ക് താളം കണ്ടെത്താനായില്ല. 23ാം മിനിറ്റിൽ മഹെർ കരീസോ ബോക്സിനു തൊട്ടുമുമ്പിൽനിന്നു ഫ്രീകിക്ക് വലയിലാക്കി ടീമിന്‍റെ ലീഡ് ഇരട്ടിയാക്കി.
ഇതിനിടെ നൈജീരിയയുടെ പെനാൽറ്റിക്കുവേണ്ടിയുള്ള അപ്പീൽ റഫറി അനുവദിച്ചില്ല. 2-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. 53ാം മിനിറ്റിൽ കരീസോ മത്സരത്തിലെ രണ്ടാം ഗോൾ നേടി. 66ാം മിനിറ്റിൽ പകരക്കാൻ മാത്യൂസ് സിൽവെറ്റി നാലാം ഗോളും നേടിയതോടെ നൈജീരിയയുടെ വിധി തീരുമാനിക്കപ്പെട്ടു, രണ്ടു തവണ റണ്ണേഴ്സപ്പായ ആഫ്രിക്കൻ കടുവകൾ ലോകകപ്പിൽനിന്ന് പുറത്തേക്ക്.
ഞായറാഴ്ച നടക്കുന്ന ക്വാർട്ടറിൽ മെക്സിക്കോയാണ് അർജന്‍റീനയുടെ എതിരാളികൾ. സ്പെയിൻ കൊളംബിയയുമായും നോർവോ ഫ്രാൻസുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ജേതാക്കളായാണ് അർജന്‍റീന പ്രീ ക്വാർട്ടറിലെത്തിയത്. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് റൗണ്ടിൽ ഒരു ജയം പോലുമില്ലാതെ ദയനീയമായാണ് പുറത്തായത്.
2023 അണ്ടർ ലോകകപ്പ് പ്രീക്വാർട്ടറിൽ ആതിഥേയരായ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളിനാണ് നൈജീരിയയോട് തോറ്റി പുറത്തായത്. ഹാവിയന്‍ മഷറാനോയാണ് അന്ന് ടീമിനെ പരിശീലിപ്പിച്ചിരുന്നത്. മത്സരത്തിന്‍റെ 61ാം മിനിറ്റിൽ ഇബ്രാഹിം ബെജി മുഹമ്മദും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ റിൽവാനു സാർകിയുമാണ് നൈജീരിയക്കായി ഗോളുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.