ഇന്ത്യൻ ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ആദ്യ മത്സരത്തിലെ തോൽവിയെ വിജയംകൊണ്ട് മറികടക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യയും കുവൈത്തും എ.എഫ്.സി അണ്ടർ-20 യോഗ്യത മത്സരത്തിൽ ഞായറാഴ്ച രണ്ടാം മത്സരത്തിനിറങ്ങും. അലി സബാഹ് അൽ സലീം സ്റ്റേഡിയത്തിൽ വൈകീട്ട് 4.30നാണ് ആസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ മത്സരം. കുവൈത്തിനെ 4-1ന് തകർത്ത ആത്മവിശ്വാസത്തിലാണ് ആസ്ട്രേലിയ. ആദ്യ മത്സരത്തിൽ ഇറാഖിനെതിരെ രണ്ടു ഗോളിന്റെ തോൽവി വഴങ്ങിയെങ്കിലും ഞായറാഴ്ചത്തെ മത്സരത്തിൽ വിജയത്തോടെ തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ആസ്ട്രേലിയ മികച്ച ടീമാണെന്നും വിജയത്തിനായി ഇന്ത്യ ശക്തമായ കളി കാഴ്ചവെക്കുമെന്നും കോച്ച് ശൺമുഖൻ വെങ്കിടേഷ് പറഞ്ഞു. കഴിഞ്ഞ കളിയിൽ ചില പിഴവുകൾ സംഭവിച്ചതായും അടുത്ത കളിയിൽ അവ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.നാല് രാജ്യങ്ങളുള്ള ഗ്രൂപ് എച്ചിൽ പോയന്റ് നില ഉയർത്താൻ ഞായറാഴ്ചത്തെ ജയം ഇന്ത്യക്ക് അനിവാര്യമാണ്.
ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് തോൽവി രുചിച്ച കുവൈത്തിനും ഞായറാഴ്ചത്തെ മത്സരം നിർണായകമാണ്. വൈകീട്ട് 7.30 ന് ഇറാഖിനെതിരെയാണ് കുവൈത്തിന്റെ മത്സരം. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് 4-1 ന് കനത്ത തോൽവി വഴങ്ങിയിരുന്നു കുവൈത്ത്.
പെനാൽട്ടിയിലൂടെ 52 ാം മിനിറ്റിൽ അൽ അസ്മിയാണ് കുവൈത്തിന്റെ ആശ്വാസഗോൾ നേടിയത്. ഓരോ വിജയങ്ങൾ നേടിയ ആസ്ട്രേലിയ, ഇറാഖ് എന്നിവയാണ് നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.