ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പാക്കി ആസ്ട്രേലിയയും പോര് കടുപ്പിച്ച് ഇന്ത്യയും നിൽക്കെ ബോർഡർ- ഗവാസ്കർ പരമ്പരയിലെ അവസാന ടെസ്റ്റ് അഹമ്മദാബാദ് മൈതാനത്ത് വ്യാഴാഴ്ച ആരംഭിക്കുകയാണ്. മുൻ മത്സരങ്ങളിലെന്ന പോലെ പിച്ചൊരുക്കുന്നതിനെ ചൊല്ലിയാണ് ഇത്തവണയും പ്രധാന വിവാദം. സ്പിന്നിനെ തുണക്കുന്ന പിച്ചായിരുന്നു ആദ്യ മൂന്ന് ടെസ്റ്റിലും വിധി നിർണയിച്ചത്. സ്പിന്നർമാർ അരങ്ങുവാണ കളികളിൽ ആദ്യ രണ്ടും ഇന്ത്യ ജയിച്ചപ്പോൾ അവസാനത്തേത് കംഗാരുക്കൾക്കൊപ്പമായിരുന്നു.
മൂന്നാം ടെസ്റ്റ് ഓസീസ് ജയിച്ചതിനു പിന്നാലെ അഹമ്മദാബാദിൽ ഏതുതരം പിച്ചാകുമെന്ന ചർച്ച ബലപ്പെടുകയാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങളൊന്നും ബി.സി.സി.ഐ നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ഇനിയെങ്കിലും പിച്ചുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കളി ജയിക്കാൻ നോക്കാനാണ് മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ ഉപദേശം. കുത്തിത്തിരിയുന്ന പിച്ചുകളിൽ കളിക്കാനാണ് ടീമിന്റെ തീരുമാനമെന്ന ഇന്ത്യൻ ക്യാപ്റ്റന്റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെയായിരുന്നു പോണ്ടിങ്ങിന്റെ പ്രതികരണം.
‘‘മൂന്നാം ടെസ്റ്റിൽ തോൽവി പിണഞ്ഞതോടെ പരമ്പര മൊത്തത്തിൽ തിരിഞ്ഞിരിക്കുന്നു. മൂന്നാം ടെസ്റ്റിൽ അവർ ജയിച്ചിരുന്നെങ്കിൽ ഇന്ദോർ പിച്ചുപോലുള്ളതു തന്നെയാകും നാലാം ടെസ്റ്റിനും അവർ തെരഞ്ഞെടുക്കുക. എന്നാൽ, കളി മാറിയതോടെ ഇനി അതേ നീക്കം ഉണ്ടാകില്ല. ആദ്യ ടെസ്റ്റിനു ശേഷം ആസ്ട്രേലിയ കാത്തിരുന്ന ഫലമാണ് മൂന്നാമത്തേതിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെയും ക്യുറേറ്റർമാരുടെയും മനസ്സിൽ എങ്ങനെ അടുത്ത പിച്ചൊരുക്കുമെന്ന സംശയത്തിന്റെ വിത്ത് എറിയുകയായിരുന്നു ലക്ഷ്യം. മുമ്പും അത് സംഭവിച്ചിട്ടുണ്ട്. കുത്തിത്തിരിയുന്ന പിച്ചുകളൊരുക്കുന്നതിൽ അവർ ശ്രദ്ധിക്കുമ്പോൾ കാര്യങ്ങൾ തിരിച്ചടിക്കും. മുമ്പ് സ്റ്റീവൻ ഒ കീഫ് എല്ലാ വിക്കറ്റുമെടുത്തപ്പോഴും കണ്ടതാണ്’’- സ്മിത്ത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.