ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കഒരു 14 കാരൻ ഐ.പി.എല്ലിൽ തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാഴ്ചക്കാണ് കഴിഞ്ഞ ദിവസരം ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് മത്സരത്തിൽ കാണാൻ സാധിച്ചത്. 35 പന്തിൽ നിന്നും സെഞ്ച്വറിയുമായി ക്രിക്കറ്റിനെ പ്രേമികുന്നവരുടെ സകലരെയും കയ്യിലെടുക്കാൻ യുവതാരത്തിന് സാധിച്ചു.
11 സിക്സറും ഏഴ് ഫോറുമടിച്ച് 35 പന്തിൽ സെഞ്ച്വറി തികച്ച വൈഭവ് 38 പന്തിൽ നിന്നും 101 റൺസ് നേടിയാണ് പുറത്തായത്. തനിക്ക് നേരെ പന്തുമായി എത്തിയ എല്ലാവരെയും ഒരു കാരുണ്യവുമില്ലാതെയാണ് വൈഭവ് എന്ന 14 കാരൻ സമീപിച്ചത്. ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്‍റെ വേഗതയേറിയ സെഞ്ച്വറിയും ഐ.പി.എല്ലിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയുമെല്ലാം അടിച്ചെടുത്താണ് ഈ കുട്ടിത്താരം കളം വിട്ടത്.
പവർപ്ലേയിൽ നിന്നും മാത്രം ആറ് സിക്സറാണ് യുവതാരത്തിന്‍റെ ഇന്നിങ്സിലുണ്ടായത്. മറ്റൊരു കൗതുകമായ കാര്യമാണ് ക്രിക്കറ്റ് ആരാധകർ ഇതിൽ നിന്നും കണ്ടെത്തിയത്. മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ ഒമ്പത് മത്സരത്തിൽ നിന്നും വെറും അഞ്ച് സിക്സർ മാത്രമാണ് നേടിയത്. ഒരു മത്സരത്തിൽ നിന്നും മാത്രം വൈഭവ് ഇത് മറികടന്നിരിക്കുകയാണ്. ഇതാണ് ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.
അതേസമയം ടേബിൾ ടോപ്പേഴ്‌സാകാൻ കച്ചമുറുക്കി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെയാണ് എട്ടു വിക്കറ്റിന് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്.ജയ്‌പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സൂര്യവംശിക്കൊപ്പം തകർപ്പൻ ഇന്നിങ്സുമായി കളംനിറഞ്ഞ യശസ്വി ജയ്സ്വാളിന്റെ ഇന്നിങ്സ് രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാക്കിയത്. 40 പന്തുകളിൽ നിന്ന് 70 റൺസെടുത്ത ജയ്‌സ്വാളും 15 പന്തിൽ 32 റൺസെടുത്ത നായകൻ റിയാൻ പരാഗും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത് നിതീഷ് റാണ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.