അണ്ടർ 19 ലോകകപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ക്യാപ്റ്റൻ ഉദയ് സഹറാനും സചിൻ ദാസും ചേർന്നുള്ള നാലാം വിക്കറ്റിലെ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടിന്റെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് ഇന്ത്യ നേടിയത്. 101 പന്തിൽ 116 റൺസെടുത്ത സചിൻ ദാസിനെയും 107 പന്തിൽ 100 റൺസെടുത്ത ഉദയ് സഹ്റാനെയും ഗുൽസൻ ഝായാണ് വീഴ്ത്തിയത്. സചിൻ ദാസിനെ ദീപക് ബൊഹ്റയും നായകനെ സുഭാഷ് ബണ്ഡാരിയും പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത മുഷീർ ഖാൻ ഏഴ് പന്തിൽ ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോർ ബോർഡിൽ 26 റൺസായപ്പോഴേക്കും ആദ്യ വിക്കറ്റ് വീണു. 18 പന്തിൽ 21 റൺസെടുത്ത ആദർശ് സിങ്ങാണ് ഗുൽസൻ ഝാക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് ക്രീസ് വിട്ടത്. പിന്നാലെ 18 റൺസെടുത്ത അർഷിൻ കുൽക്കർണിയും വീണു. 19 റൺസെടുത്ത പ്രിയാൻഷു മോലിയ റണ്ണൗട്ടായും മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി.
എന്നാൽ, പിന്നീട് ഒരുമിച്ച ഉദയ്-സചിൻ സഖ്യം പിടിച്ചുനിൽക്കുകയായിരുന്നു. 202 പന്തിൽ 215 റൺസ് സ്കോർ ബോർഡിൽ ചേർത്താണ് ഇവർ പിരിഞ്ഞത്. സ്കോർ 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരുവരും പുറത്തായതോടെ അവസാന ഓവറിൽ ഇന്ത്യക്ക് അഞ്ച് റൺസ് ചേർക്കാനേ കഴിഞ്ഞുള്ളൂ. നേപ്പാളിനായി ഗുൽസൻ ഝാ മൂന്നും ആകാശ് ചന്ദ് ഒന്നും വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.