ഗ്രീൻഫീൽഡ് സന്നാഹ മത്സരം; ടിക്കറ്റ് തുക തിരിച്ചു നൽകും; പണം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

തിരുവനന്തപുരം: മഴയെ തുടർന്ന് ഉപേക്ഷിച്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിലെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്താൻ സന്നാഹ മത്സരത്തിന്‍റെ ടിക്കറ്റ് തുക തിരിച്ചു നൽകും. റീഫണ്ട് പോളിസി പ്രകാരം ടിക്കറ്റ് തുക പൂർണമായി തിരിച്ചുനൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പത്രക്കുറിപ്പിൽ അറിയിച്ചു.

ലോകകപ്പ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള തിരുവനന്തപുരത്തെ ആദ്യ സന്നാഹ മത്സരമാണ് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നനഞ്ഞുകുതിർന്ന ഔട്ട്ഫീൽഡിൽ കളി സാധ്യമാകാത്ത സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിച്ചത്. കാര്യവട്ടത്ത് ഉച്ചക്ക് രണ്ടുമുതൽ നടക്കേണ്ട മത്സരം ഉപേക്ഷിച്ചതായി നാലുമണിയോടെയാണ് അധികൃതർ അറിയിച്ചത്.

ബുക്ക് മൈ ഷോ ഓൺലൈൻ പോർട്ടൽ വഴി ടിക്കറ്റെടുത്തവരുടെ അക്കൗണ്ടിലേക്ക് 7-10 പ്രവൃത്തിദിവസത്തിനുള്ളിൽ തുക തിരിച്ചുകയറും. ഓഫ് ലൈൻ വഴി ടിക്കറ്റെടുത്തവർ ഒറിജിനൽ ടിക്കറ്റുമായി ബോക്സ് ഓഫിസിലെത്തിയാൽ തുക തിരിച്ചുനൽകുമെന്നും അധികൃതർ അറിയിച്ചു. മൊത്തം നാല് സന്നാഹമത്സരങ്ങളാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച ആസ്‌ട്രേലിയ നെതർലൻഡ്സിനെയും ഒക്ടോബർ രണ്ടിന്‌ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെയും മൂന്നിന്‌ ഇന്ത്യ നെതർലൻഡ്സിനെയും നേരിടും.

ഓരോ മത്സരവും വ്യത്യസ്ത പിച്ചുകളിലായിരിക്കും നടക്കുക. ഇതിനായി അഞ്ച് പിച്ചുകളാണ് ഗ്രീൻഫീൽഡിൽ തയാറാക്കിയിരിക്കുന്നത്. ന്യൂസിലൻഡ്‌ ശനിയാഴ്‌ചയും ഇന്ത്യൻ ടീം ഞായറാഴ്‌ചയും തിരുവനന്തപുരത്ത് എത്തും. സന്നാഹ മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്ക, അഫ്ഗാൻ ടീമുകളാണ് ആദ്യം നഗരത്തിലെത്തിയത്. വ്യാഴാഴ്ച ആസ്ട്രേലിയയും നെതർലൻഡ്സും എത്തിച്ചേർന്നു.

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരായ വിജയത്തിനുശേഷം ആസ്ട്രേലിയൻ ടീം രാജ്കോട്ടിൽനിന്നും നെതർലൻഡ്സ് സംഘം ബംഗളൂരുവിൽ നിന്നുമാണ് തിരുവനന്തപുരത്തെത്തിയത്.

Tags:    
News Summary - Ticket charges would be refunded as per the Refund Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.