മെൽബണിൽ ഉയർത്തെഴുന്നേറ്റ് ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്സിൽ 152 റൺസിന് ഓസീസിനെ എറിഞ്ഞിട്ടു; ജോഷ് ടോങ്ങിന് അഞ്ചു വിക്കറ്റ്

മെൽബൺ: ആഷസിലെ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഉയർത്തെഴുന്നേറ്റ് ഇംഗ്ലണ്ട്. ആദ്യത്തെ മൂന്നു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട സന്ദർശകർ, മെൽബണിലെ നാലാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഓസീസിനെ 152 റൺസിന് എറിഞ്ഞിട്ടു.

മീഡിയം പേസർ ജോഷ് ടോങ്ങിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തകർത്തത്. 45.2 ഓവറിൽ 152 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 49 പന്തിൽ 35 റൺസെടുത്ത മൈക്കൽ നെസെറാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. ഉസ്മാൻ ഖ്വാജ 52 പന്തിൽ 29 റൺസെടുത്തു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ടീമിന്‍റെ പ്രകടനം.

സന്ദർശകർ 27 റൺസെടുത്തു നിൽക്കെ ഓപ്പണർ ട്രാവിസ് ഹെഡ്ഡിനെ (22 പന്തിൽ 12) ഗസ് അറ്റ്കിൻസൺ ക്ലീൻ ബൗൾഡാക്കി. തൊട്ടു പിന്നാലെ മറ്റൊരു ഓപ്പണർ ജാക് വെതറാൾഡും പുറത്ത്. 23 പന്തിൽ 10 റൺസെടുത്ത താരത്തെ ടോങ്, ജാമീ സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. മാർനസ് ലബുഷെയ്നും (19 പന്തിൽ ആറ്) നായകൻ സ്റ്റീവൻ സ്മിത്തിനും (31 പന്തിൽ ഒമ്പത്) പിടിച്ചുനിൽക്കാനായില്ല. ഓസീസിന് 51 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടം. ഖ്വാജയും അലക്സ് ക്യാരിയും അൽപം പിടിച്ചുനിന്നെങ്കിൽ അധികം നീണ്ടുനിന്നില്ല.

ഖ്വാജയെ അറ്റ്കിൻസൺ സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. 35 പന്തിൽ 20 റൺസെടുത്ത ക്യാരിയെ ബെൻ സ്റ്റോക്സും മടക്കി. കാമറൂൺ ഗ്രീൻ 34 പന്തിൽ 17 റൺസെടുത്ത് റണ്ണൗട്ടായി. മൈക്കൽ സ്റ്റാർക് (ആറു പന്തിൽ ഒന്ന്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവരെല്ലാം വേഗത്തിൽ കൂടാരം കയറി. ഇതോടെ ഓസീസ് ഇന്നിങ്സ് 152 റൺസിൽ അവസാനിച്ചു. റണ്ണൊന്നും എടുക്കാതെ ജൈ റിച്ചാർഡ്സൺ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി നാലുപേർ മാത്രമാണ് പന്തെറിഞ്ഞത്. 11.2 ഓവറിൽ 45 റൺസ് വഴങ്ങിയാണ് ടോങ് അഞ്ചു വിക്കറ്റെടുത്തത്. അറ്റ്കിൻസൺ രണ്ടു വിക്കറ്റും ബ്രൈഡൻ കാർസെ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പാറ്റ് കമിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. കമിൻസിന് പുറമേ സ്പിന്നർ നേഥൻ ലിയോണും ടീമിലില്ല. പകരം ടോഡ് മർഫി, ജൈ റിച്ചാർഡ്സൻ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ഇംഗ്ലണ്ടിനായ ഓൾറൗണ്ടർ ജേക്കബ് ബെത്തലും പേസർ ഗസ് അറ്റ്കിൻസനും പ്ലെയിങ് ഇലവനിലെത്തിയപ്പോൾ, ഒലി പോപ്പും ജോഫ്ര ആർച്ചറും പുറത്തായി.

Tags:    
News Summary - The Ashes: Tongue takes five wickets as England dismiss Aussies for 152

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.