ധരംശാല (ഹിമാചൽ പ്രദേശ്): ഏകദിന ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 26 റൺസെടുത്ത താരം ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച ബാറ്ററെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ഹാഷിം ആംലയുടെ റെക്കോഡാണ് മറികടന്നത്. ആംലക്ക് 2000 റൺസ് തികക്കാൻ 40 ഇന്നിങ്സാണ് വേണ്ടി വന്നതെങ്കിൽ ഗില്ലിന് 38 ഇന്നിങ്സേ കളിക്കേണ്ടി വന്നുള്ളൂ. പാകിസ്താൻ താരങ്ങളായ സഹീർ അബ്ബാസ്, ബാബർ അസം, ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ, ദക്ഷിണാഫ്രിക്കയുടെ റസീ വാൻഡെർ ഡൂസൻ എന്നിവർ 45 ഇന്നിങ്സുകളിൽ 2000 റൺസടിച്ചവരാണ്.
ലോകകപ്പിലെ അഞ്ചാം മത്സരത്തിനിറങ്ങിയ ഇന്ത്യ ന്യൂസിലാൻഡിനെ നാല് വിക്കറ്റിനാണ് തോൽപിച്ചത്. 104 പന്തിൽ 95 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ജയം എളുപ്പമാക്കിയത്. സെഞ്ച്വറിക്ക് അഞ്ച് റൺസകലെ മാറ്റ് ഹെൻ റിയുടെ പന്തിൽ െഗ്ലൻ ഫിലിപ്സ് പിടികൂടിയാണ് കോഹ്‍ലി മടങ്ങിയത്. വിജയത്തോടെ ലോകകപ്പിലെ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ (46), ശുഭ്മൻ ഗിൽ (26), ശ്രേയസ് അയ്യർ (33), കെ.എൽ രാഹുൽ (27), സൂര്യകുമാർ യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് കോഹ്‍ലിക്ക് പുറമെ ഇന്ത്യക്ക് നഷ്ടമായത്. 39 റൺസുമായി രവീന്ദ്ര ജദേജയും ഒരു റൺസുമായി മുഹമ്മദ് ഷമിയും പുറത്താകാതെനിന്നു. ന്യൂസിലാൻഡിന്റെ അഞ്ച് വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയാണ് മത്സരത്തിലെ താരം. കുൽദീപ് യാദവ് രണ്ടും മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.