രോഹിത് ശർമ
റാഞ്ചി: പ്രായം വെറും നമ്പർ മാത്രം! 38ാം വയസ്സിൽ കൂറ്റനടികളുടെ രാജാവായി ഇന്ത്യയുടെ ‘ഹിറ്റ് മാൻ’ രോഹിത് ശർമ. റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷനൽ സ്റ്റേഡിയം കോംപ്ലക്‌സിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതോടെ രോഹിത് ശർമ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടി. 369 ഇന്നിംഗ്‌സുകളിൽ നിന്ന് 351 സിക്‌സറുകൾ നേടിയ ശാഹിദ് അഫ്രീദിയുടെ റെക്കോഡ് മറികടക്കാൻ രോഹിതിന് മൂന്ന് സിക്‌സറുകൾ കൂടി ആവശ്യമായിരുന്നു.
15-ാം ഓവറിൽ പ്രെനലൻ സുബരായനെതിരായ തുടർച്ചയായ സിക്‌സറുകളിലൂടെ അഫ്രീദിക്കൊപ്പമെത്തി. മാർക്കോ യാൻസനെ ഫൈൻ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തിക്കൊണ്ട് തന്റെ ട്രേഡ്‌മാർക്ക് പുൾ ഷോട്ടിലൂടെ രോഹിത് റെക്കോഡ് തകർത്തു. ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഓപണിങ് ബാറ്റർ 151 ഇന്നിങ്സുകളിൽ നിന്ന് 205 സിക്‌സറുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 116 ഇന്നിങ്സുകളിൽ നിന്ന് 88 സിക്‌സറുകൾ നേടിയിട്ടുണ്ട്, ഇത് അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മൊത്തം സിക്‌സറുകളുടെ എണ്ണം 642 ആയി ഉയർത്തി, ഇത് മറ്റൊരു ലോകറെക്കോഡാണ്.
352 - രോഹിത് ശർമ, 351 - ശാഹിദ് അഫ്രീദി, 331 - ക്രിസ് ഗെയ്ൽ,270 - സനത് ജയസൂര്യ, 229 - എം.എസ്. ധോണിരോഹിത് തന്റെ ഇന്നിങ്സിൽ 60-ാം ഏകദിന അർധസെഞ്ച്വറി നേടി. ജാഗ്രതയോടെയാണ് അദ്ദേഹം തുടങ്ങിയത്. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഡീപ് സ്‌ക്വയർ ലെഗിൽ ടോണി ഡി സോർസി രോഹിതിനെ വിട്ടുകളയുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ, രോഹിത് തന്റെ താളം കണ്ടെത്തി, രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‌ലിക്കൊപ്പം ഒരു വലിയ കൂട്ടുകെട്ടിൽ പങ്കാളിയായി. രണ്ടാം വിക്കറ്റിൽ ഇരുവരും 109 പന്തിൽ നിന്ന് 136 റൺസ് കൂട്ടിച്ചേർത്തു, തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചു. രോഹിത് 47 പന്തിൽ നിന്ന് തുടർച്ചയായ മൂന്നാമത്തെ അർധസെഞ്ച്വറി നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും പറത്തി 57 റൺസ് (51) നേടിയ അദ്ദേഹം ഒടുവിൽ മാർക്കോ യാൻസന്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്താവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.