ന്യൂഡൽഹി: ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, മുതിർന്ന താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ഭാവിയെച്ചൊല്ലിയുള്ള ചർച്ചകളിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. ഇരുവരെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സെലക്ടർമാർ ഇപ്പോൾത്തന്നെ വ്യക്തമായ തീരുമാനമെടുക്കണമെന്ന് അശ്വിൻ ആവശ്യപ്പെട്ടു.
മറ്റ് ഫോർമാറ്റുകളിൽ നിന്ന് മാറി പരിമിത ഓവർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിതും കോഹ്‌ലിയും ലോകകപ്പ് കളിക്കാനുള്ള തങ്ങളുടെ ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഏകദിനങ്ങളിലും ഐ.പി.എല്ലിലും മികച്ച ഫോം തുടരുന്ന വിരാട് കോഹ്‌ലിക്ക് ടീമിൽ സ്ഥാനം ഏതാണ്ട് ഉറപ്പാണെങ്കിലും, ഫോമിലെ സ്ഥിരതയില്ലായ്മയും കടുത്ത മത്സരവും കാരണം മുൻ നായകൻ രോഹിത് ശർമയുടെ കാര്യത്തിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശകർക്കെതിരെ അശ്വിൻ രംഗത്തെത്തിയത്.
''രോഹിതിനെയും വിരാടിനെയും കുറിച്ചുള്ള ഇത്തരം അഭ്യൂഹങ്ങൾ ഒട്ടും നല്ലതല്ല. ഇരുവരും ലോകകപ്പിന് പോകരുതെന്ന് ആഗ്രഹിക്കുന്ന ചിലരുടെ മനസ്സിൽ നിന്നാണ് ഇത്തരം ചർച്ചകൾ ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ലോകകപ്പ് കളിക്കുമ്പോൾ പരിചയസമ്പന്നരായ ബാറ്റർമാരുടെ സാന്നിധ്യം ടീമിന് അത്യാവശ്യമാണ്,'' അശ്വിൻ വ്യക്തമാക്കി.
'അവർക്ക് പൂർണ പിന്തുണ നൽകൂ'
ഇരുവരുടെയും കാര്യത്തിൽ സെലക്ടർമാരും ടീം മാനേജ്‌മെന്റും വൈകാതെ തന്നെ അന്തിമ തീരുമാനമെടുക്കണമെന്ന് അശ്വിൻ നിർദേശിച്ചു. ''നിങ്ങൾക്ക് അവരെ ലോകകപ്പ് ടീമിൽ വേണമെന്നുണ്ടെങ്കിൽ ആ തീരുമാനം ഇപ്പോൾത്തന്നെ പ്രഖ്യാപിക്കുക. വരാനിരിക്കുന്ന ഒരു വർഷക്കാലം പൂർണ ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും ലോകകപ്പിനായി തയാറെടുക്കാൻ അവർക്ക് അവസരമൊരുക്കണം. ഇപ്പോഴൊരു തീരുമാനമെടുത്തില്ലെങ്കിൽ, വരും ദിവസങ്ങളിൽ അവർ ഒന്നോ രണ്ടോ മത്സരങ്ങളിൽ പരാജയപ്പെടുമ്പോൾ ഇതേ വിമർശനങ്ങൾ വീണ്ടും ഉയർന്നുവരും. അത് ടീമിന്റെ അന്തരീക്ഷത്തെ ബാധിക്കും,'' അശ്വിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.