1989 നവംബർ 15 കലണ്ടറിലെ വെറുമൊരു തീയ്യതിയല്ല. ക്രിക്കറ്റിനും ഇന്ത്യൻ കായിക ചരിത്രത്തിനും അതൊരു സവിശേഷ ദിനമാണ്. കാരണം അന്നായിരുന്നു ഇതിഹാസ പുരുഷൻ സചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് കാൽവെച്ചിറങ്ങിയത്. പിന്നീട് നടന്നതെല്ലാം ചരിത്രം.
മുൻ നിര ബാറ്റിങ് തകർന്ന ഇന്ത്യക്കായി കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലേക്ക് കുട്ടിത്തംമാറാത്ത ഒരു 16 കാരൻ നടന്നുവന്നു. എതിരാളികൾ പാകിസ്താൻ. ഇമ്രാൻ ഖാനും വസീ അക്രമും, വഖാർ യൂനിസുമെല്ലാം അടങ്ങുന്ന ഉഗ്രസംഹാരികളായ പാക് പേസ് പട 16കാരനെ പുച്ഛത്തോടെ നോക്കി.
''മമ്മീ സെ പൂച്തെ ആയാ ഹൈ'' (അമ്മയോട് ചോദിച്ചിട്ടാണോ വന്നത്) എന്ന ചോദ്യവുമായാണ് വസീം അക്രം സചിനെ വരവേറ്റത്. പേസിനെയും ബൗൺസറുകളെയും നേരിട്ട സചിൻ 24 പന്തുകളിൽ നിന്ന് രണ്ടു ബൗണ്ടറിയടക്കം 15 റൺസെടുത്ത ശേഷം വഖാർ യൂനിസിന് മുമ്പിൽ ക്ലീൻ ബൗൾഡായി മടങ്ങി. ഇതിഹാസ ബൗളർമാരുടെ നിരയിൽ ഇടം പിടിച്ച വഖാർ യൂനിസിൻെറയും അരങ്ങേറ്റ മത്സരമായിരുന്നു അത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 409 റൺസെടുത്തപ്പോൾ 262 റൺസായിരുന്നു ഇന്ത്യയുടെ മറുപടി. രണ്ടാം മിന്നിങ്സിൽ 305 റൺസ് കൂടി ചേർത്ത് പാകിസ്താൻ ലീഡുയർത്തിയെങ്കിലും സഞ്ജയ് മഞ്ജരേക്കർ (113) നവജ്യോത് സിദ്ധു (85) എന്നിവരുടെ മികവിൽ 3ന് 305 റൺസെടുത്ത് ഇന്ത്യ ടെസ്റ്റ് സമനിലയിലാക്കി.
ആദ്യ ടെസ്റ്റിൽ കാര്യമായൊന്നും ചെയ്തില്ലെങ്കിലും രണ്ടാം ടെസ്റ്റിൽ 59 റൺസ് നേടി സചിൻ തൻെറ വരവറിയിച്ചു. ഒടുവിൽ ടെസ്റ്റിൽ 15921ഉം ഏകദിനത്തിൽ 18426ഉം റൺസും 100 അന്താരാഷ്ട്ര സെഞ്ച്വറികളും കുറിച്ചാണ് താരം ക്രീസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.