കോഹ്‌ലിക്ക് പകരക്കാരനായി സഞ്ജു എത്തില്ല; ഏകദിന ടീമിലേക്ക് സി.എസ്.കെ നായകന് നറുക്ക്

മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ അപ്രതീക്ഷിത മാറ്റങ്ങൾ. പരിക്കേറ്റ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ കളിക്കില്ല. കോഹ്‌ലിയുടെ അഭാവത്തിൽ പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്‌വാദിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. വരാനിരിക്കുന്ന നിർണായക പരമ്പരകൾക്ക് മുന്നോടിയായി ടീമിൽ വരുത്തുന്ന മാറ്റങ്ങൾ സെലക്ടർമാർ ഏറെ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്.

കോഹ്‌ലി വിശ്രമം നിർദേശിച്ച് മെഡിക്കൽ സംഘം

ഐ.പി.എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയറൺ കുറിക്കുന്നതിനിടെയാണ് വിരാട് കോലിക്ക് ഹാംസ്ട്രിങ് ഇഞ്ചുറി സംഭവിച്ചത്. പരിക്ക് സാരമുള്ളതാണെന്നും പൂർണ്ണ ആരോഗ്യവാനാകാൻ അദ്ദേഹത്തിന് കുറഞ്ഞത് രണ്ടാഴ്ചത്തെ വിശ്രമം അനിവാര്യമാണെന്നുമാണ് ബി.സി.സി.ഐ മെഡിക്കൽ സംഘം നിർദ്ദേശിച്ചിരിക്കുന്നത്. ബി.സി.സി.ഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഐ.പി.എല്ലിൽ മിന്നും ഫോമിലായിരുന്നു കോഹ്‌ലി. ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 675 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കോലി ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യൻ മുൻനിരയ്ക്ക് വലിയൊരു തിരിച്ചടിയാണ്.

സഞ്ജു എന്തുകൊണ്ട് തഴയപ്പെട്ടു?

കോഹ്‌ലി പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. നിലവിൽ ഇന്ത്യൻ സ്ക്വാഡിൽ കെ.എൽ രാഹുലും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ഉണ്ട്. സ്ക്വാഡിൽ രണ്ട് പ്രധാന വിക്കറ്റ് കീപ്പർ-ബാറ്റർമാർ ഉള്ളപ്പോൾ മൂന്നാമതൊരു വിക്കറ്റ് കീപ്പറെ കൂടി ഉൾപ്പെടുത്തുന്നത് ടീം കോമ്പിനേഷനെ ബാധിക്കുമെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. ശുദ്ധനായ ഒരു മധ്യനിര ബാറ്ററെയാണ് കോഹ്‌ലി പകരമായി ടീമിന് ആവശ്യം.

നറുക്കുവീഴുക റുതുരാജ് ഗെയ്ക്‌വാദിന്

ഈ സാഹചര്യത്തിലാണ് കോഹ്‌ലിയുടെ പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്‌വാദിനെ ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സെലക്ടർമാർ തയ്യാറെടുക്കുന്നത്. സാങ്കേതിക തികവുള്ള ബാറ്ററായ റുതുരാജിനെ കോലിക്ക് അനുയോജ്യനായ പകരക്കാരനായി തന്നെയാണ് മാനേജ്മെന്റ് കാണുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം അവിടെ മധ്യനിരയിൽ ഇറങ്ങി തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു.നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ 'എ' ടീമിന്റെ ഭാഗമാണ് റുതുരാജ് ഗെയ്ക്‌വാദ്. പരിക്കേറ്റ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് പകരമാണ് ഗെയ്ക്‌വാദ് ഇന്ത്യ എ ടീമിലെത്തിയത്. അദ്ദേഹത്തെ സീനിയർ ടീമിലേക്ക് ഉയർത്തുകയാണെങ്കിൽ ഇന്ത്യൻ മധ്യനിരയ്ക്ക് അത് കൂടുതൽ കരുത്തേകും.

റുതുരാജ് ഗെയ്ക്‌വാദിനെ സീനിയർ ടീമിലേക്ക് വിളിക്കുകയാണെങ്കിൽ, ഇന്ത്യ 'എ' ടീമിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് ആർ.സി.ബി നായകൻ രജത് പാട്ടിദാർ ഇടംപിടിച്ചേക്കും. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ അവരുടെ കന്നി ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച പാട്ടിദാറിന്റെ നേതൃമികവും സ്ഥിരതയാർന്ന ബാറ്റിങ്ങും സെലക്ടർമാരുടെ ശ്രദ്ധ ഇതിനോടകം പിടിച്ചുപറ്റിയിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ പാട്ടിദാറിനും സീനിയർ ടീമിലേക്കുള്ള വഴി തുറന്നുകിട്ടും. അഫ്ഗാനിസ്ഥാൻ എ, ശ്രീലങ്ക എ, ഇന്ത്യ എ എന്നീ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര ജൂൺ 9 നാണ് ശ്രീലങ്കയിൽ ആരംഭിക്കുന്നത്.

Tags:    
News Summary - Ruturaj Gaikwad primed to replace Virat Kohli in Afghanistan ODIs, Rajat Patidar could benefit from domino effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.