ബുലവായോ (സിംബാബ്വെ): ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ടിക്കറ്റ് കൈക്കലാക്കി നെതർലൻഡ്സ്. സ്കോട്ട്ലൻഡുമായി നടന്ന നിർണായക സൂപ്പർ സിക്സ് മത്സരത്തിൽ നാലു വിക്കറ്റിന് ജയിച്ച ഡച്ചുകാർ റൺറേറ്റിന്റെ ബലത്തിലാണ് യോഗ്യത നേടിയത്. സൂപ്പർ സിക്സിലെ തങ്ങളുടെ മത്സരങ്ങൾ പൂർത്തിയായപ്പോൾ നെതർലൻഡ്സിനും സ്കോട്ട്ലൻഡിനും സിംബാബ്വെക്കും ആറു വീതം പോയന്റാണുള്ളത്. റൺറേറ്റിൽ പിറകിലായ സിംബാബ്വെ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. നേരത്തേ, യോഗ്യത നേടിയ ശ്രീലങ്കക്കു പിന്നിൽ രണ്ടാമതുണ്ടായിരുന്ന സ്കോട്ട്ലൻഡിന് വ്യാഴാഴ്ചത്തെ തോൽവി തിരിച്ചടിയായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലൻഡ് ബ്രണ്ടൻ മക്കുലാന്റെ (106) സെഞ്ച്വറി മികവിൽ 50 ഓവറിൽ ഏഴു വിക്കറ്റിന് 277 റൺസെടുത്തു. ബാസ് ഡീ ലീഡെയുടെ (123) ശതകത്തോടെ തിരിച്ചടിച്ച നെതർലൻഡ്സ് 42.5 ഓവറിൽ നാലു വിക്കറ്റിന് ലക്ഷ്യത്തിലെത്തി. ജയത്തോടെ ഓറഞ്ച്പട യോഗ്യത റൗണ്ടിന്റെ ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്കയെ നേരിടും. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാളിഫയർ 1, 2 ടീമുകളെ നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.