യു.പി ഉയർത്തിയ റൺമല കീഴടക്കി; മുംബൈ വിജയ് ഹസാരെ ജേതാക്കൾ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുന്നോട്ട് വെച്ച കൂറ്റൻ വിജയലക്ഷ്യം അനായാസം എത്തിപ്പിടിച്ച് മുംബൈ വിജയ് ഹസാരെ ട്രോഫിയിൽ ജേതാക്കളായി. 51 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ നാലാം കിരീട വിജയമാണിത്.

ആദ്യം ബാറ്റുചെയ്ത യു.പി മാധവ് കൗശികിന്‍റെയും (158) അക്ഷദീപ് നാഥിന്‍റെയും (55) ബാറ്റിങ് മികവിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തു. അക്ഷദീപ് നേടിയ 158 റൺസാണ് വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും മികച്ച വ്യക്തികത സ്കോർ.

റൺമലക്ക് മുമ്പിൽ പതറാതെ ആദിത്യ താരെ (118 നോട്ടൗട്ട്), പൃഥ്വി ഷാ (73), ശിവം ദുബെ (42), ഷംസ് മുലാനി (36), യശസ്വി ജയ്സ്വാൾ (29) എന്നിവർ മുംബൈക്കായി ബാറ്റുവീശിയതോടെ ജയം എളുപ്പമായി. താരെയുടെ ആദ്യ ലിസ്റ്റ് എ സെഞ്ച്വറിയാണിത്.

ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് മുൻ ഇന്ത്യൻ താരം രമേശ് പൊവാറിന്‍റെ ശിഷ്യണത്തിലിറങ്ങിയ മുംബൈ ചാമ്പ്യൻമാരായത്.

ടൂർണമെന്‍റിന്‍റെ ഒരു പതിപ്പിൽ 800 റൺസിൽ കൂടുതൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി പൃഥ്വി ഷാ മാറി. 2017-18 സീസണിൽ മായങ്ക് അഗർവാൾ കുറിച്ച 723 റൺസിന്‍റെ റെക്കോഡാണ് 21കാരനായ ഷാ തകർത്തത്.

Tags:    
News Summary - Mumbai Beat Uttar Pradesh By 6 Wickets To Win Vijay Hazare Trophy Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.