ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവസാന ദിനം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വിരാട് കോഹ്‍ലിയും ആൾറൗണ്ടർ രവീന്ദ്ര ജദേജയും പുറത്തായതോടെ ഇന്ത്യ പരാജയഭീതിയിൽ. 48 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റിന് 184 എന്ന നിലയിലാണ് ഇന്ത്യ. ജയിക്കാൻ അഞ്ച് വിക്കറ്റ് ശേഷിക്കെ 260 റൺസ് കൂടി വേണം.
കഴിഞ്ഞ ദിവസം 44 റൺസുമായി ക്രീസിലുണ്ടായിരുന്ന കോഹ്‍ലി അഞ്ച് റൺസ് കൂട്ടിച്ചേത്തപ്പോഴേക്കും മടങ്ങി. ബോളണ്ടിന്റെ പന്തിൽ സ്മിത്ത് പിടികൂടുകയായിരുന്നു. 78 പന്ത് നേരിട്ട് 49 റൺസായിരുന്നു താരത്തിന്റെ സംഭാവന. ശേഷമെത്തിയ രവീന്ദ്ര ജദേജയെ റൺസെടുക്കും മുമ്പെ മടക്കി ബോളണ്ട് ഇന്ത്യക്ക് ഇരട്ട പ്രഹരമേൽപിച്ചു.
30 റൺസുമായി അജിൻക്യ രഹാനെയും നാല് റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതുമാണ് ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമ (43), ശുഭ്മാൻ ഗിൽ (18), ചേതേശ്വർ പൂജാര (27) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ആസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത് ഡിക്ലയർ ചെയ്തതോടെ 444 റൺസ് വിജയലക്ഷ്യമാണ് ആസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ചത്. 66 റൺസെടുത്ത് പുറത്താവാതെ നിന്ന അലക്സ് കാരിയാണ് ആസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ടോപ് സ്കോറർ. മാർനസ് ലബൂഷെയ്നെ (41) തലേന്നത്തെ സ്കോറിൽ ഉമേഷ് യാദവ് ചേതേശ്വർ പുജാരയുടെ കൈകളിലെത്തിച്ചു. 124ൽ അഞ്ചാം വിക്കറ്റ്. 25 റൺസെടുത്ത കാമറൂൺ ഗ്രീനിനെ ബൗൾഡാക്കി രവീന്ദ്ര ജദേജ 167ൽ ഓസീസിന്റെ ആറാം വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യക്ക് ആവേശമേകി. പകരമെത്തിയത് മിച്ചൽ സ്റ്റാർക്. കാരിയും സ്റ്റാർകും ഇന്ത്യൻ ബൗളർമാരെ കൈകാര്യം ചെയ്തതോടെ ലീഡ് കുതിച്ചു.
ലഞ്ചിന് പിരിയുമ്പോൾ സ്കോർ 201ൽ എത്തിയിരുന്നു. ഏഴാം വിക്കറ്റിൽ സ്റ്റാർകും കാരിയും ചേർന്ന് ലീഡ് 400ഉം കടത്തി മുന്നോട്ടുപോയി. 41 റൺസെടുത്ത സ്റ്റാർക്കിനെ മുഹമ്മദ് ഷമി, വിരാട് കോഹ് ലിയെ ഏൽപ്പിക്കുമ്പോൾ ഓസീസ് ഏഴിന് 260. പിന്നാലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസെത്തി. 270ൽ കമ്മിൻസിനെ (5) നഷ്ടമായപ്പോൾ 443 റൺസ് ലീഡിൽ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി ജദേജ മൂന്നും ഷമിയും ഉമേഷും രണ്ട് വീതവും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.