മുംബൈ: ദക്ഷിണാഫ്രിക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശർമയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഉപനായകൻ ശുഭ്മൻ ഗില്ലിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് തെളിയിക്കുന്ന മുറയ്ക്ക് മാത്രമേ താരത്തെ കളിക്കാനിറക്കൂ.
പേസർ ജസ്പ്രീത് ബുംറയാണ് ബൗളിങ് നിരയെ നയിക്കുന്നത്. കുൽദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഇടംനേടിയപ്പോൾ, ഹാർദിക പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവരാണ് ഓൾറൗണ്ടർമാരുടെ സ്ലോട്ടിലുള്ളത്. പരിക്കിന്‍റെ പിടിയിലായിരുന്ന ഹാർദിക് ഇടവേളക്കു ശേഷമാണ് ടീമിലെത്തുന്നത്. ഈ മാസം ഒമ്പതിനാണ് പരമ്പരക്ക് തുടക്കമാകുന്നത്. ഡിസംബര്‍ 11,14,17,19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ഗിൽ തിരിച്ചെത്തുന്നതോടെ സഞ്ജുവിന് ഓപണിങ് സ്ഥാനം തിരികെ കിട്ടുമെന്ന അഭ്യൂഹം അസ്ഥാനത്തായി. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിവരും. ഗിൽ ട്വന്‍റി20 ടീമിൽ സ്ഥിരം സാന്നിധ്യമായതോടെ താരത്തെ ഓപണിങ് റോളിലും സഞ്ജുവിനെ മധ്യനിരയിലുമാണ് കളിപ്പിക്കുന്നത്. ഗില്ലിന് നായക പദവി നൽകാനുള്ള നീക്കം നടക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
നിലവിൽ സൂര്യകുമാർ യാദവാണ് ടി20 ടീമിനെ നയിക്കുന്നത്. ടോപ് ഓഡറിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ മധ്യനിരയിൽ കളിപ്പിക്കുന്നതിൽ വ്യാപക വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ഗില്ലിന് ടോപ് ഓഡറിൽ താളം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. എന്നാൽ പരമ്പരക്ക് മുമ്പ് ഫിറ്റ്നസ് തെളിയിക്കുകയെന്ന കടമ്പ ഗില്ലിന് മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.