മസ്കത്ത്: സുൽത്താനേറ്റ് വീണ്ടും ചതുർരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിന് വേദിയാകുന്നു. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഇന്നു മുതൽ 21 വരെ നടക്കുന്ന മത്സരത്തിൽ ആതിഥേയർക്ക് പുറമെ കാനഡ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ ടീമുകളാണുള്ളത്.ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ ഇന്ന് സൗദി അറേബ്യയെ നേരിടും. വൈകീട്ട് നാലിനാണ് കളി. രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കാനഡ ബഹ്‌റൈനുമായി മാറ്റുരക്കും. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക. കൂടുതൽ പോയന്‍റ് നേടുന്ന രണ്ടു ടീമുകൾ ഫൈനലിൽ എത്തും.
സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഒമാൻ, കാനഡ തുടങ്ങിയ ടീമുകൾക്കെതിരെ നിലവാരമുള്ള ക്രിക്കറ്റ് കളിക്കാൻ ഇത് നല്ലൊരു അവസരമാണെന്ന് ഒമാൻ ക്രിക്കറ്റിന്റെ ചീഫ് ഡെവലപ്‌മെന്റ് ഓഫിസർ ദുലീപ് മെൻഡിസ് പറഞ്ഞു. ട്വന്‍റി20ക്ക് ശേഷം ആതിഥേയർ കാനഡക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും.
നിലവിൽ ഏഴു രാജ്യങ്ങൾ പങ്കെടുക്കുന്ന ഐ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗ്-2ൽ (ഡബ്ല്യു.സി.എൽ) ഒമാൻ ഒന്നാം സ്ഥാനത്താണ്. നമീബിയ, യു.എസ്.എ, പാപ്വ ന്യൂഗിനി, യു.എ.ഇ, നേപ്പാൾ, സ്കോട്ട്ലൻഡ് എന്നിവയാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.36 കളികളിൽനിന്ന് 44 പോയന്റുമായാണ് ഒമാൻ ഒന്നാം സ്ഥാനത്തുള്ളത്. 28 കളികളിൽനിന്ന് 40 പോയന്റുമായി സ്‌കോട്ട്‌ലൻഡാണ് തൊട്ടുപിന്നിൽ. 32 മത്സരങ്ങളിൽനിന്ന് 29 പോയന്റുമായി യു.എസ്.എ മൂന്നാം സ്ഥാനത്തുമാണുള്ളത്.
യു.എ.ഇ (26 മത്സരങ്ങളിൽനിന്ന് 27 പോയന്റ്), നമീബിയ (22ൽനിന്ന് 26 പോയന്റ്), നേപ്പാൾ (20 കളിയിൽനിന്ന് 17), പി.എൻ.ജി ( 24 കളികളിൽനിന്ന് അഞ്ച്) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പ്രകടനം.ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.