സൗരവ് ഗാംഗുലിക്ക് മോദിയുടെ റാലിയിലേക്ക് സ്വാഗതം, തീരുമാനമെടുക്കേണ്ടത് അദ്ദേഹം -ബി.ജെ.പി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ബി.ജെ.പി. മാർച്ച് ഏഴിന് നടക്കുന്ന പരിപാടിയിലേക്ക് ഗാംഗുലിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും പങ്കെടുക്കണമോ വേണമോയെന്ന് തീരുമാനമെടുക്കേണ്ടത് താരമാണെന്നും ബി.ജെ.പി പ്രതികരിച്ചു.
''ഗാംഗുലി വീട്ടിൽ വിശ്രമത്തിലാണെന്ന് ഞങ്ങൾക്കറിയാം. ആരോഗ്യവും കാലാവസ്ഥയും അനുകൂലമാണെങ്കിൽ അദ്ദേഹത്തിന് പങ്കെടുക്കാം. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുകയാണെങ്കിൽ അദ്ദേഹത്തിനും ആൾകൂട്ടത്തിനും അത് സന്തോഷമാവും. പക്ഷേ അതിനെക്കുറിച്ച് ഞങ്ങൾക്കറിയില്ല. തീരുമാനിക്കേണ്ടത് അദ്ദേഹമാണ്''-ബി.ജെ.പി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ് ഗാംഗുലി.
അതേ സമയം വിഷയത്തിൽ ഗാഗുലി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഗാംഗുലിക്ക് ബംഗാളിലുള്ള സ്വീകാര്യത കണ്ടറിഞ്ഞ് പാർട്ടിയിലെത്തിക്കാനുള്ള നീക്കം ബി.ജെ.പി നേരത്തേ ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.