വനിത ലോകകപ്പ്: ആസ്ട്രേലിയക്ക് ഏഴാം കിരീടം

ക്രൈസ്റ്റ്ചർച്ച്: വനിത ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയ ജേതാക്കളായി. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടി​നെ 71 റൺസിന് തോൽപിച്ചാണ് ആസ്ട്രേലിയ ഏഴാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അലീസ ഹീലി (170), റേച്ചൽ ഹെയ്ൻസ് (68), ബെത് മൂണി (62) എന്നിവരുടെ തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്തു. എന്നാൽ ഇംഗ്ലണ്ടിന്റെ മറുപടി 43.4 ഓവറിൽ 285ന് അവസാനിച്ചു. പുറത്താകാതെ 148 റൺസ് നേടിയ നാറ്റ് സ്കിവറിന്റെ പോരാട്ടം വിഫലമായി.

ടാമി ബ്യൂമോണ്ട് (27), നായിക ഹീഥർ നൈറ്റ് (26), എമി ജോൺസ് (20), സോഫിയ ഡങ്ക്‍ലി (22), ചാർലി ഡീൻ (21) എന്നിവർക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചുനിൽക്കാനായത്. ആസ്ട്രേലിയക്കായി അലാന കിങ്ങും ജെസ് ജൊനാസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ​മേഗൻ ഷൂട്ട് രണ്ടുവിക്കറ്റ് വീഴ്ത്തി. താഹില മഗ്രാത്തും ആഷ്ലി ഗാഡ്നറും ഓരോ വിക്കറ്റെടുത്തു. അലീസ ഹീലിയാണ് കളിയിലെയും ടൂർണമെന്റിലെയും താരം.  

അലീസ ഹീലി

ടൂർണമെന്റിലുടനീളം പുറത്തെടുത്ത തകർപ്പൻ ഫോം ഫൈനലിലും തുടരുകയായിരുന്നു ഹീലി. ഒരുപിടി റെക്കോഡുകളാണ് ഹീലിക്ക് മുന്നിൽ വഴിമാറിയത്. വനിത ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കോഡാണ് ഒന്ന്. 17 വർഷം മുമ്പ് 2005ൽ ആസ്ട്രേലിയയുടെ തന്നെ കാരെൻ റോൾട്ടൻ ഇന്ത്യക്കെതിരെ സ്ഥാപിച്ച 107 റൺസിന്റെ ​​റെക്കോഡാണ് ഹീലി മറികടന്നത്.

വനിത ലോകകപ്പിന്റെ ഒരുപതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരമെന്ന റെക്കോഡും ഹീലിക്കാണ്. 509 റൺസാണ് ഹീലിയുടെ സമ്പാദ്യം. കങ്കാരുക്കളുടെ തന്നെ റേച്ചൽ ഹെയ്ൻസാണ് (497) രണ്ടാമത്. ഒമ്പത് ഇന്നിങ്സുകളിൽ നിന്ന് നാല് അർധശതകവും രണ്ട് സെഞ്ച്വറികളുമടക്കമാണ് ഹീലി 509 റൺസ് വാരിക്കൂട്ടിയത്. വനിത ലോകകപ്പിന്റെ ഒരുപതിപ്പിൽ 500ൽ കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ആദ്യ ബാറ്ററാണ് ഹീലി.


ഓസീസ് ഇന്നിങ്സിന്റെ 46ാം ഓവറിലാണ് ഹീലി പുറത്തായത്. 26 ബൗണ്ടറികൾ ചാരുതയേകിയതായിരുന്നു മാസ്മര ഇന്നിങ്സ്. ടോസ് നഷടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഹീലിയും ഹെയ്ന്സും ചേർന്ന് ആദ്യ വിക്കറ്റിൽ 160 റൺസാണ് ചേർത്തത്. 30ാം ഓവറിലാണ് ഹെയ്ൻസ് (68) പുറത്തായത്. ബെത് മൂണി (62), ആഷ്ലി ഗാഡ്നർ (1), മെഗ് ലാനിങ് (10), താഹില മഗ്രാത്ത് (8 നോട്ടൗട്ട്), എലീസ് പെറി (17 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ആസ്ട്രേലിയൻ ബാറ്റർമാരുടെ സ്കോറുകൾ.

Tags:    
News Summary - Australia Won their seventh womens world cup by beating england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.