സെഞ്ച്വറി നേടിയ അലക്സ് ക്യാരി
അഡ്‌ലയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിലാണ് ആതിഥേയർ. മിച്ചൽ സ്റ്റാർക്ക് (33*), നേഥൻ ലിയോൺ (0*) എന്നിവരാണ് ക്രീസിൽ. സെഞ്ച്വറി നേടിയ അലക്സ് ക്യാരി (106), അർധ സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ (82) എന്നിവരാണ് ഓസീസ് ഇന്നിങ്സിന്‍റെ നെടുംതൂണായത്. നിർണായകമായ മൂന്ന് വിക്കറ്റുകൾ പിഴുത ജോഫ്ര ആർച്ചറാണ് ഇംഗ്ലിഷ് ബൗളിങ്ങിന് നേതൃത്വം നൽകിയത്.
ഓസീസ് പ്ലേയിങ് ഇലവനിലേക്ക് ക്യാപ്റ്റൻ പാറ്റ് കമിൻസ് തിരിച്ചെത്തി. സ്റ്റീവൻ സ്മിത്തിനു പകരമാണ് ഖ്വാജയെ ഉൾപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരെ നഷ്ടമായി. തുടർച്ചയായ രണ്ട് ഓവറുകളിൽ ജേക്ക് വെതർലൻഡും (18) ട്രാവിസ് ഹെഡും (10) വീണു. തുടക്കത്തിലെ പതർച്ചയിൽനിന്ന് തിരികെ വരുന്നതിനിടെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ ഓസീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 19 റൺസെടുത്ത മാർനസ് ലബൂഷെയ്ന് പിന്നാലെ കാമറൂൺ ഗ്രീൻ സംപൂജ്യനായി മടങ്ങി.
ക്ഷമയോടെ കളിച്ച ഖ്വാജ 81 പന്തിലാണ് അർധ ശതകം പൂർത്തിയാക്കിയത്. ആകെ 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസ് നേടിയാണ് താരം പുറത്തായത്. അലക്സ് ക്യാരിക്കൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കാനും ഖവാജക്കായി. 32 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ജോഷ് ടങ് ബൗൾഡാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 13 റൺസ് നേടിയ താരത്തെ ബ്രൈഡൻ കാഴ്സ്, ഒലി പോപ്പിന്‍റെ കൈകകളിലെത്തിച്ചു. സെഞ്ച്വറി നേടിയതിനു പിന്നാലെ ക്യാരി പുറത്തായത് ഓസീസിന് നിരാശയായി. 143 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 106 റൺസാണ് താരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.