കാമറൂൺ ഗ്രീനിനെ പുറത്താക്കിയ ജോഫ്ര ആർച്ചറുടെ ആഹ്ളാദം

പാറ്റ് കമിൻസ് തിരിച്ചെത്തി, സ്മിത്തിന് പകരം ഉസ്മാൻ ഖവാജ; അഡ്‌ലയ്ഡിൽ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം

അഡ്‌ലയ്ഡ്: നായകൻ പാറ്റ് കമിൻസ് തിരിച്ചെത്തിയ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാംദിനം ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 എന്ന നിലയിലാണ്ആതിഥേയർ. അലക്സ് ക്യാരി (48*), ജോഷ് ഇംഗ്ലിസ് (5*) എന്നിവരാണ് ക്രീസിൽ. കഴിഞ്ഞ മത്സരങ്ങളിൽ ടീമിനെ നയിച്ച സ്റ്റീവൻ സ്മിത്തിന് പകരക്കാരനായെത്തിയ ഉസ്മാൻ ഖവാജ (82) അർധ സെഞ്ച്വറി നേടി. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഓസീസിന് ഈ ടെസ്റ്റ് പിടിച്ചാൽ, പരമ്പര സ്വന്തമാക്കാം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് സ്കോർ 33ൽ നിൽക്കേ ഓപണർമാരെ നഷ്ടമായി. തുടർച്ചയായ രണ്ട് ഓവറുകളിൽ ജേക്ക് വെതർലൻഡും (18) ട്രാവിസ് ഹെഡും (10) വീണു. തുടക്കത്തിലെ പതർച്ചയിൽനിന്ന് തിരികെ വരുന്നതിനിടെ 25-ാം ഓവറിൽ ജോഫ്ര ആർച്ചർ ഓസീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 19 റൺസെടുത്ത മാർനസ് ലബൂഷെയ്ന് പിന്നാലെ കാമറൂൺ ഗ്രീൻ സംപൂജ്യനായി മടങ്ങി. ക്ഷമയോടെ കളിച്ച ഖവാദ 81 പന്തിലാണ് അർധ ശതകം പൂർത്തിയാക്കിയത്. ആകെ 126 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ 82 റൺസ് നേടിയാണ് താരം പുറത്തായത്. അലക്സ് ക്യാരിക്കൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കാനും ഖവാജക്കായി.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇംഗ്ലിഷ്, ഓസീസ് താരങ്ങൾ ഇന്ന് മത്സരത്തിനിറങ്ങിയത്. 

Tags:    
News Summary - Australia vs England 3rd Ashes Test Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.