പ്ലെയർ ഓഫ് ദി സീരീസ്; മുരളിക്കൊപ്പമെത്തി അശ്വിൻ
കാൺപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും ജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കി. കാൺപൂരിൽ നടന്ന രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് വെറ്ററൻ സ്പിന്നർ ആർ. അശ്വിനാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അശ്വിന്‍റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് ഈ നേട്ടം. ആദ്യ ടെസ്റ്റിൽ കളിയിലെ താരമായ അശ്വിൻ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി അഞ്ച് വിക്കറ്റ് നേടിയിരുന്നു. അശ്വിന്‍റെ ടെസ്റ്റ് കരിയറിലെ 11ാം പ്ലെയർ ഓഫ് ദി സീരീസ് അവാർഡാണ് ഇപ്പോൾ ലഭിച്ചത്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയ താരങ്ങളിൽ ഒരാളാകാനും അശ്വിന് സാധിച്ചു. ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനൊപ്പമാണ് അദ്ദേഹം നിലവിൽ റെക്കോർഡ് പങ്കിടുന്നത്. മുരളിക്കും 11 പ്ലെയർ ഓഫ് ദി സീരീസാണ് അദ്ദേഹത്തിന്‍റെ കരിയറിലുള്ളത്.
ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് നേടിയ താരങ്ങൾ. മുത്തയ്യ മുരളീധരൻ-11 തവണ, രവിചന്ദ്രൻ അശ്വിൻ-11 തവണ, ജാക്വസ് കാല്ലിസ്- 9 തവണ, സർ റിച്ചാർഡ് ഹഡ്ലീ- 8 തവണ, ഇമ്രാൻ ഖാൻ- 8 തവണ, ഷെയ്ൻ വോൺ- 8 തവണ.
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ അശ്വിൻ സെഞ്ച്വറി തികച്ചിരുന്നു. ജഡേജയെ കൂട്ടുപിടിച്ച് സെഞ്ച്വറി തികച്ച താരം ഇന്ത്യയെ മോശമല്ലാത്ത ടോട്ടലിൽ എത്തിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ താരം വിക്കറ്റൊന്നും നേടിയില്ലെങ്കിലും രണ്ടാം ഇന്നിങ്സിൽ ആറ് ബംഗ്ലാദേശ് ബാറ്റർമാരെയാണ് അദ്ദേഹം പവലിയനിൽ എത്തിച്ചത്. രണ്ടാം മത്സരത്തിലും ബൗളിങ്ങിൽ തിളങ്ങിയതോടെ അശ്വിൻ പരമ്പരയുടെ താരമായി മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.