സിഡ്നി: പരിക്കേറ്റ ആരോൺ ഫിഞ്ചിനു പകരം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മാത്യൂ വെയ്ഡ് കത്തിക്കയറിയപ്പോൾ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് കൂറ്റൻ സ്കോർ. നായകൻെറ ഫിഫ്റ്റിയുടെ ബലത്തിൽ ആസ്ട്രേലിയ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.
മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ചായിരുന്നു വെയ്ഡിൻെറ വിളയാട്ടം.
കത്തിക്കയറിയായിരുന്നു ഓസീസ് തുടങ്ങിയതു തന്നെ. ഓപണർ ഡാർസി ഷോർട്ടിനെ ഒരു തലക്കാൽ സാക്ഷിയാക്കി വെയ്ഡ് പന്ത് പറത്തിക്കൊണ്ടിരുന്നു. നാലു ഓവറിൽ 40 റൺസുമായി ഓസീസ് സ്കോർ ബോർഡ് ഹൈ സ്പീഡിലായി. ഇതോടെ, ഓപണിങ് കൂട്ടുകെട്ട് പൊളിക്കാനായി നടരാജനെ കോഹ്ലിക്ക് വിളിക്കേണ്ടി വന്നു. അത് വഴിതിരിവുണ്ടാക്കുകയും ചെയ്തു. നടരാജൻ അഞ്ചാം ഓവറിൽ ഡാർസി ഷോർട്ടിനെ (9) പുറത്താക്കി. എങ്കിലും വെയ്ഡിൻെറ പൂരം അടങ്ങിയിരുന്നില്ല. സ്മിത്തിനെ കൂട്ടുപിടിച്ച് വെയ്ഡ് അടി തുടർന്നു. 25 പന്തിൽ അർധ സെഞ്ച്വറി തികച്ചു. 32 പന്തിൽ 58 റൺസുമായിരിക്കെയാണ് താരം റണ്ണൗട്ടിൽ കുടുങ്ങുന്നത്. പിന്നീട് സ്മിത്തിൻെറ ഇന്നിങ്സായിരുന്നു. ക്രീസിലെത്തിയ മാക്സ്വെല്ലും അടിതുടർന്നു. എന്നാൽ മാക്സ്വെല്ലിനെ(13 പന്തിൽ 22) വാഷിങ്ടൺ സുന്ദർ പുറത്താക്കി.
38 പന്തിൽ 46 റൺസെടുത്ത സ്മിത്തിനെ ചഹൽ പുറത്താക്കിയത് നിർണായക വഴിത്തിരിവായി. മോയ്സസ്ഹെൻറിക്വസ് 26 റൺസെടുത്തപ്പോൾ, സ്റ്റോയിൻസും(16), ഡാനിയേൽ സാംസും (8) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.