കുവൈത്ത് സിറ്റി: നാലാമത് ഏഷ്യൻ കൗമാര കായികമേളക്ക് കുവൈത്തിൽ സമാപനമാകുമ്പോൾ വൻ കരയിലെ ശക്തമായ സാന്നിധ്യമറിയിച്ച് ഇന്ത്യ. ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൊത്തം 24 മെഡലുകൾ നേടി ഒന്നാമതെത്തി. ആറ് സ്വർണം, 11 വെള്ളി, എഴ് വെങ്കലം എന്നിവ അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡൽ പട്ടിക. ആറ് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ ചൈനീസ് തായ്പേയ് രണ്ടാമതെത്തി.
ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആകാശ് യാദവ്, 1500 മീറ്ററിൽ അമിത് ചൗധരി, പെൺകുട്ടികളുടെ 800 മീറ്ററിൽ ആശാകിരൺ ബാർല ഇന്ത്യക്കായി സ്വർണം നേടി. പെൺകുട്ടികളുടെ ലോങ്ജംപിൽ മുബസിന മുഹമ്മദ്, 400 മീറ്ററിൽ ഇഷ ജാദവ്, ആൺകുട്ടികളുടെ ജാവലിങ് ത്രോയിൽ അർജുൻ, പെൺകുട്ടികളുടെ 100 മീറ്റർ ഹർഡ്ൽസിൽ സബിത തോപ്പോ, ആൺകുട്ടികളുടെ ഹാമർത്രോയിൽ മുഹമ്മദ് അമാൻ, പെൺകുട്ടികളുടെ ജാവലിങ് ത്രോയിൽ ദീപിക, 3000 മീറ്ററിൽ സുനിത ദേവി വെള്ളി മെഡൽ നേടി.
ആൺകുട്ടികളുടെ പോൾവാൾട്ടിൽ കുൽദീപ് കുമാർ, ഷോട്ട്പുട്ടിൽ സിദ്ധാർഥ് ചൗധരി, പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ നിഖിത കുമാരി, 400 അനുഷ്ക കുംബ, ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഹിമാൻശു മിശ്ര, 400 മീറ്റർ ഹർഡ്ൽസിൽ മുറാദ് സിർമാൻ, പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ ദിവ്യശ്രീ വെങ്കലമെഡൽ നേടി.
കുവൈത്ത് സിറ്റി: ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ അബ്ദുൽ അസീസ് മദ്‍ലൂൽ 800 മീറ്ററിൽ വെങ്കലമെഡൽ നേടി. 1:54.55 മിനിറ്റിൽ 800 മീറ്റർ പൂർത്തിയാക്കിയാണ് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. ആദ്യമായി കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മദ്‍ലൂൽ, ശക്തരായ എതിരാളികൾക്കിടയിൽനിന്ന് മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.
അടുത്തിടെ ലബനാൻ ആതിഥേയത്വം വഹിച്ച വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മദ്‍ലൂൽ മൂന്നാം സ്ഥാനം നേടിയിരുന്നു. നേട്ടത്തിൽ കുവൈത്ത് അത്‌ലറ്റ്‌സ് അസോസിയേഷന്റെ പിന്തുണ വലുതാണെന്ന് മദ്‍ലൂൽ വ്യക്തമാക്കി. ഹാമർത്രോയിൽ കുവൈത്തിന്റെ അൽ ഹിന്താലും വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.