സിംഗപ്പൂർ: ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേത്രി പി.വി സിന്ധു സിംഗപ്പൂർ ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിൽ കടന്നു. ശനിയാഴ്ച നടന്ന വനിത സിംഗ്ൾസ് സെമി ഫൈനലിൽ ജപ്പാന്റെ സയേന കവാകാമിയെ 21-15, 21-7 ന് സ്കോറിന് അനായാസം കീഴടക്കിയാണ് സിംഗപ്പൂർ ഓപണിൽ ഇതാദ്യമായി ഫൈനൽ ടിക്കറ്റെടുത്തത്. നിലവിലെ ഏഷ്യൻ ചാമ്പ്യൻ ചൈനയുടെ വാങ് ജീ യി ആണ് ഞായറാഴ്ചത്തെ കിരീടപ്പോരാട്ടത്തിൽ സിന്ധുവിന്റെ എതിരാളി. ജപ്പാന്റെ ഒഹോരി അയായെ 21-14 21-14 സ്കോറിൽ തോൽപിച്ചാണ് വാങ്ങിന്റെ വരവ്.
32 മിനിറ്റ് നീണ്ട സെമി ഫൈനൽ അങ്കത്തിൽ ആധികാരികമായിരുന്നു സിന്ധുവിന്റെ ജയം. ലോക 32ാം നമ്പറുകാരിയായ കവാകാമിക്ക് ഒരു ഘട്ടത്തിലും മേധാവിത്വം പുലർത്താനായില്ല. ഇരുവരും മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഹൈദരാബാദുകാരിക്കായിരുന്നു വിജയം. ഇക്കൊല്ലം സയ്യിദ് മോദി ഇന്റർനാഷനൽ, സ്വീസ് ഓപൺ സൂപ്പർ 300 കിരീടങ്ങൾ നേടിയ സിന്ധുവിന് 2022ലെ ആദ്യ സൂപ്പർ 500 ഫൈനലാണ്. ലോക 11ാം നമ്പറുകാരിയായ വാങ്ങുമായി ഒരു തവണ മാത്രമാണ് സിന്ധു നേർക്കുനേർ വന്നത്. ഇക്കൊല്ലം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നടന്ന മത്സരത്തിൽ ജയം ഇന്ത്യൻ താരത്തിനൊപ്പം നിന്നു. ഇപ്പോൾ ലോക ഏഴാം നമ്പറാണ് സിന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.