ന്യൂഡല്‍ഹി: കാലമേറെ കഴിഞ്ഞിട്ടും താരങ്ങളേറെ വന്നിട്ടും പോറലേല്‍ക്കാതെ നില്‍ക്കുന്ന റെക്കോഡിന് ഇന്ന് വയസ്സ് 40 തികയുന്നു. ആ റെക്കോഡുകാരന് ഇപ്പോള്‍ വയസ്സ് 67. ഒളിമ്പിക്സിലേക്ക് ലോകം കണ്ണും കാതും കൂര്‍പ്പിക്കുമ്പോള്‍ 800 മീറ്ററില്‍ ശ്രീറാം സിങ് എന്ന മധ്യനിര ഓട്ടക്കാരന്‍ ദേശീയ റെക്കോഡ് സ്ഥാപിച്ചതും ഒളിമ്പിക്സിലായിരുന്നുവെന്നത് ഏറെ കൗതുകമുണര്‍ത്തുന്നു.
1:45.77 സമയംകൊണ്ടായിരുന്നു ശ്രീറാം 800 മീറ്റര്‍ ഓടിയത്തെിയത്. 1976ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സിലായിരുന്നു ശ്രീറാമിന്‍െറ അത്യുജ്ജ്വല പ്രകടനം. ക്വാളിഫയിങ് റൗണ്ടും സെമിഫൈനലും ഫൈനലും തുടര്‍ച്ചയായ ദിവസങ്ങളിലായിരുന്നു നടന്നത്. ക്വാളിഫയിങ് മത്സരത്തില്‍ തന്‍െറതന്നെ ഏഷ്യന്‍ റെക്കോഡ് തകര്‍ത്തുകൊണ്ട് (1:45.86) സെമിയില്‍ കടന്നു. സെമിയില്‍ പ്രകടനം അല്‍പം മോശമായി. 1:46.42 എന്ന സമയത്തിനാണ് ഫൈനലില്‍ കടന്നത്.
വന്‍ താരങ്ങള്‍ അണിനിരന്ന ഫൈനല്‍ ജൂലൈ 25നായിരുന്നു. ആദ്യ 300 മീറ്ററിലും ഏറ്റവും മുന്നില്‍ നിന്നത് ശ്രീറാം തന്നെ. പക്ഷേ, അവസാനം ഏഴാമതായി ഫിനിഷ് ചെയ്തെങ്കിലും തന്‍െറ തന്നെ റെക്കോഡ് അദ്ദേഹം തിരുത്തിയിരുന്നു. 1:45.77 എന്ന മികച്ച സമയം. പിന്നീട് ഏഷ്യന്‍ റെക്കോഡ് തിരുത്തപ്പെട്ടെങ്കിലും 40 വര്‍ഷമായിട്ടും ശ്രീറാം മോണ്‍ട്രിയല്‍ ഒളിമ്പിക്സില്‍ കുറിച്ച സമയം തിരുത്തപ്പെട്ടില്ല. 1972 (മ്യൂണിക്), ’76 (മോണ്‍ട്രിയല്‍), 1980 (മോസ്കോ) എന്നീ ഒളിമ്പിക്സുകളില്‍ ശ്രീറാം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. 1970ലെ ബാങ്കോക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ’74ലെ തെഹ്റാന്‍, ’78ലെ ബാങ്കോക് ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണവും ഈയിനത്തില്‍ ശ്രീറാമിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.