കൊച്ചി: ശബരിമല സ്വർണം മോഷണം പോയ സംഭവത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ വി.ഡി. സതീശനാണെന്ന് സംശയമുണ്ടെന്ന മന്ത്രി വി.എൻ. വാസവന്റെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. അമേരിക്കൻ ഗൂഡാലോചന എന്നോ മറ്റോ പറയാതിരുന്നത് മഹാഭാഗ്യമാണെന്നും ജമാഅത്തെ ഇസ്‍ലാമി, ട്രംപ്, സാമ്രാജ്യത്വ ആഗോള കുത്തകകൾ എല്ലാം തല്ക്കാലം രക്ഷപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പരിഹസിച്ചു.
‘ഹോ... ഭയങ്കരൻ തന്നെ! സ്കോട്ലാൻഡ് യാർഡിൽ പരിശീലനം സിദ്ധിച്ച ഡിറ്റെക്റ്റീവ് ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ, ഈ സഖാക്കൾക്ക് തലക്ക് സാരമായ എന്തോ തകരാറുണ്ട് (ആരോഗ്യ മന്ത്രിയെ വിളിക്കൂ... വാസേട്ടനെ രക്ഷിക്കൂ. തലയൊന്നും മുറിച്ചു മാറ്റിയേക്കല്ലേ). ഇവറ്റകൾ വിവരം കെട്ടവരായി അഭിനയിക്കുന്നതാണോ. അതോ ശരിക്കും അങ്ങനെയാണോ? അതുമല്ലെങ്കിൽ വിശ്വാസികളെ വഞ്ചിച്ച് വഞ്ചിച്ച് വെളിവ് നഷ്ടപ്പെട്ടതാണോ?
പിണറായി ഭരണത്തിൽ പൂശി പൂശി ശാസ്താവിന്റെ സ്വർണ്ണം ചെമ്പാക്കി മാറ്റി. അമ്പല കള്ളന്മാരെ പത്തുകൊല്ലം പോറ്റിവളർത്തി. ദേവസ്വം വിജിലൻസ് റിപ്പോർട്ട് ആറ് വർഷക്കാലം പൂഴ്ത്തി. എന്നിട്ടിപ്പോൾ ഒരു വെളിപാട് ഉണ്ടായി. പോറ്റിയുടെ പിന്നിൽ സതീശനാണത്രേ! അമേരിക്കൻ ഗൂഡാലോചന എന്നോ മറ്റോ പറയാതിരുന്നത് മഹാഭാഗ്യം!! ജമാഅത്തെ ഇസ്‍ലാമി, ട്രംപ്, സാമ്രാജ്യത്വ ആഗോള കുത്തകകൾ എല്ലാം തല്ക്കാലം രക്ഷപ്പെട്ടു. ഈ പറഞ്ഞത് എല്ലാവരും വിശ്വസിക്കണമെന്ന് ഒരു സർക്കുലർ കൂടി ഇറക്കണം ബഹുമാനപ്പെട്ട മന്ത്രിയങ്ങുന്നേ...’ -ജിന്റോ ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.