ന്യൂഡല്‍ഹി: എം.എം. മണിയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്തില്‍, പി.ബിയുടെ പെട്ടെന്നുള്ള ഇടപെടല്‍ ഉണ്ടാകാനിടയില്ല.
കത്ത് സംബന്ധിച്ച ചോദ്യത്തിന് അതേക്കുറിച്ച് അറിയില്ളെന്ന പ്രതികരണമാണ് കേന്ദ്ര നേതാക്കളില്‍നിന്ന് ലഭിക്കുന്നത്. മണിയെ പിന്തുണച്ച് പി.ബി അംഗംകൂടിയായ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്ന സാഹചര്യത്തില്‍ മറിച്ചൊരു ഇടപെടല്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. അതേസമയം, വിചാരണ നേരിടുന്നവര്‍ അധികാരസ്ഥാനങ്ങളില്‍ തുടരരുതെന്ന പാര്‍ട്ടി നിലപാട് ആയുധമാക്കിയാണ് വി.എസിന്‍െറ കത്ത് എന്നത് കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്നുമുണ്ട്.
ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്രകമ്മിറ്റി, പി.ബി യോഗങ്ങളില്‍ വി.എസിന്‍െറ കത്ത് ചര്‍ച്ചയാകും. വി.എസിന്‍െറ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട പി.ബി കമീഷന്‍െറ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കാര്യങ്ങള്‍ തിരുവനന്തപുരത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വരുന്നുണ്ട്.
ആലപ്പുഴ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതും ജനറല്‍ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചുവരാതിരുന്നതും ഉള്‍പ്പെടെ വി.എസിന്‍െറ നടപടികള്‍ അച്ചടക്ക ലംഘനമാണെന്ന് പി.ബി കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് എം.എം. മണിക്കെതിരായ വി.എസിന്‍െറ കത്ത് എന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.