കൽപറ്റ: സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃസംഗമത്തിൽ പാർട്ടി പുനഃസംഘടനയെ ചൊല്ലി വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പ്രതീക്ഷക്കൊത്ത് കെ.പി.സി.സിയെ മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്നും പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്നതിൽ അർഥമില്ലെന്നും നേതൃസംഗമ ചർച്ചയിൽ രാഷ്ട്രീയരേഖ അവതരിപ്പിക്കുന്നതിനിടെ സുധാകരന് പറഞ്ഞു. കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ സ്ഥാനമേറ്റെടുത്ത് ഒരുമാസത്തിനുള്ളിൽ പുനഃസംഘടന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോൾ രണ്ടുവർഷമാകുന്നു. ഇക്കാലയളവിലുള്ള പ്രവൃത്തിയില്‍ തനിക്കുപോലും സംതൃപ്തിയില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം പ്രവര്‍ത്തനത്തിന് തിരിച്ചടിയായി-അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി തീരുമാനങ്ങളെടുക്കുമ്പോൾ കെ.പി.സി.സി അധ്യക്ഷനുമായി കൂടിയാലോചിക്കുന്നില്ല. പോഷകസംഘടന ഭാരവാഹികളെ നിശ്ചയിക്കുന്നത് തന്നെ അറിയിക്കുന്നില്ലെന്നും സുധാകരന് പരാതിപ്പെട്ടു. മഹിള കോണ്‍ഗ്രസ് അധ്യക്ഷയെ തീരുമാനിച്ചത് അറിഞ്ഞതുപോലുമില്ല. മത്സ്യ തൊഴിലാളി ഫെഡറേഷന് പ്രസിഡന്റ് ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രസംഗത്തിനിടെ ടി.എന്‍. പ്രതാപന് എം.പിയോട് അദ്ദേഹം ചോദിക്കുകയും ചെയ്തു.
ഒരുവര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ കർമപരിപാടികൾ രൂപവത്കരിക്കാനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമയാണ് നേതൃസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
രാഷ്ട്രീയ, സംഘടന വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളാണ് യോഗത്തിൽ ഉയരുന്നത്. സാമൂഹിക സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങൾ, സി.യു.സി രൂപവത്കരണം പാതിവഴിയിൽ നിലച്ചത്, സംസ്ഥാന സർക്കാറിനെതിരെ ഉയരുന്ന എ.ഐ കാമറ, കെ-ഫോണ്‍ തുടങ്ങിയ അഴിമതികൾ എന്നിവ സംഗമത്തിൽ ചർച്ചയായി. സുധാകരന് അവതരിപ്പിച്ച രാഷ്ട്രീയരേഖയില്‍ ചൊവ്വാഴ്ച രാത്രി വൈകിയും ചര്‍ച്ച തുടർന്നു. നേതൃസംഗമം ബുധനാഴ്ച വൈകീട്ട് സമാപിക്കും.
ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ കെ. സുധാകരന് കത്ത് നൽകിയിരുന്നു. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ പങ്കെടുക്കുന്നില്ല. എത്താൻ കഴിയില്ലെന്ന് നേതൃത്വത്തെ രേഖാമൂലം അറിയിച്ചതായാണ് വിവരം. ഡൽഹിലായിരുന്ന കെ. മുരളീധരൻ എം.പി ബുധനാഴ്ച എത്തുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.