കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്തവരെ ക്രൂരമായ രീതിയിൽ പൊലീസ് നേരിട്ടുവെന്ന് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. കോവിഡ് പശ്ചാത്തലത്തിൽ മാസ്കിന് പുറമെ ഫെയ്സ് ഷീൽഡു കൈയ്യുറയും അണിഞ്ഞാണ് ഞങ്ങൾ സമരത്തിൽ അണി നിരന്നത്. എന്നാൽ യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും സമരത്തെ അടിച്ചമർത്താനാണ് പിണറായിയുടെ പൊലീസ് ശ്രമിച്ചതെന്നും ഫിറോസ് ആരോപിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡൻറ് സാജിദ് നടുവണ്ണൂരിൻെറ തലക്ക് ഗ്രനേഡ് കൊണ്ട് സാരമായ പരിക്കേറ്റു. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. എന്നെ മർദ്ദിക്കുന്നത് കണ്ട് തടയാൻ വന്ന ജില്ലാ ജനറൽ സെക്രട്ടറി കെ.കെ നവാസിനെയും സഹപ്രവർത്തകരെയും മാരകമായാണ് പൊലീസ് അടിച്ചത്. സമരത്തിൽ പങ്കെടുത്ത ഒരാളെ പോലും പൊലീസ് വെറുതെ വിട്ടില്ല. അക്രമ സമരമല്ലാതിരുന്നിട്ടും പൊലീസ് സമരക്കാരെ നേരിട്ട രീതി കണ്ട് മാധ്യമ പ്രവർത്തകർ പോലും ഞെട്ടിപ്പോയി. ഇക്കാര്യം അവർ കമ്മീഷണറോട് നേരിട്ട് ചോദിക്കുകയും ചെയ്തു.
ആളിക്കത്തുന്ന പ്രതിഷേധത്തിൽ പിടിച്ച് നിൽക്കാനാവാത്തത് കൊണ്ട് സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അത്തരം ഭീഷണിക്ക് വഴങ്ങാതെ പ്രതിപക്ഷ യുവജന സംഘടനകൾ മുന്നോട്ട് പോകുമെന്നും ഫിറോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.