കോട്ടയം: ബാർ കോഴക്കേസിൽ ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷണം പാതിവഴിയിൽ മുടങ്ങിയതും ഉപേക്ഷിച്ചതുമായ മുഴുവൻ കേസുകളും വീണ്ടും പൊടിതട്ടിയെടുത്ത് പൊലീസും വിജിലൻസും. ആരോപണങ്ങൾ പരിശോധിച്ചശേഷം പുതിയ അന്വേഷണത്തിനാണ് നീക്കം. ബിജു രമേശ് കെ.എം. മാണിക്കെതിരെ ഉന്നയിച്ച ബാർകോഴ ആരോപണത്തെക്കുറിച്ച് മുമ്പ് വിജിലൻസ് മൂന്നുതവണ പുനരന്വേഷണം നടത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ കേസ് വീണ്ടും അന്വേഷിക്കും.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസുകൾ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ലക്ഷ്യം. പുതിയ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. ജോസ് െക. മാണിക്കെതിരെ ഉയർന്ന ആരോപണത്തിെൻറ നിജസ്ഥിതി പരിശോധിക്കാൻ വിജിലൻസിന് നിർദേശമുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് തെളിഞ്ഞാൽ അത് മധ്യകേരളത്തിൽ ശക്തമായ പ്രചാരണായുധമാക്കും.
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും മുൻമന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനുമുള്ള പങ്കും അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ത്വരിതാന്വേഷണ സാധ്യതയാണ് വിജിലൻസ് ആദ്യം പരിശോധിക്കുക. സോളാറിലും കെ.എം. ഷാജിക്കെതിരായ കോഴക്കേസിലും അന്വേഷണം ഊർജിതമാക്കും. സോളാറിൽ ഉമ്മൻ ചാണ്ടിയുടെ പേരും പട്ടികയിലുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി അന്വേഷണം ഊർജിതമാക്കാൻ വിജിലൻസിന് ഉത്തരവ് ലഭിച്ചുകഴിഞ്ഞു. എം.എൽ.എമാരായ പി.ടി. തോമസിനും എം.സി. ഖമറുദ്ദീനും എതിരെയുള്ള കേസുകളുടെ അന്വേഷണവും ശക്തമാക്കും.
യു.ഡി.എഫുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും അേന്വഷണം വേണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് ഇടതുനിഗമനം. ഇതിനെ ചെറുക്കാനുള്ള മറുനീക്കങ്ങളും യു.ഡി.എഫിൽ സജീവ ചർച്ചയാണ്. യു.ഡി.എഫ് നീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും സർക്കാറിനോട് ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്.
ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിെൻറ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ഇത് യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കുമെന്നും ഇടതുനേതൃത്വം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.