സി.പി.എം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മതവിശ്വാസങ്ങളിന്മേലുള്ള നഗ്‌നമായ കൈയേറ്റമാണ് തട്ടം പരാമര്‍ശത്തിലൂടെ സി.പി.എം നടത്തിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. വിശ്വാസകാര്യങ്ങളില്‍ ബിജെപിയുടെയും സി.പി.എമ്മിന്റെയും നിലപാടുകള്‍ പാലും തേനും പോലെ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിത്.

തട്ടം ഒഴിവാക്കണമെന്ന് വാദിക്കുന്ന സി.പി.എമ്മും ഹിജാബ് നിരോധിച്ച ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഉള്‍ക്കൊള്ളാന്‍ ബിജെപിക്കും സി.പി.എമ്മിനും സാധിക്കില്ല.

പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സി.പി.എം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറും അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് സി.പി.എം സെക്രട്ടറി എം.വി ഗോവന്ദനും രംഗത്തുവന്നെങ്കിലും അതുണ്ടാക്കിയ മുറിപ്പാടുകള്‍ അവശേഷിക്കുകയാണ്. ഇത്തരം നിലപാടുകാര്‍ക്കെതിരേ സി.പി.എം തിരുത്തല്‍ നടപടി സ്വീകരിക്കുമോയെന്നാണ് കേരളീയ സമൂഹത്തിന് അറിയേണ്ടത്.

ഗണപതിയെ മിത്തെന്ന് വിശേഷിപ്പിച്ചും നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേയും ശബരിമല വിശ്വാസ സംരക്ഷകര്‍ക്കെതിരെയും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തും സി.പി.എം അസഹിഷ്ണുത പലതവണ പുറത്തുവന്നിട്ടുണ്ട്. വിശ്വാസസ്വാതന്ത്ര്യവും വസ്ത്രധാരണസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളാണ്.

അതിന്മേല്‍ തൊട്ടുകളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൈകടത്തുന്നതും അഭിപ്രായം പറയുന്നതും സൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കും. സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്ന വിഷയങ്ങളില്‍ നിന്ന് അകലം പാലിക്കാനുള്ള വിവേകവും നൈതികതയും പൊതുപ്രവര്‍ത്തകര്‍ കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - K. Sudhakaran said that what CPM is doing is an invasion of faith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.