ശക്തിചോര്‍ത്തി പിടിമുറുക്കാന്‍ ഹൈകമാന്‍ഡ്; അങ്കലാപ്പോടെ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപനത്തിലൂടെ ഒരിക്കല്‍ക്കൂടി ഹൈകമാന്‍ഡ് നല്‍കിയിരിക്കുന്നത് കടുത്ത ഗ്രൂപ്പിസത്തിനുള്ള മുന്നറിയിപ്പ്. സംഘടനാ പ്രവര്‍ത്തനത്തേക്കാള്‍ ഗ്രൂപ്പിസത്തിന് മുന്‍തൂക്കം നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാവില്ളെന്ന ശക്തമായ സന്ദേശമാണിത്. പാര്‍ട്ടി പൂര്‍ണമായും നിയന്ത്രണത്തിലത്തെുന്നതോടെ ഗ്രൂപ്പിനെ നയിക്കുന്നവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ യുക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഹൈകമാന്‍ഡ്. ഈ നീക്കം ഗ്രൂപ്പുകളെ പൊതുവെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഏതെങ്കിലും ഗ്രൂപ്പിന് മേധാവിത്വം നല്‍കാതെയും ഹൈകമാന്‍ഡിനോട് വിധേയത്വം പുലര്‍ത്തുന്നവര്‍ക്ക് മുന്‍തൂക്കം നല്‍കിയുമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പരാതികള്‍ ഉണ്ടെങ്കിലും ചില ‘ആശ്വാസങ്ങള്‍’ നല്‍കിയതിനാല്‍ തല്‍ക്കാലം മൗനം പാലിക്കാനേ ഗ്രൂപ്പുകള്‍ക്ക് സാധിക്കുന്നുള്ളൂ. പരസ്യ പ്രതികരണത്തിനു നേതാക്കളാരും തുനിയാത്തത് അതിനാലാണ്. 

കഴിഞ്ഞ തവണ ഏഴുവീതം ഡി.സി.സി അധ്യക്ഷന്മാരെ നല്‍കി എ, ഐ ഗ്രൂപ്പുകളെ സംതൃപ്തിപ്പെടുത്തിയിരുന്നു. ഇത്തവണ ഐ പക്ഷത്തിന് അഞ്ചും എ പക്ഷത്തിനു നാലും ആണ് ലഭിച്ചത്. ശേഷിക്കുന്നവരില്‍ ഒരാള്‍ ശക്തനായ സുധീരന്‍ അനുകൂലിയാണ്. ബാക്കി നാലുപേര്‍ നേരത്തേ ഏതെങ്കിലും ഗ്രൂപ്പിന്‍െറ ഭാഗമായിരുന്നവര്‍ ആണെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഇവര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ഡി.സി.സി അധ്യക്ഷസ്ഥാനം സ്വന്തമാക്കിയത് ഹൈകമാന്‍ഡ് സ്വന്തംനിലയില്‍ നടത്തിയ യോഗ്യത തെരഞ്ഞെടുപ്പിലൂടെയാണ്. അതേസമയം, കടുത്ത എ പക്ഷക്കാരനായ ടി. സിദ്ദീഖിനെയും ഐ ഗ്രൂപ്പുകാരനായ ഐ.സി. ബാലകൃഷ്ണനെയും ഉള്‍പ്പെടുത്തി. ഗ്രൂപ്പുകളുമായി അടുത്തുനില്‍ക്കുന്ന ശരത്ചന്ദ്ര പ്രസാദ്, എന്‍. സുബ്രഹ്മണ്യന്‍, പി.സി. വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ്, ലതികാ സുഭാഷ് എന്നിവര്‍ ഒഴിവാക്കുകയും ചെയ്തു. 

പട്ടികയെ സംബന്ധിച്ച് എ ഗ്രൂപ്പിനാണ് കൂടുതല്‍ പരാതി. കൈവശം  ഉണ്ടായിരുന്ന പല ജില്ലകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടതിനൊപ്പം ഗ്രൂപ്പിന്‍െറ താല്‍പര്യം പൊതുവെ സ്വീകരിക്കപ്പെട്ടില്ല. സ്വന്തം ജില്ലയില്‍ ഉമ്മന്‍ ചാണ്ടി ഇഷ്ടക്കാരനെ ഡി.സി.സി അധ്യക്ഷനാക്കിയപ്പോള്‍ ചെന്നിത്തലക്ക് അതു സാധിച്ചില്ല. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയതല പുന$സംഘടനയിലും ചെന്നിത്തലയുടെ വിശ്വസ്തരാരും ഉള്‍പ്പെട്ടിരുന്നില്ല. പുതിയ അധ്യക്ഷന്മാര്‍ക്ക് സംഘടനയെ എത്രത്തോളം ചലിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ഗ്രൂപ്പുകളുടെ സഹായം ഇക്കാര്യത്തില്‍ അവര്‍ക്ക് അനിവാര്യമാണ്. അതിന് ഗ്രൂപ്പുകള്‍ തയാറായില്ളെങ്കില്‍ ഹൈകമാന്‍ഡിന്‍െറ പരീക്ഷണം പ്രതീക്ഷിച്ചവിധം വിജയിക്കണമെന്നില്ല.  ഇത്രയുംകാലം ഡി.സി.സി പരിപാടികളില്‍നിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടി ഇരുഗ്രൂപ്പും ശക്തമായി എതിര്‍ത്തിട്ടും തൃശൂര്‍ ഡി.സി.സി അധ്യക്ഷസ്ഥാനം സ്വന്തമാക്കിയ സുധീരന്‍െറ വിശ്വസ്തന്‍ ടി.എന്‍. പ്രതാപനും കടുത്ത വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടിവരും.
 

Tags:    
News Summary - high command kpcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.