തിരുവനന്തപുരം: പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നവംബര്‍ അഞ്ചിനകം സമര്‍പ്പിക്കാന്‍ ഹൈകമാന്‍ഡ് നിര്‍ദേശം. ഡി.സി.സി പുന$സംഘടന സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്ക് സംസ്ഥാനത്തത്തെിയ കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്നിക്കാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. പുതിയ ഡി.സി.സി അധ്യക്ഷന്മാരെ സംബന്ധിച്ച പ്രഖ്യാപനം നവംബര്‍ മധ്യത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നല്‍കി.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ യോഗം തീരുമാനിച്ചു. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ കൂടുതല്‍ വ്യക്തത വരുത്തും. അതിന്‍െറ ഭാഗമായി ആവശ്യമായ പ്രചാരണ പരിപാടികള്‍ക്ക് പാര്‍ട്ടി രൂപംനല്‍കും. പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെക്കൊണ്ടുവരാന്‍ ഇത് അനിവാര്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
റേഷന്‍ വിഷയത്തില്‍ സംസ്ഥാനമെമ്പാടും ശക്തമായ സമരങ്ങള്‍ക്ക് കെ.പി.സി.സി രൂപംനല്‍കും. സാധാരണ ജനങ്ങളെ ബാധിക്കുന്ന ഗുരുതര വിഷയത്തില്‍ പാര്‍ട്ടി സജീവമായി ഇടപെടണമെന്ന പൊതുവികാരമാണ് ഉണ്ടായത്. അക്രമ രാഷ്ട്രീയത്തിനെതിരെയും പ്രചാരണം പാര്‍ട്ടി സംഘടിപ്പിക്കും. സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറന്നുകാട്ടാന്‍ അത് സഹായകമാകുമെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്.
യോഗം നടക്കുന്നതിനിടെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ രണ്ടാമതും അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതോടെ യോഗത്തിലെ ചര്‍ച്ച അതുമായി ബന്ധപ്പെട്ട് മാറി. ദേശീയ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യങ്ങള്‍ സംബന്ധിച്ച് മുകുള്‍ വാസ്നിക് വിശദീകരിച്ചു. തുടര്‍ന്ന് നേതാക്കള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്റിയ എന്നിവര്‍ വ്യാഴാഴ്ചയും തലസ്ഥാനത്തുണ്ടാകും. . കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ വ്യാഴാഴ്ച അവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.