കോഴിക്കോട്: അഞ്ചുമാസമായി ഒഴിഞ്ഞുകിടക്കുന്ന മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് സമവായത്തിലൂടെ ആളെ കണ്ടത്തൊന്‍ കഴിയാതെ ഇന്‍ചാര്‍ജ് ഭരണം ഏര്‍പ്പെടുത്തി. നിലവില്‍ സെക്രട്ടറിയായ എന്‍.സി. അബൂബക്കറിന് ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ സംസ്ഥാന ലീഗ് നേതൃത്വം തീരുമാനിച്ചു.
കൊടുവള്ളി നിയമസഭാ സീറ്റില്‍ മത്സരിക്കാനായി ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച എം.എ. റസാഖിനെ ജില്ലാ യു.ഡി.എഫ് കണ്‍വീനറായി നിര്‍ദേശിച്ചു. തിരുവമ്പാടിയില്‍ മത്സരിച്ചുതോറ്റ വി.എം. ഉമ്മറിനെ ഒഴിവുള്ള വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിച്ചു. ലീഗിന് തിരിച്ചടിയേറ്റ തിരുവമ്പാടിയിലെയും കൊടുവള്ളിയിലെയും നിയോജകമണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന തീരുമാനം മാറ്റി കൊടുവള്ളി മാത്രം പിരിച്ചുവിട്ടു. തിരുവമ്പാടിയില്‍ നിലവിലെ കമ്മിറ്റി തുടരും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എം.എ. റസാഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതിനാല്‍ ഏപ്രില്‍ മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടപ്പാണ്. സെക്രട്ടറിമാരില്‍ ഒരാളായ സി.പി. ചെറിയമുഹമ്മദിനോട് ജനറല്‍ സെക്രട്ടറിയുടെ ചുമതലവഹിക്കാന്‍ തെരഞ്ഞെടുപ്പ് കാലത്തു സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ചെറിയമുഹമ്മദിന്‍െറ സേവനം തൃപ്തികരമായിക്കണ്ട് അദ്ദേഹത്തെ മുഴുവന്‍സമയ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കാനുള്ള പാര്‍ട്ടി അധ്യക്ഷന്‍െറ തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിക്കാന്‍ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് കോഴിക്കോട്ടത്തെിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തി തടഞ്ഞു.
ചെറിയമുഹമ്മദ് പഴയ അഖിലേന്ത്യാ ലീഗുകാരനാണെന്നാണ് കാരണം പറഞ്ഞത്. പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാലയും പഴയ അഖിലേന്ത്യാ ലീഗുകാരനായതിനാല്‍ രണ്ടുംകൂടി നടപ്പില്ളെന്നായിരുന്നു വാദം. ചെറിയമുഹമ്മദ് സ്കൂള്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോഴേ അഖിലേന്ത്യാ ലീഗ് പിരിച്ചുവിട്ടതാണെന്ന ന്യായമൊന്നും സ്വീകരിക്കപ്പെട്ടില്ല. പ്രഖ്യാപനം നടത്താതെ ഒടുവില്‍ മജീദ് തിരിച്ചുപോയി. അതോടെ ജില്ലാ കമ്മിറ്റി യോഗം പോലും ചേരാന്‍പറ്റാത്ത അവസ്ഥയിലായി പാര്‍ട്ടി.
ഇതിനിടെ സമവായത്തിലൂടെ ജനറല്‍ സെക്രട്ടറിയെ കണ്ടത്തൊന്‍ ജില്ലാ പ്രവര്‍ത്തകസമിതി വിളിച്ചുകൂട്ടി കെ.പി.എ. മജീദും പി.കെ. കുഞ്ഞാലിക്കുട്ടിയും അംഗങ്ങളുടെ ഹിതപരിശോധന നടത്തി. നോമ്പ് കഴിഞ്ഞ് ഹൈദരലി തങ്ങള്‍ പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞിട്ടും തീരുമാനം നീണ്ടു പോയി. പ്രവര്‍ത്തകസമിതി അംഗങ്ങളില്‍ കൂടുതല്‍പേര്‍ എം.എ. റസാഖിനെ വീണ്ടും ജനറല്‍ സെക്രട്ടറി ആക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. രണ്ടാമതു പിന്തുണ ലഭിച്ചത് വി.എം. ഉമ്മറിനാണ്.
മൂന്നാം സ്ഥാനത്ത് ചെറിയ മുഹമ്മദും വന്നു. എന്നാല്‍, മുഴുവന്‍സമയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ കഴിയാതെ വന്നപ്പോര്‍ സെക്രട്ടറിമാരില്‍ സീനിയറായ എന്‍.സി. അബൂബക്കറിനെ ചുമതല ഏല്‍പിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദേശിച്ചത്. ഒക്ടോബറില്‍ പാര്‍ട്ടി അംഗത്വ പ്രചാരണം തുടങ്ങി പുതിയ കമ്മിറ്റികള്‍ വൈകാതെ വരുമെന്നതിനാല്‍ അതുവരെ ഇന്‍ചാര്‍ജ് ഭരണം മതിയെന്നാണ് ഇതേപ്പറ്റി ലീഗ് നേതൃത്വത്തിന്‍െറ വിശദീകരണം. സീനിയറായ സെക്രട്ടറിക്കു ചാര്‍ജ് കൊടുക്കാനായിരുന്നെങ്കില്‍ ഇത്രയും നീട്ടിക്കൊണ്ടു പോകേണ്ടിയിരുന്നോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം.
ജില്ലാ മുസ്ലിം ലീഗിലെ വിഭാഗീയതയാണ് സംഘടനാ നേതൃത്വത്തിലെ അനിശ്ചിതത്വത്തിനു കാരണമായി പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അഖിലേന്ത്യാ ലീഗ് പിരിച്ചുവിട്ട് മാതൃസംഘടനയില്‍ ലയിച്ച് 30 വര്‍ഷം കഴിഞ്ഞിട്ടും ചിലയിടങ്ങളില്‍ അത് മോരും മുതിരയും പോലെ നിലനില്‍ക്കുകയാണ്. നേതാക്കള്‍ക്കിടയിലാണ് വിഭാഗീയത. പാര്‍ട്ടി അണികള്‍ അതില്‍ അസ്വസ്ഥരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.