സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ കാതൽ

ഒരു ദേശീയ നിയമ സർവകലാശാലയിലെ പുതിയ ബാച്ചിന്റെ പ്രവേശന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു: വിദ്യാർഥികൾക്ക് അവരുടെ സ്വാഭാവികതയിൽ നിലകൊള്ളാൻ അവസരം നൽകണം; അവരുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കണം. ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കണം. ചോദ്യങ്ങൾ ഉന്നയിച്ചില്ലെങ്കിൽ, പാഠപുസ്തകങ്ങൾ കാണാപാഠം പഠിക്കുന്ന കേവലം അവിവേകികളായ കേൾവിക്കാരായി അവർ മാറും. നമ്മുടെ വിദ്യാർഥികൾ വിമർശനാത്മക ബുദ്ധിയുള്ളവരാകണം; നീതിന്യായ വ്യവസ്ഥയെപ്പോലും ചോദ്യം ചെയ്യാൻ സന്നദ്ധരാകണം.

വിധികളും വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുണ്ട്; ആവശ്യമെങ്കിൽ വിമർശിക്കപ്പെടുകയും വേണം. ഉദാഹരണത്തിന്, ഇ.ഡബ്ല്യു.എസ് (സാമ്പത്തിക സംവരണ) വിധി വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. നിയമ വിദ്യാർഥി എന്ന നിലയിൽ, ആ വിധിയിൽ മൗലികമായ വീഴ്ചകളുണ്ടെന്ന് ഞാൻ പറയും. നമ്മൾ വിശകലനം ചെയ്തില്ലെങ്കിൽ ഈ വ്യവസ്ഥ എങ്ങനെ മെച്ചപ്പെടും? എല്ലാവരും ജഡ്ജിമാരുടെ അടുത്ത് ചെന്ന്, ‘‘സർ, മികച്ച വിധി! സർ, താങ്കൾ പറയുന്നത് അത്യുജ്ജ്വലമാണ്! സർ, താങ്കളൊരു മഹാനായ നിയമവിദ്വാനാണ്!’’ എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ, ഈ സംവിധാനം എങ്ങനെയാണ് നന്നാവുക?

സുപ്രീം കോടതിയിലെ ഒരു സിറ്റിങ് ജഡ്ജി എന്ന നിലയിൽ, നിയമനിർമാണ സഭയുടെയോ ഭരണനിർവഹണ വിഭാഗത്തിന്റെയോ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് അനുചിതമായിരിക്കും. എന്നാൽ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും, പ്രത്യേകിച്ച് സുപ്രീം കോടതിയിൽ നിന്ന് പൗരജനങ്ങൾ പ്രതീക്ഷിക്കുന്നതെന്താണെന്നതിനെക്കുറിച്ചും എനിക്ക് തീർച്ചയായും ചിലത് പറയാൻ കഴിയും.

നമുക്ക് ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കാം. ജസ്റ്റിസ് അജിത് സിങ് ചീഫ് ജസ്റ്റിസായിരുന്ന ഗുവാഹത്തി ഹൈകോടതി തുടക്കത്തിൽ അസം ഹൈകോടതിയായാണ് നിലവിൽ വന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതിയാണത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹൈകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് സർ റോണാൾഡ് ഫ്രാൻസിസ് ലോഡ്ജ് എന്ന ഇംഗ്ലീഷുകാരനായിരുന്നു.

1948 ഏപ്രിൽ 5-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച ജസ്റ്റിസ് അജിത് സിങ് തന്റെ പ്രസംഗത്തിൽ, ജഡ്ജിമാർ പാലിച്ചിരുന്ന പരമ്പരാഗത മൗനം ലംഘിക്കുക മാത്രമല്ല, ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അദ്ദേഹം എടുത്തുപറയുകയും ചെയ്തു. ഭരണഘടനാ ശില്പികൾ ഭരണഘടനക്ക് രൂപം നൽകിക്കൊണ്ടിരുന്നപ്പോൾ, സ്വതന്ത്രമായ ഒരു ജുഡീഷ്യൽ വ്യവസ്ഥക്കായി സിറ്റിങ് ജഡ്ജിമാർ സജീവമായി വാദിച്ചിരുന്നുവെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

ഈസ്റ്റ് പഞ്ചാബ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന റാം ലാൽ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട കരട് ഭരണഘടനയിലെ ചില വ്യവസ്ഥകൾ കണ്ട് പ്രകോപിതനാവുകയും, ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ തളർത്താൻ സാധ്യതയുള്ള വ്യവസ്ഥകളെക്കുറിച്ചുള്ള തന്റെ ആശങ്കകൾ വ്യക്തമാക്കി ജവഹർലാൽ നെഹ്റുവിന് എഴുതുകയും ചെയ്തു. നെഹ്റു അത് ഭരണഘടനാ നിർമാണ സഭ സെക്രട്ടറിയേറ്റിലേക്ക് അയച്ചു. തുടർന്ന് എല്ലാ ഹൈകോടതി ജഡ്ജിമാരിൽ നിന്നും കരട് ഭരണഘടനയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടി. നൂറോളം ജഡ്ജിമാർ വ്യക്തിഗതമായ അഭിപ്രായങ്ങൾ നൽകിയപ്പോൾ ചില ഹൈകോടതികൾ കൂട്ടായ പ്രസ്താവനകളും നൽകി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണനിർവഹണ വിഭാഗത്തിന്റെ അധികാരത്തിന് കീഴപ്പെടാത്ത, നീതിന്യായ വിഭാഗത്തിന്റെ സ്വയംഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ജഡ്ജിമാർ ഊന്നിപ്പറഞ്ഞത്.

നാഗ്പൂർ ഹൈകോടതിയിലെ ജസ്റ്റിസ് വിവിയൻ ബോസ് കാവ്യാത്മകമായി എഴുതി: ‘‘ഒരു ജനാധിപത്യ രാജ്യത്തെ ഭരണനിർവഹണ വിഭാഗം മേഘങ്ങളെപ്പോലെ മാറിക്കൊണ്ടിരിക്കും; അത് വരാം, പോവാം. അതിനാൽ, ജുഡീഷ്യറിക്ക് മേൽ നിയന്ത്രണം സ്ഥാപിച്ചുകൊണ്ട് സ്വന്തം സ്വാധീനം ചെലുത്താൻ ഭരണനിർവഹണ വിഭാഗത്തെ അനുവദിക്കരുത്.’’

ഇന്ത്യ റിപ്പബ്ലിക്കായി രണ്ട് ദിവസത്തിന് ശേഷം, 1950 ജനുവരി 28-നാണ് ആറ് ജഡ്ജിമാരുമായി സുപ്രീം കോടതി നിലവിൽ വന്നത്. ഉദ്ഘാടന സമ്മേളനത്തിൽ, ആദ്യത്തെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കനിയ സുപ്രീം കോടതിയുടെ മൂന്ന് പ്രധാന തത്ത്വങ്ങൾക്ക് ഊന്നൽ നൽകി:

നിയമനിർമാണ, ഭരണനിർവഹണ ശാഖകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ജുഡീഷ്യറി. ഭരണഘടനയെ കർശനമായ നിയമങ്ങളുടെ ഗണമായിട്ടല്ല, മറിച്ച് ജീവസ്സുറ്റ ഒന്നായി വ്യാഖ്യാനിക്കുക. ജനങ്ങളുടെ ആദരം നേടി ഒരു നിയമപരമായ സ്ഥാപനമായി മാറുക.

കഴിഞ്ഞ 75 വർഷത്തിനിടയിൽ പ്രധാനപ്പെട്ട പല വിധി ന്യായങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഞാൻ കരുതുന്നത് 1973-ലെ കേശവാനന്ദ ഭാരതി കേസ് ആണ്. സുപ്രീം കോടതിയിലെ 13 ജഡ്ജിമാരുടെ ബെഞ്ച്, ഭരണഘടനക്ക് അതിന്റെ അടിസ്ഥാന ഘടന രൂപീകരിക്കുന്ന ചില അത്യന്താപേക്ഷിത സവിശേഷതകൾ ഉണ്ടെന്ന ലളിതവും എന്നാൽ സുപ്രധാനവുമായ തത്ത്വം മുന്നോട്ടുവെച്ചു. ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും, ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ജഡ്ജിമാരും വിധിച്ചു.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചുകൾ ഒരു ഡസനിലധികം തവണ ഇത് ശരിവെച്ചിട്ടുണ്ട്. അതിനാൽ, മുൻ ഉപരാഷ്ട്രപതി ഈ വിധിയുടെ നിയമസാധുതയെ ചോദ്യം ചെയ്തത് തെറ്റാണ്. ഒരു മുൻ ചീഫ് ജസ്റ്റിസ് ഈ വിധിയുടെ തത്ത്വാധിഷ്ഠിത അടിത്തറയെക്കുറിച്ച് രാജ്യസഭയിൽ സംശയം പ്രകടിപ്പിച്ചതും തെറ്റാണ്.

ഈ വിധിയുടെ കാതൽ ലളിതമാണ്: ഭരണഘടനയെ തന്നെ തകർക്കാനോ നശിപ്പിക്കാനോ ഭരണഘടനയെ ഉപയോഗിക്കാൻ കഴിയില്ല. നിയമവാഴ്ച, നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം, ജുഡീഷ്യൽ റിവ്യൂ, അധികാര വിഭജനം, ഫെഡറലിസം, ജനാധിപത്യം, കൃത്യമായ ഇടവേളകളിലെ തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയെല്ലാം ഭരണഘടനയുടെ അടിസ്ഥാന ഘടനയാണെന്ന് ഇതിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജിമാർ നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ചില്ലെങ്കിൽ വേറെ ആരാണ് സംരക്ഷിക്കുക? ജഡ്ജിമാർ നിയമവാഴ്ച നടപ്പിലാക്കിയില്ലെങ്കിൽ വേറെ ആരാണ് നടപ്പിലാക്കുക? ഇന്ന് പലരും നിയമം കയ്യിലെടുക്കുന്നതും, യാതൊരു ഭയവുമില്ലാതെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതും നമ്മൾ കാണുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട്.

1386-ൽ സ്ഥാപിതമായ, 54 നോബൽ സമ്മാന ജേതാക്കളെ സംഭാവന ചെയ്ത ഹൈഡൽബർഗ് സർവകലാശാലയിലെ നിയമവിഭാഗം മേധാവിയും ജർമൻ നിയമവിദഗ്ധനുമായ പ്രഫ. ഡീട്രിച്ച് കൊൺറാഡ്, 1965 ഫെബ്രുവരിയിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള പരിമിതികളെക്കുറിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ വന്ന് ഒരു പ്രഭാഷണം നടത്തിയിരുന്നു. ഭരണഘടനാ സംവിധാനത്തിന് കീഴിലുള്ള ഒരു ഭേദഗതി സഭക്കും അതിന്റെ അടിസ്ഥാന തൂണുകൾ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈമർ ഭരണഘടനയിലെ അടിയന്തിരാവസ്ഥാ വ്യവസ്ഥകൾ ഉപയോഗിച്ച് ഹിറ്റ്‌ലർ ഭരണഘടനയെ ഉള്ളിൽ നിന്ന് തകർത്തപ്പോൾ ജർമൻ കോടതികൾ നിശ്ശബ്ദരായിരുന്ന സംഭവം അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. ഇതാണ് അടിസ്ഥാന ഘടനാ തത്ത്വത്തിന് പ്രചോദനമായത്.

നീതിന്യായ വ്യവസ്ഥയുടെ കയ്യിൽ പണമോ ആയുധങ്ങളോ ഇല്ല. അതിനെ നിലനിർത്തുന്ന ഒരേയൊരു കാര്യം ജനങ്ങളുടെ വിശ്വാസമാണ്. റിപ്പബ്ലിക്കായി 75 വർഷത്തിന് ശേഷം നീതിന്യായ വ്യവസ്ഥ ഇന്ന് എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് പൗരജനങ്ങളാണ്.

‘‘സാർവത്രിക നീതി ഉറപ്പാക്കുന്നതിൽ അനുകമ്പയുടെ പങ്ക്’’ എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ ഞാൻ സ്വയം ചോദിച്ചു: എന്തുകൊണ്ടാണ് ഇത്തരമൊരു സമ്മേളനം നടത്തേണ്ടി വരുന്നത്? കോടതികളോ ജഡ്ജിമാരോ ജനങ്ങളോട് സംവേദനക്ഷമതയുള്ളവരോ അനുകമ്പയുള്ളവരോ ആയി കാണപ്പെടുന്നില്ല എന്ന പൊതുജന ധാരണ ഉള്ളതുകൊണ്ടാണോ ഇത്?

ബുൾഡോസർ ഉപയോഗിച്ച് വീടുകളും സ്ഥാപനങ്ങളും പൊളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ജസ്റ്റിസ് ഗവായുടെ ‘ബുൾഡോസർ വിധിയെ’ ഞാൻ പ്രശംസിച്ചു. എന്നാൽ ഞാൻ പറഞ്ഞു: ആ വിധി രണ്ട് വർഷം വൈകിയാണ് വന്നത്. നിയമം ലംഘിച്ചുള്ള പൊളിക്കലുകൾ ഇപ്പോഴും തുടരുന്നു. ബുൾഡോസർ ഉപയോഗിക്കുന്നത് നിങ്ങളുടെ ഭരണഘടനയെത്തന്നെ ബുൾഡോസർ ചെയ്തു തകർക്കുന്നതിന് തുല്യമാണ്. ഇന്ന് ഇന്ത്യയിൽ ഭിന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള പൊതുഇടങ്ങൾ ചുരുങ്ങിവരികയാണ്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം പൗരരുടെ മൗലിക സ്വാതന്ത്ര്യമാണ്. സംവാദങ്ങളും വിയോജിപ്പുകളുമാണ് ജനാധിപത്യത്തിന്റെ കാതൽ. നിർഭാഗ്യവശാൽ, സാധാരണ പ്രവർത്തനങ്ങൾ പോലും കുറ്റകൃത്യങ്ങളാക്കപ്പെടുകയാണ്:

പരിസ്ഥിതി നാശത്തിനെതിരെ ശബ്ദമുയർത്തുന്നവരെ കുറ്റവാളികളെപ്പോലെ ആട്ടിപ്പായിക്കുന്നു. കാമ്പസുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും 30-40 ദിവസത്തോളം ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു.

ഗംഗാനദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിച്ചതിന് ഒരു കൂട്ടം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു;ഏതെങ്കിലും നിയമപ്രകാരം ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റമല്ല. എന്നിട്ടുപോലും കോടതികൾ ജാമ്യം നൽകുന്നതിന് മുമ്പ് മൂന്ന് മാസത്തോളം ജയിലിൽ കിടക്കേണ്ടി വരുകയും ചെയ്തു!

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് കേസെടുക്കുകയും, കോടതികൾ മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ ‘‘പാസ്‌പോർട്ട് സറണ്ടർ ചെയ്യുക, ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടരുത്, പൊതുയോഗങ്ങളിൽ പങ്കെടുക്കരുത്’’ എന്നിങ്ങനെ കടുത്ത നിബന്ധനകൾ വെക്കുകയും ചെയ്യുന്നു. ഇത്തരം നിബന്ധനകളിലൂടെ, വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ നിന്നും പൊതുജീവിതത്തിൽ പങ്കാളികളാകുന്നതിൽ നിന്നും പൗരരെ പിന്തിരിപ്പിക്കാനുള്ള സന്ദേശമാണോ കോടതികൾ നൽകുന്നത്?

മുൻ തലമുറയിലെ മഹത്തുക്കളായ ജഡ്ജിമാർ ചെയ്ത നല്ല കാര്യങ്ങളോട് കൂട്ടിച്ചേർക്കാൻ സാധിച്ചില്ലെങ്കിലും, അവർ ചെയ്ത നല്ല കാര്യങ്ങളെ തകർക്കാതിരിക്കാനെങ്കിലും നമ്മൾ ശ്രദ്ധിക്കണം.

എന്റെ വാക്കുകൾ ഒരൽപ്പം നിരാശാജനകമായി തോന്നാം; എങ്കിലും, ഞാനൊരു ശുഭാപ്തിവിശ്വാസക്കാരനാണ്. ഈ രാജ്യത്തെ യുവ അഭിഭാഷകരിലും നിയമ വിദ്യാർഥികളിലും എനിക്ക് വലിയ വിശ്വാസമുണ്ട്. എന്റെ തലമുറയേക്കാൾ കൂടുതൽ നിയമവാഴ്ചയോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ളവരാണ് പുതുതലമുറയിലെ അഭിഭാഷകരും വിദ്യാർഥികളും. അവർ എനിക്ക് വലിയ പ്രതീക്ഷ പകരുന്നു.

Tags:    
News Summary - Debate and dissent are the essence of democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.