പൗരജനങ്ങളുടെ വോട്ടവകാശവും അതുവഴി പൗരാവകാശങ്ങളും കവർന്നെടുക്കാനുള്ള കൂട്ടവെട്ടിമാറ്റൽ നീക്കത്തിനെതിരെ ദേശീയ പ്രതിപക്ഷ നേതൃത്വം കാര്യമായ എതിർപ്പൊന്നും പ്രകടിപ്പിച്ചതായി കേൾക്കുന്നില്ല
1919ലെ ബൈശാഖി ഉത്സവ ദിനത്തിൽ ജാലിയൻവാലാബാഗിലൊത്തുചേർന്ന സ്വാതന്ത്ര്യദാഹികളായ നൂറുകണക്കിന് ഇന്ത്യക്കാർക്ക് നേരെ ജനറൽ ഡയറിന്റെ പട്ടാളം നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു-നാനക് സിങ്. ജാലിയൻവാലാബാഗിൽ നടന്നതെല്ലാം ഖൂനി ബൈശാഖി എന്ന കവിതയിലൂടെ ആ പോരാളി ലോകത്തോട് വിളിച്ചുപറഞ്ഞു. സ്വാതന്ത്ര്യപ്പോരാട്ടത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ നാനക് സിങ് പിന്നീട് ജയിലിലായി. ബ്രിട്ടീഷ് സാമ്രാജ്യത്വ തടവറയിലിരുന്നും സ്വതന്ത്ര ഇന്ത്യയുടെ മണ്ണിലിരുന്നും എഴുതിയ നോവലുകളും കഥകളും നാനാക് സിങ്ങിനെ പഞ്ചാബി ഭാഷയിലെ ഏറ്റവും ജനപ്രിയ സാഹിത്യകാരിലൊരാളാക്കി മാറ്റി. നാനക് സിങ്ങിനോളമല്ലെങ്കിലും അദ്ദേഹത്തിന്റെ പേരമകനും പ്രശസ്തനാണ്. ഇന്ത്യൻ വിദേശകാര്യ സർവിസിൽ ഉദ്യോഗസ്ഥനായിരുന്ന, ഈജിപ്ത്, യു.എ.ഇ, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന നവ്ദീപ് സിങ് സൂരി. സാഹിത്യ തൽപരൻ കൂടിയായ സൂരിയാണ് ഖൂനി ബൈശാഖി ഉൾപ്പെടെ നാനക് സിങ്ങിന്റെ പല രചനകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. അംബാസഡർ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നിലപാടും ഉയർത്തിപ്പിടിച്ച് സേവനമനുഷ്ഠിച്ച അദ്ദേഹം സർവിസിൽ നിന്ന് വിരമിച്ച ശേഷം വിവിധ സാമൂഹിക വിഷയങ്ങളിൽ തുറന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു; മനുഷ്യരെ കൊന്നുതള്ളുന്ന വർഗീയ ധ്രുവീകരണത്തിനും വംശഹത്യകൾക്കുമെതിരെ ശബ്ദമുയർത്തുന്നു. സ്വാതന്ത്ര്യസമര സേനാനിയുടെ പിന്മുറക്കാരനും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്ന നവ്ദീപ് സിങ് സൂരിയുടെ പൗരത്വം പോലും സംശയനിഴലിലാക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ പ്രക്രിയ. ബി.എൽ.ഒ മുഖേന രേഖകളെല്ലാം നൽകി, എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷവും 2003ലെ രേഖകളുമായി വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച തനിക്ക് പൗരത്വം തെളിയിക്കാൻ ഇത്രയേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുവെങ്കിൽ സാധാരണ പൗരരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ചോദിക്കുന്നു സൂരി.
ഇന്ത്യൻ ഭരണഘടനയുടെ ആദ്യ പുറംചട്ട തയാറാക്കിയ വിഖ്യാത ചിത്രകാരൻ നന്ദലാൽ ബോസിന്റെ കുടുംബത്തെയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഹവിൽദാർ മുഹമ്മദ് ദാവൂദ് അലിയുടെയും ദ ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെയുമടക്കം പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റി ബംഗാളിൽ നടത്തിയ പരീക്ഷണം ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് നവ്ദീപ് സിങ് സൂരിക്കുണ്ടായ അനുഭവമെന്ന് സംശയിക്കുന്നവരെ കുറ്റംപറയാനാവില്ല. പഞ്ചാബ് നിയമസഭയിലേക്ക് അടുത്ത മാർച്ചിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എസ്.ഐ.ആർ വഴി 20,000-25,000 വോട്ടുകൾ വെട്ടിമാറ്റിച്ച് നിങ്ങളുടെ സ്വന്തം എം.എൽ.എയെ ജയിപ്പിച്ചെടുക്കുക എന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന പഞ്ചാബിലെ ബി.ജെ.പി വനിതാ നേതാവിന്റെ വിഡിയോ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ആഗസ്റ്റ് രണ്ടാംവാരം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരട് പട്ടികയിൽ 20.66 ലക്ഷം വോട്ടർമാരെയാണ് പുറത്താക്കിയിരിക്കുന്നത്. ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ സമയം അനുവദിച്ചത് ബംഗാളിലേതുപോലെ പ്രഹസനം കാണിക്കാനാണെങ്കിൽ പ്രയോജനമൊട്ടില്ല താനും.
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിൽ എസ്.ഐ.ആറിനെ തികഞ്ഞ വർഗീയ പ്രക്രിയയാക്കി മാറ്റിത്തീർത്തിരിക്കുകയാണ്. ബി.ജെ.പി പ്രവർത്തകർ വ്യാപകമായി ഫോം-7 നൽകി പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുള്ളവരുടെ പേരുകൾ നീക്കം ചെയ്യിക്കാനുള്ള യത്നത്തിലാണ്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ജില്ലകളിലാണ് ഇത് വ്യാപകമെന്നാണ് ബംഗാളിലെ എസ്.ഐ.ആർ വഞ്ചന തുറന്നുകാട്ടിയ സബ്ർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിശകലനത്തിൽ വ്യക്തമാവുന്നത്. 70 നിയമസഭാ മണ്ഡലങ്ങളിൽ 45 എണ്ണത്തിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകളാണ് വെട്ടി ഒഴിവാക്കിപ്പിക്കാൻ ശ്രമിക്കുന്നത്. അഞ്ച് ബി.ജെ.പി പ്രവർത്തകർ അഞ്ച് മണ്ഡലങ്ങളിലായി 6,500 എതിർപ്പ് അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നതായി ന്യൂസ് ലോൺട്രി ഡോട്ട് കോം നടത്തിയ അന്വേഷണം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് സംസ്ഥാന ഘടകം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ടെങ്കിലും പൗരജനങ്ങളുടെ വോട്ടവകാശവും അതുവഴി പൗരാവകാശങ്ങളും കവർന്നെടുക്കാനുള്ള ഈ കൂട്ടവെട്ടിമാറ്റൽ നീക്കത്തിനെതിരെ പാർട്ടി ദേശീയ നേതൃത്വം കാര്യമായ എതിർപ്പൊന്നും പ്രകടിപ്പിച്ചതായി കേൾക്കുന്നില്ല. ബംഗാളിൽ സബ്ർ ഇൻസ്റ്റിറ്റ്യൂട്ടും ഏതാനും സമാന്തര ഓൺലൈൻ മാധ്യമങ്ങളും എസ്.ഐ.ആർ പ്രക്രിയയെ സൂക്ഷ്മ വിശകലനം ചെയ്ത് അട്ടിമറികൾ പരസ്യപ്പെടുത്തിയപ്പോഴും പ്രതിപക്ഷ നേതൃത്വം പുലർത്തിയത് സമാനമായ ദുരൂഹമൗനമായിരുന്നു. ഇത്തരം വെട്ടിമാറ്റലുകൾ വെളിച്ചത്തു കൊണ്ടുവരുന്ന ചെറുകൂട്ടായ്മകളും ഈ അനീതിക്കെതിരെ കോടതികളെ സമീപിക്കുകയും ജനകീയ കാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പൗരാവകാശ പ്രവർത്തകരും സിവിൽ സൊസൈറ്റി സംഘടനകളുമാണ് ജനാധിപത്യത്തിന്റെ ശ്വാസം നിലക്കാതെ കാക്കുന്നത് എന്ന് പറയാതെ വയ്യ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.