കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് സുപ്രീംകാടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആവശ്യപ്പെടുന്നു. ബോംബേ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇതു പറഞ്ഞത്. ഈ ഉദ്ദേശ്യത്തിനായി നാഷനൽ ഇൻഫ്രാസ്ട്രക്ചർ അതോറിറ്റി ഓഫ് ഇന്ത്യ എന്ന ഒരു സ്ഥാപനം നിയമത്തിന്റെ പിന്താങ്ങോടെ ഉണ്ടാക്കണമെന്ന നിർദേശം മുേമ്പ മുന്നോട്ടുവെച്ചിട്ടുള്ളതാണ്. പാർലമെൻറിന്റെ ശീതകാല സമ്മേളനത്തിൽ അതിനായുള്ള നിയമനിർമാണം നടത്തണമെന്നുകൂടി ജസ്റ്റിസ് രമണ, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജൂ അടക്കം പങ്കെടുത്ത ചടങ്ങിൽ പറഞ്ഞു.
രാജ്യത്തെ കോടതികളിൽ മിക്കതിന്റെയും ദൈന്യാവസ്ഥ കണക്കുസഹിതം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ഈ ആവശ്യത്തിന്റെ പ്രസക്തി ഊന്നിപ്പറയുകയും ചെയ്തു. കോടതി സമുച്ചയങ്ങളിൽ 54 ശതമാനത്തിൽ മാത്രമാണ് ശുദ്ധജല സംവിധാനമുള്ളത്. 26 ശതമാനത്തിലും സ്ത്രീകൾക്ക് ശുചിമുറിയില്ല. 16 ശതമാനത്തിൽ ശുചിമുറിതന്നെ ഇല്ല. പല കോടതികളും ജീർണിച്ച കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്ത ഇരുനിലകെട്ടിടം തന്നെ 2011ൽ വിഭാവനം ചെയ്തതാണ്. അദ്ദേഹം ചൂണ്ടിക്കാണിക്കാത്ത മറ്റൊന്നുണ്ട്. പിന്നീട് വിഭാവനം ചെയ്ത പട്ടേൽ പ്രതിമ അതിവേഗം യാഥാർഥ്യമായി എന്നതും അടിയന്തര പ്രാധാന്യമുണ്ടെന്നു പറയാനാവാത്ത പുതിയ പാർലമെൻറ് സമുച്ചയം അതിനേക്കാൾ വേഗത്തിൽ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും. ഇവ നമ്മുടെ മുൻഗണനകളുടെ സൂചകമാണ്. കോടതികളിലെ സൗകര്യങ്ങൾ സാമാന്യ ജനങ്ങൾക്ക് ലഭിക്കേണ്ട നീതിയുമായി നേരിട്ട് ബന്ധപ്പെട്ട കാര്യമാണെന്ന് പറയേണ്ടതില്ല.
ജുഡീഷ്യറിയുടെ പ്രവർത്തനത്തിനാവശ്യമായ അടിസ്ഥാന കാര്യങ്ങൾക്കുവേണ്ടിപ്പോലും എക്സിക്യൂട്ടിവിനോട് നിരന്തരം അപേക്ഷിക്കേണ്ടിവരുന്നത് അഭികാമ്യമല്ല. ജുഡീഷ്യറിയിലെ അസംഖ്യം ഒഴിവുകൾ നികത്തിക്കിട്ടാൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ പ്രധാനമന്ത്രി മോദിക്കു മുമ്പാകെ വിതുമ്പിയ സംഭവമുണ്ടായിരുന്നു. ഒഴിവുനികത്തലിലെ കാലതാമസത്തിന് കേന്ദ്രത്തിന്റെ അലംഭാവം പോലെ കൊളീജിയം രീതിയും കാരണമാണെങ്കിലും എക്സിക്യൂട്ടിവിനെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ ഹനിക്കുമെന്നുറപ്പാണ്.
അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രമല്ല, ജുഡീഷ്യറി ഭരണനിർവഹണ വിഭാഗത്തിന്റെ കരുണക്ക് വിധേയമാകുന്നത്; നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഈ ആശ്രിതത്വമുണ്ട്. ഭരണകൂടത്തിന് ഹിതകരമല്ലാത്തതും അതിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ചേരാത്തതുമായ വിധിന്യായം നൽകിയതിന്റെ പേരിൽ സ്ഥലംമാറ്റം കിട്ടിയതും സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടതുമായ സംഭവങ്ങൾ പലകുറി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറിച്ച്, ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് അരുനിന്നുകൊടുത്തതിന് അടുത്തൂണനന്തര നേട്ടങ്ങൾ സ്വന്തമാക്കിയ ജഡ്ജിമാരുമുണ്ട്. ജുഡീഷ്യറിയെ വിലവെക്കാത്ത സർക്കാറുകൾ, എക്സിക്യൂട്ടിവിന്റെ മേൽക്കൈയിനെപ്പറ്റി ബോധ്യമുള്ളവരാണ്. ലഖിംപുർ ഖേരി സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന്റെ മെല്ലെപ്പോക്കിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിട്ടും ആ പോക്കിന് വേഗത കൂടിയില്ല എന്നത് കഴിഞ്ഞദിവസങ്ങളിൽ നാം കണ്ടു. ഭരണഘടനയുടെ കാവലാളും സർക്കാറിന്റെ അപഭ്രംശങ്ങൾ തിരുത്തേണ്ട ശക്തിയുമെന്ന നിലക്ക് ജുഡീഷ്യറിക്ക് കാര്യക്ഷമമായും നീതിപൂർവകവുമായും പ്രവർത്തിക്കാനാവശ്യമായ സ്വാതന്ത്ര്യവും സ്വാശ്രയത്വവും ഉണ്ടാവേണ്ടത് പ്രധാനമാണ്.
ഇതൊക്കെ ശരിയായാലും, നീതിനിർവഹണം നൽകലും അതിൽ കാലവിളംബമില്ലെന്ന് ഉറപ്പുവരുത്തലും ജുഡീഷ്യറിയുടെ സ്വന്തം ചുമതലയാണ്. ഏഴുമാസം മുമ്പ്, മാർച്ചിൽ, വിഷ്ണു തിവാരി എന്ന 43കാരനെ അലഹബാദ് ഹൈകോടതി നിരപരാധിയെന്നു കണ്ട് വിട്ടയച്ചത്, അയാൾ 20 വർഷം ജയിൽശിക്ഷ അനുഭവിച്ചശേഷമായിരുന്നു. 23ാം വയസ്സിൽ പീഡനക്കേസിൽ അറസ്റ്റിലായി. ദരിദ്രകുടുംബത്തിന് നല്ല വക്കീലിനെ വെക്കാൻ കഴിഞ്ഞില്ല. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഹൈകോടതിയെ സമീപിച്ചു.
അപ്പീൽ ഹരജിയിലെ 'പാകപ്പിഴകൾ' കാരണം ഹരജി പൊടിപിടിച്ചുകിടന്നു. ഒരു അഭിഭാഷകന് ഒരാഴ്ചകൊണ്ട് ശരിയാക്കാവുന്ന കാര്യം. ഒടുവിൽ 2019ൽ ശ്വേതസിങ് റാണ എന്ന അഭിഭാഷക സൗജന്യ നിയമസഹായവുമായി എത്തി, കുറവുകൾ പരിഹരിച്ച് ഹരജി സമർപ്പിച്ചു. എല്ലാം കഴിഞ്ഞ് ഹൈകോടതി പറയുന്നു, ഇദ്ദേഹം നിരപരാധിയാണ് എന്ന്. യുവത്വത്തിലെ നഷ്ടപ്പെട്ട 20 വർഷം തിരിച്ചുകൊടുക്കാൻ ഏതു നീതിന്യായത്തിനാണ് കഴിയുക? കെട്ടിടനിർമാണവും സൗകര്യങ്ങളും പോലെ, ഡിജിറ്റലൈസേഷനും ജുഡീഷ്യറിയിൽ മെല്ലെപ്പോക്കിലാണ്.
അല്ലായിരുന്നെങ്കിൽ വിഷ്ണു തിവാരിയെപ്പോലുള്ളവർക്ക് ഹരജിയിലെ പാകപ്പിഴകൾ ഒറ്റനാൾകൊണ്ട് ശരിയായിക്കിട്ടിയേനെ. േകാവിഡ് അടച്ചിരിപ്പുകാലത്ത് ഓൺലൈൻ സംവിധാനം എല്ലാ കോടതിയിലും ഉണ്ടായിരുന്നെങ്കിൽ കുറെ കേസുകൾ തീർപ്പാക്കാമായിരുന്നു. പക്ഷേ, നിർദിഷ്ട 'ഇൻറർ ഓപറബ്ൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം' ഇന്നും സങ്കൽപം മാത്രമാണ്. ഔറംഗബാദ് ചടങ്ങിൽ സുപ്രീംകോടതിയിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എടുത്തുപറഞ്ഞ കണക്കുണ്ട്: രാജ്യത്താകെ കെട്ടിക്കിടക്കുന്ന കേസുകൾ. കോടതി നടപടികളും ജഡ്ജിമാരുടെ കാര്യക്ഷമതയും ജനങ്ങൾക്ക് ലഭ്യമാകേണ്ട വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമെ ജഡ്ജിമാരുടെ നിയമനം, ജുഡീഷ്യറിയുടെ സ്വതന്ത്രതയും കാര്യക്ഷമതയും, കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാൻ പ്രത്യേക സംവിധാനം എന്നിവയും അടിയന്തര ശ്രദ്ധേതേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.