മഹാബുദ്ധിശാലികളെന്നും പ്രതിഭാധനരെന്നും പ്രബുദ്ധതയിൽ രാജ്യത്ത് -അതോ ലോകത്തോ- അഗ്രഗണ്യരെന്നും അഭിമാനിക്കുന്ന മലയാളികളേക്കാൾ പൊണ്ണന്മാരും മണ്ടന്മാരും മൂഢശിരോമണികളും ഭൂമിയിൽ മറ്റില്ലെന്നാണോ ഇപ്പോൾ നാം വിശ്വസിക്കേണ്ടിവരുന്നത്? ചേർത്തലയിൽ പിറന്ന് എറണാകുളത്ത് താമസിക്കുന്ന ഭൂലോക തട്ടിപ്പുകാരനെ ചുറ്റിപ്പറ്റി പുറത്തുവന്നുകൊണ്ടിരിക്കുന്ന വർത്തമാനങ്ങൾ ശ്രദ്ധിക്കുേമ്പാൾ അങ്ങനെ സംശയിക്കുന്നവരെ ഒരുവിധത്തിലും കുറ്റപ്പെടുത്താൻ പറ്റില്ല. 10 കോടി രൂപ തങ്ങളിൽനിന്ന് തട്ടിയെടുത്തതായി കാണിച്ച് ആറുപേർ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പിനുള്ള അയാളുടെ കുസാമർഥ്യത്തെക്കാളേറെ മുൻ ഡി.ജി.പി മുതൽ താഴോട്ടുള്ള ഉന്നത പൊലീസുദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സിനിമാരംഗത്തെ നക്ഷത്ര കിങ്കരന്മാരുമെല്ലാം ഉൾപ്പെടുന്ന മഹാവമ്പന്മാരുടെ പോഴത്തം ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങൾക്ക് പുരാവസ്തുക്കൾ നൽകിയതിലൂടെ തെൻറ അക്കൗണ്ടിൽ 2,62,600 കോടി രൂപ എത്തിയെന്നും തുകയും ഇൻവോയ്സും തമ്മിലെ അന്തരം കാരണം കേന്ദ്ര സർക്കാർ ഏജൻസി സംഖ്യ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമാണത്രെ ഇയാൾ പരാതിക്കാരെ വിശ്വസിപ്പിച്ചത്. തുക തിരികെ ലഭിക്കാൻ കേസ് നടത്തുകയാണെന്നും നിയമപോരാട്ടത്തിന് പണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പലപ്പോഴായി പരാതിക്കാരിൽനിന്ന് 10 കോടി രൂപ തട്ടിച്ചതെന്നാണ് കേസ്. ഇത് പ്രഥമദൃഷ്ട്യ വിശ്വസിക്കാത്തവരെ വിശ്വസിപ്പിക്കാൻ താൻ സജ്ജമാക്കിയ പുരാവസ്തുശേഖര കൊട്ടാരം കണ്ടാൽ ആരും അമ്പരന്നുപോവും എന്നാണ് വാർത്ത. അതിലദ്ദേഹം സംഭരിച്ച വസ്തുക്കളോ? യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിന് ലഭിച്ച 30 വെള്ളിക്കാശിൽ രണ്ടെണ്ണം, മോശയുടെ വടി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന മൺവിളക്ക്, നമസ്കാരപ്പായ, മദർ തെരേസയുടെ മുടി, ഖുർആൻ വചനങ്ങൾ തെളിയുന്ന പനയോല, മുഗൾ ചക്രവർത്തിമാരുടെ സ്വർണനിർമിതമായ ഖുർആൻ പ്രതികൾ, രാജാ രവിവർമയും ഡാവിഞ്ചിയും വരച്ച ചിത്രങ്ങൾ തുടങ്ങി ദുനിയാവിലെവിടെയും കാണാനാവാത്തതും വിലമതിക്കാനാവാത്തതുമായ വസ്തുക്കൾ. ഇവയൊക്കെ കണ്ടു വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തവർ ചില്ലറക്കാരല്ലെന്ന് ബോധ്യപ്പെടുത്താൻ മുൻ ഡി.ജി.പി ലോക്നാഥ് െബഹ്റ മുതൽ പേരോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും (മുമ്പ് കേസെടുക്കാൻ നീക്കങ്ങളുണ്ടായപ്പോഴൊക്കെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളാണ് പുരാവസ്തുശേഖരക്കാരനെ രക്ഷപ്പെടുത്തിയതെന്നോർക്കുക).
ഇവിടെ ഒന്നാമത്തെ പ്രശ്നം മോൻസണിെൻറ പേരിലുള്ള കേസ് വേണ്ടരീതിയിൽ ദ്രുതഗതിയിൽ കൃത്യമായും പഴുതുകളടച്ചും അന്വേഷിക്കപ്പെടുമോ രക്ഷപ്പെടാനാവാത്തവിധം നിയമത്തിെൻറ കുരുക്ക് അയാളുടെ പിടലിയിൽ മുറുകുമോ എന്നതല്ല. അതൊക്കെ പതിവിൻപടി നടന്നിരിക്കും, അല്ലെങ്കിൽ മേൽഭാഗത്തുനിന്നുള്ള സമ്മർദങ്ങളാൽ പ്രതി രക്ഷപ്പെട്ട് തെൻറ ബിസിനസ് പൂർവാധികം കേമമായി തുടരും.
ചോദ്യം ഇതാണ്. നടേ സൂചിപ്പിച്ച പുരാവസ്തുക്കൾ ഒറിജിനലാണെന്നും വ്യാജനിർമിതികളല്ലെന്നും വിശ്വസിച്ച് അയാൾ നിരത്തിയ പെരുംകള്ളങ്ങൾ അപ്പാടെ വിഴുങ്ങി ഒരു ഗാരൻറിയുമില്ലാതെ അയാൾക്ക് കോടികൾ കൈമാറിയ പമ്പര വിഡ്ഢികളെക്കുറിച്ച് എന്തു പറയണം? കൈ നനയാതെ മീൻപിടിക്കാൻ മിനക്കെട്ടു നടക്കുന്ന മലയാളികൾ വഞ്ചിക്കപ്പെടുന്ന ഒന്നാമത്തെയോ നൂറാമത്തെയോ സംഭവമല്ല ഇത്. 1995ൽ ആട്, തേക്ക്, മാഞ്ചിയം കൃഷിയുടെ വൻ പരസ്യങ്ങൾ പത്രങ്ങളിൽ നൽകി ഭീമമായ തുക പ്രവാസികൾ ഉൾപ്പെടെയുള്ള നിക്ഷേപകരിൽനിന്ന് പിഴിഞ്ഞെടുത്ത് തട്ടിപ്പ് നടത്തുന്നവരുടെ കഥ അന്ന് 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നില്ലെങ്കിൽ അനേകർക്ക് കോടികൾ നഷ്ടപ്പെടുമായിരുന്നു. മാഞ്ചിയം എന്നാൽ ഉപ്പൂത്തിയുടെ വിലപോലും ഇല്ലാത്ത പടുമരമാണെന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരായിരുന്നു തട്ടിപ്പിനിരയായവരിലധികവും. റൈസ്പുള്ളർ, നാഗമാണിക്യം, വെള്ളിമൂങ്ങ, നോട്ടിരട്ടിപ്പ് തട്ടിപ്പുകളിലും തലവെച്ചുകൊടുത്തവർ മലയാളികളിൽ വേണ്ടത്ര. പുരാവസ്തു തട്ടിപ്പ് പക്ഷേ, മുൻ െറേക്കാഡുകൾ തകർത്തിരിക്കുന്നു.
മോശെയുടെ നിര്യാണത്തിന് തൊട്ടുടനെ ആ മഹാത്മാവിെൻറ വടി ആരെങ്കിലും കണ്ടതായി ചരിത്രമില്ല.ഏകദേശം 3500 വർഷങ്ങൾക്കുശേഷം തനിക്കത് ലഭിച്ചുവെന്ന് ചേർത്തലക്കാരൻ അവകാശപ്പെട്ടാൽ അതും വിശ്വസിക്കണമെങ്കിൽ തലക്കകത്ത് ചാരം പോലും ഇല്ലാതിരിക്കണം. ഇയാളുടെ ശേഖരത്തിലെ 70 ശതമാനം വസ്തുക്കളും വ്യാജനിർമിതികളാണെന്ന് വ്യക്തമായിട്ടുണ്ട്. അതെല്ലാം മനസ്സിലാക്കി തന്നെയാണ് പരാതിക്കാർ അയാൾക്ക് പണം കൊടുത്തതെങ്കിൽ അവരും തട്ടിപ്പ് കേസിലെ കൂട്ടുപ്രതികളാണെന്നതിൽ സംശയം വേണ്ട. അധ്വാനിക്കാതെ പണം വാരിക്കൂട്ടാനുള്ള വ്യഗ്രത, കള്ളപ്പണം ചെലവിടാനുള്ള കുറുക്കുവഴി തുടങ്ങിയ പലതുമാവണം ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ. മേലനങ്ങാതെ കൈയിൽ വരുന്ന പണം ധൂർത്തിനും സുഖജീവിതത്തിനുമുള്ള ഏറ്റവും വലിയ മൂലധനവുമാണെന്നതും വസ്തുത മാത്രം. പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ ചൂഷണത്തിനിരയായവരിൽ ധാരാളം സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നും പരാതിയിലുണ്ട്. ഇത്തരക്കാരുടെ ഇവ്വിധം നാറിയ ജീവിതശൈലിയാണ് സമൂഹത്തിലെ പല പകൽമാന്യന്മാരെയും ഉന്നത പദവികൾ വഹിക്കുന്നവരെയും തട്ടിപ്പുകാരിലേക്ക് ആകർഷിക്കുന്നതും കേസുകളിൽനിന്ന് രക്ഷപ്പെടാൻ അവരെ സഹായിക്കുന്നതും. ദേശീയ ബഹുമതികളും രാഷ്ട്രീയ പദവികളും മറ്റും പലതും നേടിയെടുക്കാൻ അധോലോക നായകർക്ക് തുണയാവുന്നത് നേതാക്കളും ഉന്നത ശ്രേണികളിലെ വി.വി.ഐ.പികളുമായുള്ള കൂട്ടുകെട്ടുകളാണെന്നത് തെളിഞ്ഞുകഴിഞ്ഞ സത്യം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.