മന്ത്രി ശശീ​ന്ദ്ര​െൻറ രാജി ഉയർത്തുന്ന ചോദ്യങ്ങൾ

ഒരു വർഷം തികയുന്നതിനുമുമ്പ് രണ്ടാമത്തെ മന്ത്രിക്കു കൂടി പുറത്തുപോകേണ്ടിവന്നതോടെ പിണറായി വിജയെൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാറിന് ഒരിക്കൽക്കൂടി അപ്രതീക്ഷിത പ്രഹരം ഏറ്റുവാങ്ങേണ്ടിവന്നിരിക്കയാണ്. സി.പി.എം നേതാവ് ഇ.പി. ജയരാജൻ അഞ്ചുമാസം മുമ്പ് രാജിവെച്ചൊഴിയേണ്ടിവന്നത് ബന്ധുനിയമനത്തിെൻറ പേരിലാണെങ്കിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഞായറാഴ്ച രാജി സമർപ്പിക്കേണ്ടിവന്നത് തെൻറയടുത്ത് പരാതിയുമായി വന്ന സ്ത്രീയോട് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയതായി ആരോപിക്കപ്പെട്ടതിെൻറ പേരിലാണ്.

പുതുതായി ആരംഭിച്ച ഒരു മലയാളം ചാനൽ ശബ്ദശകലങ്ങൾ സംേപ്രഷണം ചെയ്തതല്ലാതെ, ആരാണ് അവരെന്നോ എന്തിനായിരുന്നു അവർ മന്ത്രിയെ സമീപിച്ചതെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും, വിഷയം വിവാദമാകുന്നതിന് മുമ്പുതന്നെ താൻ രാജിക്കു സന്നദ്ധനായത് സംഭവത്തിെൻറ ശരിതെറ്റുകൾക്കപ്പുറം രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കാനാണെന്നാണ് ശശീന്ദ്രൻ വിശദീകരിച്ചത്. രാജി കുറ്റസമ്മതമല്ലെന്നും തെൻറ ഭാഗത്തുനിന്ന്് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹത്തിെൻറ വാദം. ശശീന്ദ്രെൻറ രാജിയിലേക്ക് നയിച്ച ഫോൺ ചോർത്തലിെൻറ എല്ലാ വശങ്ങളെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത് ഉചിതമായി.

മന്ത്രിയുടേതായി ചാനൽ പുറത്തുവിട്ട ശബ്ദശകലങ്ങൾ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു മാന്യദേഹത്തിൽനിന്ന് കേൾക്കേണ്ടതല്ല. ഉന്നതപദവിയിലിരിക്കുന്നവരുടെ ചൊല്ലും ചെയ്തിയും മാന്യതയുടെ നിഷ്ഠകൾക്കപ്പുറത്തേക്ക് കടക്കുമ്പോൾ ധാർമികതയുടെ പ്രശ്നമുദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം, ഒരു പരാതിപോലും ഉയരുന്നതിനുമുമ്പ് മന്ത്രിയുടെ രാജി സ്വീകരിക്കാൻ മുഖ്യമന്ത്രി മുന്നോട്ടുവന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സോളാർ വിവാദം കത്തിനിന്നപ്പോൾ അരഡസനോളം മന്ത്രിമാരുടെ പേരിൽ ലൈംഗികാപവാദ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഭരണത്തിൽ അള്ളിപ്പിടിച്ചിരിക്കാനല്ലാതെ, ധാർമികതയുടെ പേരിൽ ആരും രാജിവെക്കാനോ നാടിെൻറ സാംസ്കാരിക പരിസരം വിമലീകരിക്കാനോ തയാറായിരുന്നില്ല. അതിെൻറ ആവശ്യമുണ്ടെന്ന് ഐക്യജനാധിപത്യമുന്നണി നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടില്ലായിരിക്കാം.

ആ നിലക്ക് നോക്കുമ്പോൾ എ.കെ. ശശീന്ദ്രെൻറ സ്ഥാനത്യാഗം സ്വാഗതാർഹവും രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയുമാണ്. അപ്പോഴും, മന്ത്രിക്കുനേരെ  ഉയർന്നുവന്ന ആരോപണങ്ങളുടെ ഗൗരവം ലഘൂകരിച്ചുകാണാൻ സാധ്യമല്ല. ഉത്തരവാദപ്പെട്ട പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ എന്നും സമൂഹത്തിെൻറയും മാധ്യമങ്ങളുടെയും നിരീക്ഷണത്തിലും ശ്രദ്ധാപഥത്തിലുമാണെന്നതിനാൽ ഉയർന്ന സമീപനവും മാന്യമായ പെരുമാറ്റവുമാണ് അവരിൽനിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞകാലത്ത്, സ്വകാര്യജീവിതത്തിലെ പാകപ്പിഴകളുടെ പേരിൽ എത്രയോ മന്ത്രിമാർക്ക് സ്ഥാനനഷ്ടവും മാനഹാനിയും സംഭവിച്ചിട്ടും താരതമ്യേന വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കുന്നവർ എന്ന് ജനം കരുതുന്നവർക്കുപോലും സ്ത്രീകളുടെയും മറ്റും വിഷയത്തിൽ വിവേകവും മാന്യതയും പരിരക്ഷിക്കാനാവുന്നില്ലെങ്കിൽ, രാഷ്ട്രീയ^സാമൂഹിക മണ്ഡലങ്ങളിൽ നിലയുറപ്പിച്ചവരെല്ലാം ഒരേതരക്കാരാണെന്ന് വിലയിരുത്താൻ പൊതുജനം നിർബന്ധിതരായേക്കാം.

മന്ത്രി എ.കെ. ശശീന്ദ്രെൻറ രാജിയിലേക്ക് നയിച്ച ശബ്ദശകല സംേപ്രഷണം മാധ്യമങ്ങൾ, വിശിഷ്യ ദൃശ്യമാധ്യമങ്ങൾ സമീപകാലത്ത് പരീക്ഷിച്ചുവരുന്ന അനഭിലഷണീയ രീതികളെക്കുറിച്ച് ഗൗരവമേറിയ ചർച്ചയിലേക്ക് വഴിതുറന്നിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള ഫോൺസംഭാഷണം ഏതെങ്കിലും മാർഗേണ ചോർത്തി നാട്ടിലാകെ പരത്തുന്നതൊന്നും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിെൻറ ഭാഗമാണെന്ന് ആർക്കും അവകാശപ്പെടാനാവില്ല. വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറി ഫോൺ ചോർത്തുന്നതും കിടപ്പറരംഗം പകർത്തുന്നതുമൊന്നും മാധ്യമപ്രവർത്തനത്തെ ഗൗരവപൂർവം കൈകാര്യം ചെയ്യുന്നവരാരും ശരിയായ രീതിയായി ഗണിക്കില്ലെന്നുറപ്പാണ്.

ശശീന്ദ്രെൻറ ഭാഗത്തുനിന്ന് മര്യാദകെട്ട പെരുമാറ്റമുണ്ടായതായി ഒരു സ്ത്രീയും പരാതിയുമായി കടന്നുവരാത്ത കാലത്തോളം ഫോൺസംഭാഷണം സംശയങ്ങളുടെ പുകമറയിൽ തന്നെ അവശേഷിക്കാനാണ് സാധ്യത. ആരാണ് ഫോൺ സംഭാഷണം ചോർത്തി മന്ത്രിയെ ഇമ്മട്ടിൽ കെണിയിൽ വീഴ്ത്തിയത്? മറക്കു പിന്നിൽ ഒളിച്ചിരിക്കുന്ന സ്ത്രീ തന്നെയാണോ? ആണെങ്കിൽ അവരുടെ ലക്ഷ്യമെന്തായിരിക്കും? ആർക്കുവേണ്ടിയാണ് അവർ അത് ചെയ്തത്? ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് താഴെയിടുന്നതുകൊണ്ട് ആർക്കാണ് വല്ലതും നേടാനാവുന്നത്? അതല്ല, ഫോൺ ചോർത്തുന്നതിൽ വിദഗ്ധരായ പൊലീസിെൻറ കരങ്ങൾ ഈ ‘സ്കൂപ്പിനു’ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, എന്തായിരിക്കണം ലക്ഷ്യം? അതുമല്ല, ‘ബ്രേക്കിങ് ന്യൂസുമായി’ ആദ്യദിനം പൊലിപ്പിക്കാൻ ചാനൽ തന്നെ ഒപ്പിച്ച വേലയുടെ ഫലശ്രുതിയാണോ ഇക്കണ്ടതും കേട്ടതുമൊക്കെ? ഉപര്യുക്ത ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭിക്കാൻ പര്യാപ്തമായ അന്വേഷണമാണ് വേണ്ടത്. സർക്കാർ തീരുമാനിച്ച ജുഡീഷ്യൽ അന്വേഷണം അതിനുപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags:    
News Summary - the questions arise by the quit of saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.