രാഷ്ട്രീയ പ്രതിയോഗികളെ സംഭ്രാന്തരും നിസ്സഹായരുമാക്കുന്ന തന്ത്രങ്ങൾ പുറത്തെടുക്കാൻ സംഘ്പരിവാർ രാഷ്ട്രീയശക്തികൾ മെനക്കെടുന്നത് നിലവിലെ രാഷ്ട്രീയവ്യവസ്ഥയുടെ ദൗർബല്യങ്ങൾ ആഴത്തിൽ മനസ്സിലാക്കിയതുെകാണ്ടാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാർഥി ആരായിരിക്കുമെന്നത് ഇതുവരെ അതീവ രഹസ്യമായി സൂക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി പ്രസിഡൻറ് അമിത് ഷായും തിങ്കളാഴ്ച നിലവിലെ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിെൻറ പേര് പുറത്തുവിട്ടത് പ്രതിപക്ഷ നേതാക്കളെയടക്കം അമ്പരപ്പിച്ചുകളഞ്ഞു. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ പേര്. അടുത്ത രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ചുരുങ്ങിയത് ആറുമാസമായെങ്കിലും ഒരു ഭാഗത്തുനിന്നും രാംനാഥ് കോവിന്ദ് പരാമർശിക്കപ്പെട്ടിരുന്നില്ല. തലമുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, ഡോ. മുരളീ മനോഹർ ജോഷി തുടങ്ങിയവർ ബാബരി മസ്ജിദ് ഗൂഢാലോചന കേസിൽ കുടുങ്ങിക്കിടക്കുന്നത് വാസ്തവത്തിൽ അവരെ മാറ്റിനിർത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗത്തിെൻറ ജോലി എളുപ്പമാക്കി. പിന്നീട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, ഝാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു തുടങ്ങിവരുടെ പേരുകൾ പല ഘട്ടത്തിലും ഉയർന്നുവന്നെങ്കിലും നരേന്ദ്ര മോദി–അമിത് ഷാ കൂട്ടുകെട്ടിെൻറ മനസ്സിലിരിപ്പ് ആർക്കും മണത്തറിയാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. രാഷ്ട്രീയമായി തങ്ങൾക്ക് ഒരുവിധത്തിലും തലവേദന സൃഷ്ടിക്കാനിടയില്ലാത്ത, ഏത് ആജ്ഞയും അനുസരിക്കാൻ സന്നദ്ധനാവുന്ന, ‘റബർ സ്റ്റാമ്പ്’ പ്രസിഡൻറിനെയായിരിക്കും ഇവർ കണ്ടെത്താൻ ശ്രമിക്കുക എന്ന നിഗമനത്തെയാണ് ഇപ്പോഴത്തെ തീരുമാനം ശരിവെച്ചിരിക്കുന്നത്. ദലിത് നേതാവ് എന്ന കാർഡിറക്കി പ്രതിപക്ഷചേരിയിൽ ഭിന്നത സൃഷ്ടിക്കാനും, അതേസമയം വരുംനാളുകളിൽ ഹിന്ദുത്വ അജണ്ടയെ കണ്ണുംചിമ്മി അംഗീകരിക്കാൻ ആേവശം കാട്ടുകയും ചെയ്യുന്ന ഒരു നേതാവിനെ കണ്ടെത്തുന്നതിലും വിജയിച്ചിരിക്കുന്നുവെന്നുതന്നെ വിലയിരുത്തുന്നതാവും ശരി. വിദ്യാർഥി ജീവിതകാലം തൊട്ടേ ആർ.എസ്.എസ് കർമമേഖലകളിൽ വ്യാപൃതനാവുകയും രാഷ്ട്രീയ–പൊതുജീവിതത്തിൽ ബി.ജെ.പി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുകയും ചെയ്ത രാംനാഥ് കോവിന്ദ്, ശരിക്കും ഹിന്ദുത്വവാദികളിൽ ഒരാൾ മാത്രമാണ്. അദ്ദേഹത്തിെൻറ രാഷ്ട്രീയകാഴ്ചപ്പാട് സുവിദിതമാണ്. നിയമബിരുദവും സുപ്രീംകോടതിയിൽ അഭിഭാഷക പാരമ്പര്യവുമൊക്കെ ഉണ്ടായിരുന്നിട്ടും ഇതുവരെ അഖില ഭാരതീയ കോലി സമാജ് ജന. സെക്രട്ടറി, ബി.ജെ.പി പട്ടികജാതി മോർച്ച പ്രസിഡൻറ് തുടങ്ങിൽ പദവികളിൽ ഒതുക്കപ്പെട്ടത് അദ്ദേഹത്തിെൻറ അധ$സ്ഥിത ജന്മം കാരണംകൊണ്ടുതന്നെയാവാനേ തരമുള്ളൂ. രണ്ടുതവണ അദ്ദേഹം രാജ്യസഭയിൽ എത്തിയതും ദലിത് പ്രാതിനിധ്യം ഉറപ്പിക്കാനാണ്.
രാഷ്ട്രത്തിെൻറ പ്രഥമ പൗരനെ തെരഞ്ഞെടുക്കേണ്ട പ്രക്രിയയെ കുറിച്ച് ഭരണഘടന വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും സമവായത്തിലൂടെ രാഷ്ട്രീയത്തിനതീതമായ വ്യക്തിത്വങ്ങളെ കണ്ടെത്തുക എന്നതാണ് കരണീയമായ മാർഗമെന്ന് പല രാഷ്ട്രീയ ചിന്താഗതിക്കാരും വിശ്വസിക്കുന്നു. എന്നാൽ, ഒരിക്കലും സങ്കുചിതരാഷ്ട്രീയ കെട്ടുപാടിൽനിന്ന് മുക്തമായി ഉയർന്നുചിന്തിക്കാൻ ഭരണ–പ്രതിപക്ഷ ചേരികൾക്ക് സാധിക്കാറില്ല എന്നതാണ് യാഥാർഥ്യം. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ.ഡി.എ) അനായാസം പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷം ഉറപ്പില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തിെൻറ സഹായസഹകരണങ്ങൾ തേടിയിരുന്നുവെങ്കിലും അത് ആരോഗ്യകരമായ ഒരു ജനാധിപത്യ കീഴ്വഴക്കത്തിൽ വിശ്വസിക്കുന്നത് കൊണ്ടല്ല എന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു വ്യക്തിയെ മുന്നിൽവെച്ച് പിന്തുണ അഭ്യർഥിക്കുന്നതിനു പകരം തങ്ങൾ നിർത്തുന്ന ആളെ ജയിപ്പിക്കാൻ സഹായിക്കണമെന്ന ആവശ്യമാണത്രെ ഉയർന്നത്. തിങ്കളാഴ്ച എൻ.ഡി. എ പാർലമെൻററി ബോർഡ് രാംനാഥ് കോവിന്ദിെൻറ കാര്യത്തിൽ ഒരു തീരുമാനമെടുത്ത ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മറ്റും വിവരം അറിയിച്ചത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണക്കേണ്ട ഒരു ബാധ്യതയും ഉദിക്കുന്നില്ല.
ഒരു ദലിത് നേതാവിനെ ഗോദയിലിറക്കി പ്രതിപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന അടവ് പ്രയോഗിക്കുമ്പോഴേക്കും ചിലർക്കെങ്കിലും ചാഞ്ചാട്ടമുണ്ടായത് ഇവരുടെയൊക്കെ മതേതര പ്രതിബദ്ധത ഇത്രയേയുള്ളൂവെന്ന് തെളിയിക്കുന്നു. ഹിന്ദുത്വത്തിെൻറ ഒരു പിണിയാൾ രാഷ്ട്രപതി ഭവനിൽ കയറിപ്പറ്റുന്നത് തടയാൻ എന്തുണ്ട് പോംവഴി എന്നതിനെ കുറിച്ച് ഗൗരവപൂർവം ചിന്തിക്കുന്നതിനുപകരം സ്ഥാനാർഥി ദലിതനാണല്ലോ എന്നുപറഞ്ഞ് സംഘ്പരിവാറിെൻറ ഒളിയജണ്ടകളെ വിസ്മരിക്കുന്നത് രാജ്യത്തിെൻറ ഭാവി കൂടുതൽ ഇരുളടഞ്ഞതാക്കുകയേ ഉള്ളൂ. ആന്ധ്രപ്രദേശിൽ ഭരണ–പ്രതിപക്ഷ കക്ഷികൾ എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണക്കുന്നുവെന്ന പുതുമയുണ്ട്. യു.പിയിൽനിന്നുള്ള ദലിത് നേതാവിനെ എതിർത്താലുള്ള രാഷ്ട്രീയ പ്രഹരം ഭയന്നാവണം, പ്രതിപക്ഷം ദലിതനെ സ്ഥാനാർഥിയാക്കുന്നില്ലെങ്കിൽ കോവിന്ദിനെ പിന്തുണക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി തുറന്നുപറഞ്ഞുകഴിഞ്ഞു. നിതീഷ് കുമാറിൽ ചാഞ്ചാട്ടം പ്രകടമാണ്. പ്രതിപക്ഷകക്ഷികൾ ജൂൺ 22ന് യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുമ്പോൾ രാജ്യത്തിെൻറ ജനാധിപത്യ–മതേതര ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു തീരുമാനം ഉണ്ടാവുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ദലിതനാവട്ടെ, അല്ലാതിരിക്കട്ടെ, രാഷ്ട്രപതിയാകാൻ എല്ലാംകൊണ്ടും യോഗ്യതയുള്ള, രാഷ്ട്രീയസമ്മർദങ്ങൾക്ക് അടിപ്പെടാത്ത, ഉയർന്ന വ്യക്തിത്വമുള്ള ഒരാളെ നിർത്തി രാജ്യത്തിെൻറ ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിക്കാനാണ് പ്രതിപക്ഷം ഇനി ശ്രമിക്കേണ്ടത്. രാഷ്ട്രീയതന്ത്രം തങ്ങൾക്കും അറിയാം എന്ന് തെളിയിക്കാനുള്ള പ്രതിപക്ഷത്തിെൻറ ഉൗഴമാണ് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.