ലോകമാകെയും ഇന്ത്യയുമെന്നപോലെ കേരളവും അഭൂതപൂർവമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാഴാണ് പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നാലു വർഷത്തെ ഭരണം പൂർത്തിയാക്കി അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. തദവസരത്തിൽ മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിൽ, പ്രകൃതിദുരന്തങ്ങളും മഹാമാരികളും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ തെൻറ സർക്കാറിന് കഴിഞ്ഞെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കേണ്ട മിക്ക പദ്ധതികളും നാലു വർഷത്തിനകം പൂർത്തിയാക്കി; രണ്ടു പ്രളയങ്ങളും മഹാമാരികളും കേരളവികസനത്തെ തളർത്തിയില്ല; ഗെയിൽ പൈപ്ലൈൻ, ദേശീയപാത വികസനം തുടങ്ങിയവ യാഥാർഥ്യമായി; യു.ഡി.എഫ് സർക്കാർ അഞ്ചു വർഷംകൊണ്ട് കൈവരിച്ച നേട്ടങ്ങൾ നാലു വർഷംകൊണ്ട് ഈ സർക്കാർ മറികടന്നു; മുൻ സർക്കാർ നഷ്ടത്തിലാക്കിയ പൊതുമേഖല വ്യവസായങ്ങളെ ലാഭത്തിലാക്കി; കേരള ബാങ്കും കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസും യാഥാർഥ്യമായി... തുടങ്ങിയവയാണ് പിണറായി എടുത്തുകാണിച്ച നേട്ടങ്ങൾ. മറുവശത്ത് പ്രതിപക്ഷ നേതാവ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത് നാലുവർഷംകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാൻകഴിയാത്ത സർക്കാറാണ് പിണറായി വിജയേൻറത് എന്നാണ്. സ്വജനപക്ഷപാതം, അഴിമതി, ധൂർത്ത്, ആർഭാടം, പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതക പരമ്പര, കെടുകാര്യസ്ഥത. ഇതൊക്കെയാണ് ഇടതുസർക്കാറിെൻറ മുഖമുദ്ര എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പുതിയ വൻപദ്ധതികളൊന്നുമില്ല; 2016ൽ യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുേമ്പാൾ കേരളത്തിെൻറ കടബാധ്യത 1,57,370.34 കോടി രൂപ മൂന്നരവർഷം കൊണ്ട് 2,49,559.34 കോടിയായി വർധിച്ചു; ഇതുവരെ 4663.40 കോടിയുടെ നികുതി ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു; സ്പ്രിൻക്ലർ ബ്രുവറി, മാർക്ക്ദാനം, ട്രാൻസ്ഗ്രിഡ് തുടങ്ങിയവയിലൂടെ ശാസ്ത്രീയമായിത്തന്നെ അഴിമതിക്ക് നീക്കമുണ്ടായി; വൻ സാമ്പത്തികപ്രതിസന്ധിയാണെങ്കിലും ധൂർത്തിന് കുറവില്ല, നാല് കാബിനറ്റ് പദവികൾ അധികമായി സൃഷ്ടിച്ചു എന്നിങ്ങനെപോകുന്നു രമേശ് ചെന്നിത്തലയുടെ കുറ്റാരോപണങ്ങൾ.
ഭരണപക്ഷം നേട്ടങ്ങളെക്കുറിച്ച് മാത്രം അവകാശവാദങ്ങൾ ഉന്നയിക്കുകയും പ്രതിപക്ഷം അതപ്പടി നിഷേധിച്ച് കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തുകയും ചെയ്യുക എന്നതാണ് നടപ്പ് ജനാധിപത്യ രീതി. സംഭവിച്ച വീഴ്ചകളും പാളിച്ചകളും സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്ന ഭരണപക്ഷം; സർക്കാർചെയ്ത നല്ലകാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് വീഴ്ചകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം എന്ന ആർജവമുള്ള സമീപനം ഇന്ത്യൻ ജനാധിപത്യത്തിന് പരിചിതമല്ല. ആ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ അവകാശവാദങ്ങളോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിഷേധാത്മക സമീപനമോ അസ്വാഭാവികവുമല്ല. ഇരുപക്ഷത്തും ചേരാതെ സത്യസന്ധമായും വിമർശനാത്മകമായും കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് പക്ഷേ, സമ്മതിച്ചു കൊടുക്കേണ്ട നേട്ടങ്ങളും എടുത്തുപറയേണ്ട വീഴ്ചകളും നിലവിലെ ഇടതുസർക്കാറിെൻറ നാലുവർഷക്കാലത്തെ ഭരണത്തിലുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടാനാവും. അങ്ങനെ ചെയ്യേണ്ടത് സംസ്ഥാനത്തിെൻറ ഭാവിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണുതാനും. സ്വതേയുള്ള സാമ്പത്തിക മാന്ദ്യം, തീവ്രവലതുപക്ഷ ദേശീയ സർക്കാറിെൻറ അനുഭാവരഹിതമായ സമീപനം എന്നീ പ്രതികൂല സാഹചര്യങ്ങളോടൊപ്പം തുടർച്ചയായി രണ്ടുവർഷത്തെ മഹാപ്രളയങ്ങൾ, നിപ-കോവിഡ് മഹാമാരികൾ എന്നീ ഭീഷണികളെക്കൂടി നേരിടേണ്ടിവന്നിട്ടുണ്ട് ഇടതുസർക്കാറിന്. അതിനിടയിലും പിടിച്ചുനിൽക്കാനും ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഒരളവോളം ഉയരാനും പിണറായി വിജയന് സാധിച്ചത് നിസ്സാരകാര്യമല്ല. അവശേഷിക്കുന്ന ഒരു വർഷത്തേക്ക് സർക്കാർ മുന്നോട്ടുവെക്കുന്ന വികസനപദ്ധതികൾ അപ്പാടെ ജാടയാണെന്ന് എഴുതിത്തള്ളാനും ന്യായമില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ആത്മാർഥമായ സഹകരണം ഉറപ്പാക്കാനായാൽ കോവിഡിെൻറ വിനാശകരമായ പ്രത്യാഘാതങ്ങളെ അതിജീവിക്കാനും നവകേരള നിർമിതി ഉറപ്പുവരുത്താനും കഴിയും. പ്രളയനാളുകളിലും കോവിഡ് കാലത്തും നാം കണ്ടത് മത, സമുദായ, കക്ഷി, രാഷ്ട്രീയഭേദങ്ങൾക്കപ്പുറത്ത് മാനവികതയുടെയും സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും ഉദാത്ത മാതൃകകളാണ്. പ്രളയത്തിൽ മുങ്ങി ജീവനും സർവസ്വവും നഷ്ടമായ സഹജീവികളെ രക്ഷപ്പെടുത്താനും അവരെ പുനരധിവസിപ്പിക്കാനും സർക്കാറിനോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നു. ഉദ്യോഗസ്ഥരും നിയമപാലകരും കർത്തവ്യനിരതരായി. സ്വദേശികളും പ്രവാസികളും ഉള്ളഴിഞ്ഞ് സഹായിച്ചു. യുവാക്കൾ ജീവൻ അപകടപ്പെടുത്തിയും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. ഇപ്പോൾ കോവിഡ്ഭീഷണി മുഴങ്ങുേമ്പാഴും അതിെൻറതന്നെ ആവർത്തനമാണ് ലോകം കാണുന്നത്. പ്രബുദ്ധകേരളത്തിെൻറ ആരോഗ്യരംഗത്തെ നേട്ടങ്ങളോടൊപ്പം ദുരന്തങ്ങളിൽ തോൽക്കാൻ മനസ്സില്ലെന്ന പ്രഖ്യാപനവും ലോകത്തെത്തന്നെ മാതൃകാ ജനതയെന്ന സൽപേര് നമുക്ക് നേടിത്തരുന്നു. ഇതൊെക്ക ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ പക്ഷത്തിെൻറ വിജയമാണെന്നവകാശപ്പെടാൻ ശ്രമിച്ചാൽ അത് വിവരവും വിവേകവുമുള്ളവർ വകവെച്ചുതരില്ല. അതേസമയം, അവസരത്തിനൊത്ത് ഉയരാനുള്ള ശേഷി തെളിയിക്കാൻ സർക്കാറിന് സാധിച്ചിട്ടുണ്ടെന്ന വസ്തുത നിഷേധിക്കുന്നതും നന്ദികേടാവും. കോവിഡാനന്തര കേരള നിർമിതിക്ക്, വിശിഷ്യ തിരികെെയത്തിയ പതിനായിരങ്ങളുടെ പുനരധിവാസത്തിനും തൊഴിൽരഹിതരായ ലക്ഷങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും പാർട്ടിപക്ഷപാതിത്വമോ രാഷ്ട്രീയ ലാഭങ്ങൾ മാത്രം ലാക്കാക്കിയുള്ള നീക്കങ്ങളോ സങ്കുചിത അജണ്ടയോ സഹായകമാവില്ലെന്നല്ല, തീർത്തും വിനാശകരവുമാവും. ഉടനെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ വിജയെത്തക്കാൾ പ്രതികൂല സാഹചര്യങ്ങളെയും പരിമിതികളെയും മറികടന്ന വികസനമായിരിക്കണം ഭരണ-പ്രതിപക്ഷങ്ങളുടെ ഒരേയൊരു അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.