നിക്ഷിപ്ത താൽപര്യങ്ങൾക്ക് മേലെ സ്വദേശിവാദവും പറക്കില്ല. ജനിതകമാറ്റം വരുത്തിയ കടുക് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ ജനിതക എൻജിനീയറിങ് പരിശോധക സമിതി (ജി.ഇ.എ.സി) സമ്മതം നൽകിയിരിക്കുന്നു. ജി.ഇ.എ.സിയുടെ കീഴിലുള്ള വിദഗ്ധ സമിതിയുടെ ശിപാർശ സ്വീകരിച്ചുകൊണ്ടാണിത്. ബി.ടി പരുത്തി ഇപ്പോൾതന്നെ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. മുമ്പ് ജി.എം വഴുതനക്ക് വിദഗ്ധ സമിതി സമ്മതം മൂളിയിരുന്നെങ്കിലും കൃഷി ശാസ്ത്രജ്ഞരുടെയും എൻ.ജി.ഒകളുടെയും എതിർപ്പും ജൈവ സുരക്ഷയെപറ്റി വ്യാപകമായി ഉയർന്ന സന്ദേഹവും കാരണം അന്നത്തെ മന്ത്രി ജയറാം രമേഷ് ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു. അതിനുമുമ്പും ശേഷവും ജി.എം വിളകൾക്ക് അനുമതിക്കായി മൊൺസാേൻറാ, ബേയർ മുതലായ ബഹുരാഷ്ട്ര കമ്പനികളും അവരുടെ ഇന്ത്യൻ ഉപസ്ഥാപനങ്ങളും അവർ വിലക്കെടുത്ത ‘ശാസ്ത്രജ്ഞരും’ നിരന്തരം സമ്മർദം ചെലുത്തിവരുന്നുണ്ടെന്നത് രഹസ്യമല്ല. കുത്തകക്കമ്പനികൾക്കുവേണ്ടി നൂറു നൊബേൽ ജേതാക്കൾ ഒരു തുറന്ന കത്ത് ഇറക്കിയ വിചിത്ര സംഭവം വരെ ഉണ്ടായി. ‘വിദഗ്ധ സമിതി’യിൽ വിദഗ്ധരെക്കാൾ കൂടുതൽ സർക്കാർ നോമിനികളാണ്.
ജി.എം കടുകിന് അനുമതി ചോദിക്കാൻ അത് വികസിപ്പിച്ച ഡൽഹി യൂനിവേഴ്സിറ്റിയിലെ ദീപക് പെൻറലും അദ്ദേഹത്തെ കൊണ്ടുനടക്കുന്ന ജി.എം ലോബിയും പറയുന്ന മുഖ്യവാദം തന്നെ അടിസ്ഥാനരഹിതമാണെന്ന് കാർഷിക മേഖലയിലെ നിഷ്പക്ഷമതികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 60,000 കോടി രൂപ രാജ്യം ഒാരോ വർഷവും ഭക്ഷ്യഎണ്ണ ഇറക്കുമതിക്ക് ചെലവഴിക്കുന്നുണ്ടെന്നും ഇത് ലാഭിക്കാൻ ജി.എം വിള വഴി ഉൽപാദനം വർധിപ്പിക്കുകയാണ് പോംവഴിയെന്നുമാണ് ജി.എം ലോബിയുടെ വാദം. എന്നാൽ, 1980കളിലെ ടെക്നോളജി മിഷൻ പദ്ധതി വഴി (‘മഞ്ഞ വിപ്ലവം’) എണ്ണക്കുരു ഉൽപാദനത്തിൽ 1993 ഒാടെ ഇന്ത്യ സ്വയംപര്യാപ്തമായി എന്ന് കൃഷി വിദഗ്ധനായ ഡോ. ദേവിന്ദർ ശർമ സ്ഥാപിച്ചിട്ടുണ്ട്. ഇറക്കുമതി ആവശ്യമില്ലാതായിട്ടും പിന്നീടുള്ള വർഷങ്ങളിൽ അത് വർധിച്ചുവന്നു എന്നത് വസ്തുതയാണ്. അത് ഉൽപാദനം കുറഞ്ഞതുകൊണ്ടല്ല. മറ്റെന്തോ താൽപര്യങ്ങൾ കാരണം കേന്ദ്ര സർക്കാർ എണ്ണ ഇറക്കുമതി തീരുവ കുറച്ചുകുറച്ചു കൊണ്ടുവന്നതാണ്. നമ്മുടെ ഭക്ഷ്യ എണ്ണ ആവശ്യം നിറവേറ്റാൻ ഇറക്കുമതിയെ ആശ്രയിക്കേണ്ടതില്ല എന്നർഥം.
ജി.ഇ.എ.സിയുടെ കൂറ് ആരോടാണെന്ന ചോദ്യം മുേമ്പ ഉയർന്നതാണ്. ജനങ്ങളെ അശാസ്ത്രീയമായ കാർഷിക ഗവേഷണത്തിെൻറ ദോഷങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് അതിെൻറ ലക്ഷ്യമെങ്കിലും ജി.എം ലോബിയുടെ പക്ഷം മാത്രം നോക്കി തീരുമാനിക്കുന്ന രീതിയാണ് അതിന്. ജി.എം വിളകൾ പരിസ്ഥിതിക്കും -മണ്ണിനും ജലത്തിനും വായുവിനും- പൊതുജനാരോഗ്യത്തിനും ഉണ്ടാക്കുന്ന ദോഷങ്ങൾക്ക് അനേകം രാജ്യങ്ങളിൽ തെളിവുണ്ട്. ജി.എം വിളകൾ അനുവദിച്ചിരുന്ന പല രാജ്യങ്ങളും അതൊഴിവാക്കുന്നുണ്ട്. അവ പട്ടിണിക്ക് പരിഹാരമല്ല എന്നവർ തിരിച്ചറിയുന്നു; കൃഷിപ്പിഴ വർധിപ്പിക്കുന്നു എന്നും. ഇന്ത്യയിൽ തന്നെ പരുത്തിപ്പാടങ്ങളിൽനിന്ന് ബി.ടി വിത്ത് ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകൾ കുത്തകകൾക്ക് മാത്രമാണ് ഗുണകരമായിട്ടുള്ളത് -കർഷക ലോകം അവരെ ആശ്രയിക്കേണ്ടിവരുന്നു; കർഷകരെ പിഴിയാൻ അവർക്ക് സൗകര്യമാകുന്നു. (ബി.ടി പരുത്തി വിത്ത് മാത്രം വിറ്റ് മൊൺസാേൻറാ ഇന്ത്യയിൽനിന്ന് നേടുന്നത് 650 കോടി രൂപ. പഞ്ചാബിൽ പരുത്തി കൃഷിക്കാർ ആത്മഹത്യ ചെയ്യുേമ്പാഴാണിത്). സാമ്പത്തിക പരിഗണനകൾക്കപ്പുറം, ജി.എം വിളകൾ ആരോഗ്യത്തിന് ഉയർത്തുന്ന ഭീഷണി ജി.ഇ.എ.സി കണ്ടില്ലെങ്കിൽ തന്നെ ജനങ്ങൾ അനുഭവിച്ചറിയേണ്ടിവരും.
നമ്മുടെ അടുക്കളകളിലും നമ്മുടെ ആരോഗ്യത്തിന്മേലും നമുക്ക് നിയന്ത്രണമില്ലാത്ത വിധത്തിൽ ഇത്തരം ഉൽപന്നങ്ങൾ വിപണി കൈയടക്കും. ജൈവസുരക്ഷ സംബന്ധിച്ച യു.എൻ സമിതിയിലംഗമായ ഡോ. വന്ദന ശിവ രേഖകളും തെളിവുകളും കാണിച്ച് പറയുന്നു, ജി.എം കടുക് സുരക്ഷിതമാണെന്ന ജി.ഇ.എ.സി റിപ്പോർട്ട് തനി കബളിപ്പിക്കലാണെന്ന്. രാസഘടകങ്ങൾ മാത്രം നോക്കി, ജൈവ സുരക്ഷയുടെ മാനങ്ങൾ അവഗണിച്ചുള്ളതാണ് അത്. സുരക്ഷിതമെന്ന് തെളിഞ്ഞിട്ടില്ലാത്ത മൂന്നുതരം ജീനുകൾ (ബാർണേസ്, ബാർസ്റ്റർ, ബാർ) ആണ് ഇപ്പോൾ അനുമതിക്കായി ശിപാർശ ചെയ്യപ്പെട്ട ജി.എം കടുകിലുള്ളത്. ജി.എം കടുകിനനുകൂലമായി മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങളെ വന്ദന ശിവ അക്കമിട്ട് ഖണ്ഡിച്ചിട്ടുണ്ട്.
ഇനി, ആരോഗ്യത്തിന് ദോഷമില്ലെന്ന് വന്നാൽപോലും ജി.എം വിളകൾ അനുവദിക്കാൻ മതിയായ ന്യായമാകുന്നില്ല. മണ്ണിനും വിത്തിനും അവ വരുത്തുന്ന ദോഷങ്ങൾ ദീർഘകാലത്തേക്ക് പരിഹരിക്കാൻ കഴിയാത്തതാവും. ഇതിനെല്ലാമപ്പുറം, ജി.എം കൃഷി നമ്മുടെ നാട്ടിലുണ്ടാക്കാൻ പോകുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ പറ്റി പഠനം പോയിട്ട് അന്വേഷണം പോലും നടന്നിട്ടില്ല. ജി.ഇ.എ.സി അംഗീകാരം നൽകിയിരിക്കെ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര പരിസ്ഥിതി വകുപ്പാണ്. മന്ത്രി അനിൽദാവെ പറയുന്നത്, ഇപ്പോൾ നടക്കുന്ന കേസിൽ സുപ്രീംകോടതിയുടെ തീർപ്പ് നോക്കിയാവും സർക്കാർ തീരുമാനിക്കുക എന്നാണ്. ജി.എം കടുക് അനുവദിക്കേണ്ടതുണ്ടെങ്കിലല്ലേ കോടതിവിധി നോക്കേണ്ടതുള്ളൂ? അതിവിടെ വേണ്ട എന്ന് പ്രഖ്യാപിക്കാൻ എന്താണ് തടസ്സം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.